ഗെയ്ല്‍ എഴുതാതിരുന്നെങ്കില്‍ വന്‍ നഷ്ടമായേനെ –സക്കറിയ
text_fieldsകോഴിക്കോട്: അമൃതാനന്ദമയി ആശ്രമത്തിലെ അനുഭവങ്ങൾ ഗെയ്ൽ ട്രെഡ്വെൽ പറയാതെ പോയിരുന്നെങ്കിൽ ഈ നൂറ്റാണ്ടിനുതന്നെ വൻ നഷ്ടമാകുമായിരുന്നുവെന്ന് പ്രമുഖ എഴുത്തുകാരൻ സക്കറിയ. ഗെയ്ലിൻെറ ആത്മകഥ പൊതുസമൂഹത്തിൽ ഏറെ ച൪ച്ചയായ സാഹചര്യത്തിൽ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു സക്കറിയ.
ഗെയ്ലിൻെറ പുസ്തകം താൻ വായിച്ചിട്ട് ആറുമാസമെങ്കിലുമായെന്നും ഇപ്പോഴെങ്കിലും ഇത് കേരളത്തിൽ ച൪ച്ചയായതിൽ സന്തോഷമുണ്ടെന്നും സക്കറിയ പറഞ്ഞു.
സമചിത്തതയോടെയും ആത്മവിചിന്തനത്തോടെയും എഴുതിയ അനുഭവകഥയാണ് ഗെയ്ലിൻെറ ‘ഹോളി ഹെൽ.’ കാലുഷ്യമില്ല. കുറ്റം ചുമത്തലുകളുമില്ല. സ്വന്തം ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറലുകളില്ല. ആശ്രമത്തിലെ അനുഭവങ്ങൾ വിവരിക്കുന്നത് വൈരനിര്യാതന ബുദ്ധിയോടെയോ അവഹേളനത്തോടെയോ അല്ല. സ്വന്തം അനുഭവത്തോട് സത്യസന്ധത പുല൪ത്തുക മാത്രമാണ് ചെയ്യുന്നത്്. തികഞ്ഞ ആത്മസംയമനത്തോടെയാണ് അവ൪ എങ്ങനെ തൻെറ ആധ്യാത്മികാന്വേഷണ യാത്ര പാളം തെറ്റി ഒരു ദുരന്തകഥയായി പരിണമിച്ചു എന്ന് വിവരിക്കുന്നത്.
പുസ്തകത്തിൽ സൂചിപ്പിക്കുന്നതുപോലെ കപട ആധ്യാത്മികതക്ക് സ്വയം അടിമയായിത്തീരുക എന്ന ദുരന്തം മറ്റാ൪ക്കും സംഭവിക്കാതിരിക്കട്ടെ എന്ന ഉദ്ദേശ്യമാണ് ഈ പുസ്തകത്തിൻെറ അടിസ്ഥാന സന്ദേശം. ഞാൻ സമീപകാലത്തു വായിച്ച ഏറ്റവും മികച്ച പുസ്തകങ്ങളിലൊന്നാണിത്; സരളവും സുതാര്യവുമായ ഭാഷ, പിടിച്ചിരുത്തുന്ന ആഖ്യാനശൈലി, നിറഞ്ഞുനിൽക്കുന്ന സത്യബോധം.
അമൃതാനന്ദമയിയെക്കുറിച്ചുള്ള വിവരങ്ങൾക്കുവേണ്ടിയല്ല ഇതു വായിക്കേണ്ടത്. മറിച്ച്, ഒരു ആധുനിക യുവതിയുടെ അസാധാരണവും ദുരന്തമയവുമായ ആധ്യാത്മിക സത്യാന്വേഷണ പരീക്ഷയുടെ കഥയാണിത്. ഈ പുസ്തകം അനേകായിരം വായനക്കാരുടെ കൈകളിൽ എത്തിച്ചേരട്ടെ എന്നാഗ്രഹിക്കുന്നു. ഗെയ്ലിന് ആശ്രമത്തിൽനിന്നേറ്റ ദുരന്തങ്ങളുടെ മാനസിക പ്രഹരങ്ങളിൽനിന്നും ക്ഷതങ്ങളിൽനിന്നും മോചനം നേടി സമനില പ്രാപിക്കാൻ വ൪ഷങ്ങൾ എടുക്കേണ്ടി വന്നു.
മാത്രമല്ല, ഇത്തരമൊരു അനുഭവകഥ എഴുതിയാൽ തനിക്ക് സംഭവിച്ചേക്കാവുന്ന വ്യക്തിപരമായ വിപത്തുകളെക്കുറിച്ചുള്ള ഭയത്തെ നേരിടാനും അവ൪ വ൪ഷങ്ങൾ എടുത്തു. 15 വ൪ഷത്തോളം കഴിഞ്ഞാണ് തൻെറ ഓ൪മകൾ കടലാസിൽ പക൪ത്തുന്നത് എന്നതുകൊണ്ട് മനോഹരമായ ആത്മകഥയുടെ മൗലികതയെയോ വിശ്വാസ്യതയെയോ പ്രാധാന്യത്തെയോ അൽപം പോലും കുറക്കുന്നില്ല. -സക്കറിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
