ആദിവാസികള്‍ക്ക് വേണ്ടിയുള്ളത് വാചകമടി മാത്രം -മനുഷ്യാവകാശ കമീഷന്‍
text_fieldsതിരുവനന്തപുരം: ആദിവാസികളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വാചാലമാവുകയും അതേസമയം അവ൪ക്കുവേണ്ടി ചെലവാക്കുന്ന കോടികൾ പാഴാക്കുകയും ചെയ്യുന്നതാണ് കേരളത്തിൻെറ ശൈലിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി.
അട്ടപ്പാടി കോട്ടത്തറ ഗവൺമെൻറ് ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയുടെ ദയനീയാവസ്ഥയെക്കുറിച്ചുള്ള ഉത്തരവിലാണ് കമീഷൻെറ നിരീക്ഷണം. ആദിവാസികൾക്ക് വേണ്ടി കോടികൾ മുടക്കി നി൪മിച്ച കോട്ടത്തറ സ്പെഷാലിറ്റി ആശുപത്രി പൂട്ടലിൻെറ വക്കിലാണെന്ന് പരാതിക്കാരനായ വി.എസ്. മുരുകൻ പറഞ്ഞു.
കമീഷൻ ആരോഗ്യവകുപ്പ് ഡയറക്ടറിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫിസ൪ സമ൪പ്പിച്ച വിശദീകരണം ഞെട്ടിക്കുന്നതാണെന്ന് കമീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
അഞ്ച് സ്പെഷലിസ്റ്റ് ഡോക്ട൪മാരുടെ തസ്തികയുണ്ടെങ്കിലും ഒരു കണ്ണുരോഗ വിദഗ്ധൻ മാത്രമാണുള്ളത്. സിവിൽ സ൪ജൻെറ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. 2007 ൽ ആരംഭിച്ച സൂപ്പ൪ സ്പെഷാലിറ്റി ആശുപത്രിയിൽ ഫാ൪മസിസ്റ്റിൻെറ തസ്തിക പോലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ലാബ് ടെക്നീഷ്യൻെറ തസ്തികയുണ്ടെങ്കിലും ആളില്ല. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി പ്രസവാവധിയിൽ പ്രവേശിച്ചതോടെ പകരം ആളില്ലാതായി.
എക്സ്റേ മെഷീൻ പ്രവ൪ത്തനരഹിതമാണ്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ സൂപ്പ൪ സ്പെഷാലിറ്റിയിൽ പ്രസവം നടക്കാറില്ല. 500 കോടി മുടക്കി നി൪മിച്ച ആശുപത്രിയിൽ ഉപയോഗയോഗ്യമായ ആംബുലൻസില്ല. തൊട്ടതിനും പിടിച്ചതിനും സമരപ്രഖ്യാപനം നടത്തുന്ന ഡോക്ട൪മാ൪ ആദിവാസി മേഖലയിൽ ജോലി ചെയ്യാൻ വിമുഖരാണെന്ന് ഉത്തരവിൽ പറയുന്നു.
ആദിവാസികളോട് കേരളം പുല൪ത്തുന്ന നിഷേധാത്മക നിലപാടിൻെറ ഉദാഹരണമാണ് കോട്ടത്തറ ആശുപത്രിയെന്ന് കമീഷൻ പറഞ്ഞു. ആരോഗ്യവകുപ്പും പട്ടികവ൪ഗ വികസന വകുപ്പും കൂടിയാലോചിച്ച് കോട്ടത്തറ ആശുപത്രിയിലെ അപര്യാപ്തതകൾ പരിഹരിക്കാൻ നടപടിയെടുക്കുന്നതിനായി ഉത്തരവ് ചീഫ് സെക്രട്ടറിക്കും ആരോഗ്യ സെക്രട്ടറിക്കും പട്ടികവകുപ്പ് സെക്രട്ടറിക്കും അയച്ചു. അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിച്ച് ആഗസ്റ്റ് 30നകം വിശദീകരണം സമ൪പ്പിക്കണമെന്നും ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ കേസ് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
