ഇന്ത്യന്‍ മുജാഹിദീന്‍ വിവാദം കോണ്‍ഗ്രസിനെ വെട്ടിലാക്കി
text_fieldsന്യൂദൽഹി: ഗുജറാത്ത് കലാപമാണ് ഇന്ത്യൻ മുജാഹിദീൻെറ പിറവിക്കുപിന്നിലെന്ന പ്രസ്താവനക്കെതിരെ മുസ്ലിം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നതോടെ കോൺഗ്രസ് വെട്ടിലായി. മുസ്ലിംകൾക്കിടയിൽ ‘ഇന്ത്യൻ മുജാഹിദീൻ’ എന്ന ഭീകരസംഘടനയുണ്ടെന്ന തരത്തിൽ ട്വിറ്ററിൽ കോൺഗ്രസ് വക്താവും എം.പിയുമായ ശകീൽ അഹ്മദ് നടത്തിയ അഭിപ്രായ പ്രകടനം സമുദായത്തോടുള്ള അവഹേളനമാണെന്ന് വിവിധ മുസ്ലിം നേതാക്കൾ കുറ്റപ്പെടുത്തി. പാ൪ട്ടിയിൽ ശകീലിനെ പിന്തുണക്കാൻ ആരും തയാറായില്ല. പരാമ൪ശം വിവാദമായ പശ്ചാത്തലത്തിൽ ശകീൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു.
2014ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് നടത്തുന്ന നിരുത്തരവാദപരമായ ഇത്തരം പരാമ൪ശങ്ങൾ സമുദായത്തെ സഹായിക്കാനല്ല ദ്രോഹിക്കാനാണ് ഉപകരിക്കുകയെന്ന് മുസ്ലിം നേതാക്കൾ ഓ൪മിപ്പിച്ചു. 2002ലെ ഗുജറാത്ത് കലാപത്തോട് ഭീകരപ്രവ൪ത്തനത്തിലൂടെ മുസ്ലിംകൾ പ്രതികരിച്ചുവെന്നാണ് ശകീൽ അഹ്മദ് പറയാൻ ശ്രമിക്കുന്നതെങ്കിൽ അത്തരമൊരു അവകാശവാദം അംഗീകരിക്കാൻ കഴിയില്ളെന്ന് ഓൾ ഇന്ത്യാ മുസ്ലിം പേഴ്സനൽ ലോ ബോ൪ഡ് പ്രവ൪ത്തക സമിതി അംഗം എസ്.ക്യൂ.ആ൪ ഇല്യാസ് പറഞ്ഞു.
മുസ്ലിംകളെ ഭീകരപ്രവ൪ത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന ആഗോളപ്രതിഭാസത്തിൻെറ ഭാഗമാണ് ശകീലിൻെറ പ്രസ്താവനയെന്ന് ഓൾ ഇന്ത്യാ ശിയാ പേഴ്സനൽ ലോ ബോ൪ഡ് വക്താവ് മൗലാന യാസൂബ് അബ്ബാസ് അഭിപ്രായപ്പെട്ടു. ഇത്തരം കളികൾ സമുദായം തിരിച്ചറിയുമെന്നും ഇതുകൊണ്ടൊന്നും ഒരു പാ൪ട്ടിക്കും വോട്ടുകിട്ടില്ളെന്നും ജംഇയ്യത്ത് ഉലമായെ ഹിന്ദ് സെക്രട്ടറി നിയാസ് അഹ്മദ് ഫാറൂഖി പറഞ്ഞു.
ഇന്ത്യൻ മുജാഹിദീനുമായി മുസ്ലിംകൾക്ക് ഒരു തരത്തിലുള്ള ബന്ധവുമില്ളെന്ന് അഖിലേന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ പ്രസിഡൻറ് ഡോ.സഫറുൽ ഇസ്ലാം ഖാൻ വ്യക്തമാക്കി. ഇന്ത്യൻ മുജാഹിദീൻ എന്ന ഭീകരസംഘടന മുസ്ലിംകൾക്കിടയിലുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയ കോൺഗ്രസ് നേതാവ് അതിൻെറ വിശദാംശങ്ങൾ കൂടി പുറത്തുവിടണമെന്ന് ശകീൽ അഹ്മദിന് അയച്ച തുറന്ന കത്തിൽ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ജനറൽ സെക്രട്ടറി നുസ്റത്ത് അലി ആവശ്യപ്പെട്ടു. ഇന്ത്യൻ മുജാഹിദീൻെറ ആസ്ഥാനമെവിടെയാണെന്നും ഭാരവാഹികൾ ആരൊക്കെയാണെന്നും വെളിപ്പെടുത്തണമെന്നും കത്ത് തുട൪ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.