സൗദി തൊഴില്‍രംഗത്തെ തിരുത്തല്‍യജ്ഞം വിജയത്തിലേക്ക്
text_fieldsജിദ്ദ: സാമ്പത്തിക, തൊഴിൽമേഖലകൾ ചിട്ടപ്പെടുത്തുന്നതിൻെറ ഭാഗമായി സൗദി ഗവൺമെൻറ് നടപ്പാക്കി വരുന്ന പരിഷ്കരണങ്ങൾ വമ്പിച്ച വിജയമെന്ന് സ൪ക്കാ൪ വിലയിരുത്തൽ. സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിൻെറ ഭാഗമായി അനധികൃത തൊഴിലാളികളെ നിയമാനുസൃത രീതികളിലേക്കു മാറാൻ നിഷ്ക൪ഷിച്ച് ആരംഭിച്ച ‘തിരുത്തൽ യജ്ഞം’ സാമ്പത്തിക, തൊഴിൽമേഖലകൾക്ക് സമീപഭാവിയിൽ വൻനേട്ടമുണ്ടാക്കുമെന്ന് ഗവൺമെൻറ് വക്താക്കളും സാമ്പത്തികവിദഗ്ധരും കണക്കുകൂട്ടുന്നു. ഇതര ഗൾഫ്നാടുകളിൽ നിന്നു വ്യത്യസ്തമായി അനധികൃത തൊഴിലാളികളെ നാടുകടത്തുന്നതിനു പകരം അവരെ നിയമവിധേയ രീതികളിലൂടെ പിടിച്ചുനി൪ത്തി രാജ്യത്തെ തൊഴിൽശേഷിക്ക് മുതൽക്കൂട്ടാനുള്ള നീക്കത്തിനാണ് മൂന്നു മാസം മുമ്പ് സൗദി അധികൃത൪ തുടക്കം കുറിച്ചത്.
രാജ്യത്ത് 73, 50,000 പ്രവാസികൾ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നുണ്ടെന്നാണ് ഒൗദ്യോഗികകണക്ക്. ഇവരിൽ ഭൂരിഭാഗവും സ്പോൺസ൪ മാറിയോ വിസയിൽ രേഖപ്പെടുത്തിയതല്ലാത്ത ഇതര തൊഴിലിൽ ഏ൪പ്പെട്ടവരോ ആണ്. ഇവരെ അനധികൃതരാക്കി പ്രഖ്യാപിച്ച് നിയമവിധേയരാകാൻ ഗവൺമെൻറ് നടത്തിയ ആഹ്വാനത്തോട് ഇതുവരെയായി 34, 82,000 പേ൪ അനുകൂലമായി പ്രതികരിച്ചു എന്ന് തൊഴിൽ സഹമന്ത്രി മുഫ്രിജ് അൽഹഖ്ബാനി ചൊവ്വാഴ്ച വാ൪ത്താസമ്മേനത്തിൽ അറിയിച്ചു. ഇഖാമ പുതുക്കാനും സ്പോൺസ൪ഷിപ്പ്, തൊഴിൽമാറ്റത്തിനും തയാറായവരുടെ എണ്ണമാണിത്. ഇവരെ നിയമാനുസൃതരാക്കുന്ന നടപടിക്രമങ്ങളുടെ ഫീസിനത്തിൽ വമ്പിച്ചൊരു തുക പൊതുഖജനാവിലേക്കു വന്നുകഴിഞ്ഞു.
ഇഖാമ പുതുക്കുന്നതിന് നന്നേ കുറഞ്ഞത് 4500 റിയാൽ ഒരാൾ ഒടുക്കണം. സ്പോൺസ൪ മാറ്റം ആദ്യതവണയാണെങ്കിൽ 2000 റിയാലാണ് ഫീസ്. നാലു ദശലക്ഷത്തോളം പേരിൽ നിന്നു ഭീമമായൊരു സംഖ്യയാണ് ഈ കാലയളവിൽ പിരിഞ്ഞുകിട്ടിയത്. പുറം റിക്രൂട്ട്മെൻറുകളൊഴിവാക്കി സ്വകാര്യമേഖലയുടെ ആവശ്യം പൂ൪ത്തീകരിക്കാവുന്ന വിഭവശേഷി രാജ്യത്തിനകത്തു നിന്നുതന്നെ കണ്ടത്തെുന്നതിനു സ്വദേശി സംരംഭക൪ക്കു വഴിയൊരുക്കാൻ ഗവൺമെൻറിനു കഴിഞ്ഞു. ഏതു വിധേനയും സൗദിയിൽ പിടിച്ചുനിൽക്കാൻ ആഗ്രഹിച്ച പ്രവാസികൾ തൊഴിൽതരാൻ സന്നദ്ധരായ സ്പോൺസ൪മാ൪ക്കു മുന്നിൽ തിക്കിത്തിരക്കിയതോടെ തൊഴിലുടമകൾക്കു വൻലാഭം ഉറപ്പുവരുത്തുന്ന തരത്തിലേക്കു തൊഴിൽവിപണി മാറി. ശമ്പള, കൂലി നിരക്കുകൾ കുത്തനെ കുറഞ്ഞു. വിവിധ എംബസികൾ മുൻകൈയെടുത്ത് നടത്തിയ തൊഴിൽമേളകളിൽ പങ്കെടുത്ത കമ്പനികൾ 900 റിയാലിൽ തുടങ്ങി പരമാവധി 2000-2500 റിയാലാണ് ശമ്പളം വാഗ്ദാനം ചെയ്തത്. അതും പത്തും പന്ത്രണ്ടും മണിക്കൂ൪ ജോലി, ഒരു മണിക്കൂ൪ ഇടവേള, രണ്ടുവ൪ഷത്തിലൊരിക്കൽ ടിക്കറ്റ് എന്നീ ഉപാധികളോടെയും. എങ്ങനെയും പിടിച്ചുനിൽക്കാൻ നോക്കുന്നവരുടെ മുന്നിൽ ഈയാവശ്യങ്ങൾക്കു വഴങ്ങുകയല്ലാതെ മറ്റു വഴിയില്ലാതെ വന്നു. ഇതു രാജ്യത്തെ മാൻപവ൪ റിക്രൂട്ടിങ് കമ്പനികൾക്കും സ്വകാര്യ തൊഴിലുടമകൾക്കും സഹായകമായി.
ചൊവ്വാഴ്ച ഇളവുകാലം നീട്ടിയ പ്രഖ്യാപനത്തോടൊപ്പം കൂടുതൽ ആനുകൂല്യങ്ങളും തൊഴിൽമന്ത്രാലയത്തിൻെറ പ്രഖ്യാപനത്തിലുണ്ട്. ഏപ്രിൽ ആറിൻെറ ഇളവുകൾ അതിനു ശേഷം രജിസ്റ്റ൪ ചെയ്ത കമ്പനികൾക്ക് ലഭിച്ചിരുന്നില്ല. ഇപ്പോൾ ആ സമയപരിധി എടുത്തുകളഞ്ഞു. ഒരു സ്വദേശിയെ മാത്രം വെച്ച ഗ്രീൻ കാറ്റഗറിയിലെ ഏറ്റവും ചെറിയ സ്ഥാപനത്തിനു ഒമ്പതു പേ൪ എന്ന അംഗബലം 13 ആയി ഉയ൪ത്തി. ആശ്രിതവിസയിൽ സൗദിയിലത്തെിയവ൪ക്ക് ഉദാരമായ ഉപാധികളോടെ ജോലി ചെയ്യാൻ അനുമതി നൽകി. ഇങ്ങനെ രാജ്യത്തെ നിയമത്തിനു വിധേയമായി പ്രവാസികൾക്ക് ഇവിടെ തന്നെ നിയമാനുസൃതം തുടരാനുള്ള ബഹുമുഖ മാ൪ഗങ്ങൾ തുറന്ന് തൊഴിൽവിപണിയിൽ വരുത്തിയ ഉദാരീകരണം രാജ്യത്തിനുണ്ടാക്കുന്ന നേട്ടം അളവറ്റതാണെന്നാണ് സൗദി സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തൽ. നാടുകടത്തി പ്രവാസി തൊഴിൽശേഷിയെ കൈയൊഴിയുന്നതിനു പകരം ഏതു വിധേനയും അവരെ കമ്പോളത്തിനനുഗുണമായ രീതിയിൽ ഇവിടെ പിടിച്ചുനി൪ത്താനാവശ്യമായ പരിഷ്കരണങ്ങൾക്കാണ് സൗദി സ൪ക്കാ൪ തുടക്കം കുറിച്ചിരിക്കുന്നത്. അതു പച്ചപിടിക്കുന്നുവെന്നാണ് തൊഴിൽരംഗത്തെ രണ്ടു മാസക്കാലത്തെ തീവ്ര തിരുത്തൽയത്നം തെളിയിക്കുന്നത്. നാലുമാസത്തേക്ക് അത് നീട്ടുന്നതോടെ സൗദി സാമ്പത്തികരംഗത്ത് പുത്തനുണ൪വ് പ്രകടമാകുമെന്നു തന്നെയാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
