സോണിയക്ക് ചെന്നിത്തലയുടെ റിപ്പോര്‍ട്ട്: ഉമ്മന്‍ചാണ്ടിക്ക് വീഴ്ച പറ്റി
text_fieldsതിരുവനന്തപുരം: സോളാ൪ വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വീഴ്ചപറ്റിയെന്ന് പാ൪ട്ടി അധ്യക്ഷ സോണിയഗാന്ധിക്ക് നൽകിയ റിപ്പോ൪ട്ടിൽ കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ പാ൪ട്ടി മോശമായ പ്രകടനമാണ് നടത്തുന്നതെങ്കിൽ കുറ്റപ്പെടുത്തരുത്. അത്തരമൊരു സാഹചര്യം ഉണ്ടാകുംമുമ്പ് എന്തെങ്കിലും നി൪ദേശമുണ്ടെങ്കിൽ അറിയിക്കണമെന്നും എട്ട് പേജുള്ള റിപ്പോ൪ട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പറയേണ്ട കാര്യങ്ങൾ പറയേണ്ടസമയത്ത് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിൽ ഇപ്പോഴത്തെ വിവാദമുണ്ടാകില്ലായിരുന്നു. ആരോപണങ്ങൾക്ക് ശരിയായ മറുപടി നൽകാൻ മുഖ്യമന്ത്രിക്കായിട്ടില്ല. മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻെറ ഒറ്റയാൻപോക്ക് പാ൪ട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. ശാലുമേനോനുമായുള്ള അടുപ്പം തുറന്നുപറയാൻ തിരുവഞ്ചൂ൪ തയാറായില്ല. നടിയുമൊത്തുള്ള ചിത്രം പുറത്തുവന്നശേഷമാണ് കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയത്. തട്ടിപ്പിൽ ശാലുവിന് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടും കോടതി ഇടപെടലിന് ശേഷമാണ് കേസെടുത്തത്. ദൽഹിയിൽ മുഖ്യമന്ത്രിയുടെ സഹായിയായി പ്രവ൪ത്തിക്കുന്ന തോമസ് കുരുവിളക്കെതിരെ ഉയ൪ന്ന ആക്ഷേപങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ദൽഹിയിൽ തങ്ങി അദ്ദേഹം തട്ടിപ്പ് നടത്തുന്നതായാണ് ആരോപണം. ഇത് ഹൈകമാൻഡിന്പോലും അപമാനകരമായി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയ൪ന്ന ആരോപണങ്ങളും പ്രതിരോധിക്കാനായിട്ടില്ലെന്നും റിപ്പോ൪ട്ടിൽ കുറ്റപ്പെടുത്തുന്നു.
അതേസമയം, നിയമസഭാ സമ്മേളനം കഴിഞ്ഞതോടെ സോളാ൪ വിഷയത്തിൽ സംസ്ഥാന കോൺഗ്രസിൽ നിലനിൽക്കുന്ന അഭിപ്രായഭിന്നത കൂടുതൽ വ്യക്തമാകുകയാണ്. തൽക്കാലം പരസ്യമായി ആവശ്യപ്പെട്ടില്ലെങ്കിലും നേതൃമാറ്റമാണ് ഐ ഗ്രൂപ്പ് ഉന്നമിടുന്നത്. അതിന് തയാറാകുന്നില്ലെങ്കിൽ പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ പാ൪ട്ടിക്ക് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പാണ് അവ൪ ദേശീയനേതൃത്വത്തിന് നൽകുന്നത്. ദേശീയനേതൃത്വം ഉമ്മൻചാണ്ടിയിൽ പൂ൪ണ വിശ്വാസം പ്രകടിപ്പിക്കുകയും ഭരണമാറ്റസാധ്യത തള്ളിക്കളയുകയും ചെയ്തിട്ടുണ്ടെങ്കിലും കെ.പി.സി.സി യുടെ മുന്നറിയിപ്പ് അവഗണിക്കാൻ അവ൪ക്ക് സാധിക്കില്ല. വിവാദത്തിൻെറ പേരിൽ രാജിക്ക് തയാറല്ലെന്ന് ഉമ്മൻചാണ്ടി ഇന്നലെയും ആവ൪ത്തിച്ചു. ആരും തൻെറ രാജി ഉടൻ പ്രതീക്ഷിക്കേണ്ടെന്ന വ്യക്തമായ സൂചനയാണിത്.
അതിനിടെ, സോണിയഗാന്ധിയുടെ വിശ്വസ്തരിൽ പ്രധാനിയും കേന്ദ്രമന്ത്രിയുമായ ഓസ്കാ൪ ഫെ൪ണാണ്ടസ് 14ന് ചില ഔദ്യാഗിക പരിപാടികൾക്കായി കേരളത്തിലെത്തുന്നുണ്ട്. 15ന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ഇപ്പോഴത്തെ വിവാദവിഷയത്തിൽ നേതാക്കളുമായി കൂടിയാലോചനകൾ നടത്തുമെന്ന് സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.