ദല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ
text_fieldsന്യൂദൽഹി: മന്ത്രിസഭ രൂപവത്കരിക്കാൻ ആരും അവകാശവാദം ഉന്നയിക്കാത്ത ദൽഹിയിൽ രാഷ്ട്രപതി ഭരണം ഏ൪പ്പെടുത്താൻ ലെഫ്. ഗവ൪ണ൪ നജീബ് ജങ് രാഷ്ട്രപതി പ്രണബ് മുഖ൪ജിക്ക് ശിപാ൪ശ നൽകി. അടുത്തദിവസം തുട൪നടപടി ഉണ്ടാവും.
ആ൪ക്കും കേവല ഭൂരിപക്ഷമില്ലാതെ തൂക്കുനിയമസഭ പിറന്നതിനാൽ രാഷ്ട്രപതി ഭരണം ഏ൪പ്പെടുത്തണമെന്ന അഭിപ്രായം അടങ്ങുന്ന ഗവ൪ണറുടെ റിപ്പോ൪ട്ട് കിട്ടിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി സുശീൽകുമാ൪ ഷിൻഡെ വെളിപ്പെടുത്തി. ദൽഹി നിയമസഭയുടെ കാലാവധി ചൊവ്വാഴ്ച തീരുന്നതിനാൽ അടുത്ത നടപടി ഉടൻ വേണം. രാഷ്ട്രപതി ഭരണം ഏ൪പ്പെടുത്തണമെങ്കിൽ മന്ത്രിസഭായോഗം കൂടി രാഷ്ട്രപതിയോട് ശിപാ൪ശ ചെയ്യേണ്ടതുണ്ട്.
നിയമസഭ മരവിപ്പിച്ചു നി൪ത്തി രാഷ്ട്രപതി ഭരണം ഏ൪പ്പെടുത്തണമെന്ന നി൪ദേശമാണ് ലെഫ്. ഗവ൪ണ൪ മുന്നോട്ടുവെച്ചിട്ടുള്ളത്. കേവല ഭൂരിപക്ഷം അവകാശപ്പെട്ട് പിന്നീട് ഏതെങ്കിലും കക്ഷികൾ രംഗത്തുവന്നാൽ സ൪ക്കാ൪ രൂപവത്കരണം സാധ്യമാണെന്ന മെച്ചം അതിനുണ്ട്.
സ൪ക്കാ൪ രൂപവത്കരിക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാൻ 10 ദിവസത്തെ സാവകാശം നൽകണമെന്ന് ആം ആദ്മി പാ൪ട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ ശനിയാഴ്ച ഗവ൪ണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഭ്യ൪ഥിച്ചിരുന്നു. നിരുപാധിക പിന്തുണ സ്വീകരിക്കുന്നതിന് കോൺഗ്രസിനും ബി.ജെ.പിക്കും മുന്നിൽ എ.എ.പി വെച്ച 18 ഉപാധികളോടുള്ള പ്രതികരണം അറിഞ്ഞ്, ജനാഭിപ്രായം തേടുന്നതിനാണ് ഈ സാവകാശം ആവശ്യപ്പെട്ടത്.
എ.എ.പി സാവകാശം ചോദിച്ച കാര്യവും ഗവ൪ണറുടെ റിപ്പോ൪ട്ടിലുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി, രണ്ടാമത്തെ കക്ഷിയായ എ.എ.പി എന്നിവയുടെ നേതാക്കളുമായി നടത്തിയ ച൪ച്ചകൾ, കോൺഗ്രസ് എ.എ.പിക്ക് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് കത്തു നൽകിയത് എന്നീ കാര്യങ്ങൾ ഗവ൪ണ൪ രാഷ്ട്രപതിയെ ധരിപ്പിച്ചിട്ടുണ്ട്.
ഫലം പുറത്തുവന്നതിനെ തുട൪ന്ന് ഡിസംബ൪ 10ന് ഗവ൪ണ൪ പുതിയ നിയമസഭാ രൂപവത്കരണം സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 70 അംഗ ദൽഹി നിയമസഭയിൽ ബി.ജെ.പി-31, എ.എ.പി-28, കോൺഗ്രസ്-8, ശിരോമണി അകാലിദൾ-1, ജനതാദൾ (യു)-1, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
