മഅ്ദനി: ജാമ്യാപേക്ഷ എതിര്‍ത്ത കര്‍ണാടക സര്‍ക്കാര്‍ നിലപാട് അവിശ്വസനീയം -സെബാസ്റ്റ്യന്‍ പോള്‍
text_fieldsകൊച്ചി: അവിശ്വസനീയവും അപ്രതീക്ഷിതവുമായ നിലപാടാണ് മഅ്ദനിയുടെ ജാമ്യാപേക്ഷയെ എതി൪ത്ത് ക൪ണാടക സ൪ക്കാ൪ ഹൈകോടതിയിൽ സ്വീകരിച്ചതെന്ന് ജസ്റ്റിസ് ഫോ൪ മഅ്ദനി ഫോറം ചെയ൪മാൻ ഡോ. സെബാസ്റ്റ്യൻ പോൾ. ജയിലിൽ മൂന്നു വ൪ഷമായി ജാമ്യമില്ലാതെ കഴിയുന്ന മഅ്ദനി അനുദിനം വഷളാകുന്ന ആരോഗ്യനിലയെ അടിസ്ഥാനമാക്കിയാണ് ഹൈകോടതിയെ സമീപിച്ചത്.
ഭരണമാറ്റത്തോടെ പ്രോസിക്യൂഷൻ നിലപാടിൽ ന്യായമായ വ്യതിയാനമുണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി ബി.ജെ.പി ഭരണകാലത്തെ നിലപാടിനെക്കാൾ ക൪ക്കശ നിലപാടാണ് കോൺഗ്രസ് സ൪ക്കാ൪ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
കുറ്റപത്രത്തിൽ ഇല്ലാത്ത ആരോപണങ്ങളാണ് മഅ്ദനിക്കെതിരെ ഉന്നയിക്കപ്പെട്ടത്.
അദ്ദേഹത്തിനെതിരെ ഒരു തെളിവും ഇനിയും വിചാരണക്കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലാത്ത പ്രോസിക്യൂഷൻ പുതിയ നുണകൾ കണ്ടത്തെി കോടതിയെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. ക൪ണാടകയിലെ കോൺഗ്രസ് മുഖ്യമന്ത്രിയുടെ ദുരുപദിഷ്ട നിലപാടിനെക്കാൾ അപലപനീയമായത് കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രിയുടെ നിരുത്തരവാദപരമായ നിഷ്ക്രിയത്വമാണ്. കേരളത്തിലെ അറിയപ്പെടുന്ന പൊതുപ്രവ൪ത്തകനെതിരെ നിരവധി കേന്ദ്രങ്ങളിൽ നടക്കുന്ന ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ മനുഷ്യത്വരഹിതമായ നീതിനിഷേധത്തിനെതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടിയന്തരമായി സത്യസന്ധതയോടെ ഇടപെടണം.
കുറ്റപത്രത്തെ അടിസ്ഥാനമാക്കി ജാമ്യഹരജിയെ എതി൪ക്കാൻ കഴിയാതെ വന്നപ്പോഴാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ക൪ണാടക സ൪ക്കാ൪ ശ്രമിച്ചത്.
കോടതി അനുകൂല നിലപാട് സ്വീകരിക്കുമോയെന്ന സംശയവും പ്രോസിക്യൂഷനെ അമ്പരപ്പിച്ചിട്ടുണ്ടാകണമെന്ന് സെബാസ്റ്റ്യൻ പോൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
