Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅബ്ബാസിയയില്‍ വീണ്ടും...

അബ്ബാസിയയില്‍ വീണ്ടും പൊലീസ് ചമഞ്ഞ് തട്ടിപ്പ്

text_fields
bookmark_border
അബ്ബാസിയയില്‍ വീണ്ടും പൊലീസ് ചമഞ്ഞ് തട്ടിപ്പ്
cancel
കുവൈത്ത് സിറ്റി: പരിശോധനയുടെ മറവിൽ വീണ്ടും തട്ടിപ്പ്. അനധികൃത താമസക്കാ൪ക്കും ട്രാഫിക് നിയമ ലംഘക൪ക്കും വേണ്ടി കുവൈത്ത് അധികൃത൪ നടത്തുന്ന പരിശോധനകളിൽ പ്രവാസി സമൂഹം ആശങ്കയിലായിരിക്കുന്നത് മുതലെടുത്താണ് പൊലീസ് ചമഞ്ഞ് സ്വദേശികളും ബിദൂനികളുമൊക്കെയടങ്ങുന്ന സംഘങ്ങൾ തട്ടിപ്പ് വ്യാപകമാക്കിയിരിക്കുന്നത്.
വ്യാഴാഴ്ച അബ്ബാസിയയിലാണ് പൊലീസ് ചമഞ്ഞ് രണ്ടു പേ൪ മലയാളികളുടെ പണം കവ൪ന്നത്. ഇത്തരത്തിൽ രണ്ടാഴ്ചക്കിടെ റിപ്പോ൪ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ തട്ടിപ്പാണിത്. അബ്ബാസിയയിൽ കഴിഞ്ഞ ആഴ്ചകളിൽ ആലപ്പുഴ ചെങ്ങന്നൂ൪ സ്വദേശിയും കോഴിക്കോട് പയ്യോളി സ്വദേശിയും റിഗ്ഗഇയിൽ മലപ്പുറം തിരു൪ സ്വദേശിയും ഇത്തരത്തിലുള്ള തട്ടിപ്പിനിരയായത് ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു.
വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഹസാവിയിൽ കോഴിക്കോട് അത്തോളി സ്വദേശി സുബൈ൪ ആണ് പൊലീസ് ചമഞ്ഞെത്തിയവരുടെ കവ൪ച്ചക്കിരയായത്. പച്ചക്കറി മൊത്തമായെടുത്ത് ബഖാലകളിലും മറ്റും സപൈ്ള ചെയ്യുന്ന സുബൈ൪ അതിനിടെയാണ് തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങിയത്. ഹസാവിയിൽ പച്ചക്കറി വിതരണത്തിനിടെ പൊലീസ് ബോ൪ഡ് വെച്ച സിൽവ൪ ഷെവ൪ലെ കാറിലെത്തിയ രണ്ടു പേ൪ പൊലീസാണെന്ന് പറഞ്ഞ് ഇഖാമ പരിശോധിക്കുകയായിരുന്നു. കഴുത്തിൽ പൊലീസാണെന്നുള്ള കാ൪ഡും തൂക്കിയിരുന്നു. കൂടെയുള്ള സഹായി ഖാദിം വിസക്കാരനായതിനാൽ സുബൈ൪ ഒന്നു പരുങ്ങുകയും ചെയ്തു. സുബൈറിൻെറ ഇഖാമ വിതരണക്കമ്പനിയുടേത് തന്നെയായിരുന്നു. സഹായിയുടെ ഇഖാമക്ക് പ്രശ്നമുണ്ടെന്നും പൊലീസ് സ്റ്റേഷനിലേക്ക് പോവണമെന്നും പറഞ്ഞ് രണ്ടുപേരെയും വാഹനത്തിൽ കയറ്റി. അതിനിടെ, സുബൈറിൻെറ ഫോൺ വാങ്ങിനോക്കി അതിലുള്ള നെറ്റ് ഫോൺ നിയമവിരുദ്ധമാണെന്ന് പറയുകയും ചെയ്തു. വണ്ടിയിൽവെച്ച് ഇരുവരെയും മ൪ദിക്കുകയും സുബൈറിൻെറ പേഴ്സിൽനിന്ന് 250 ലേറെ ദീനാ൪ കവരുകയും ചെയ്തു.
ഒടുവിൽ രണ്ടു പേരെയും വഴിയിൽ ഇറക്കിവിടുകയായിരുന്നുവെന്ന് സുബൈ൪ പറഞ്ഞു. അന്നുതന്നെ ജലീബ് ശുയൂഖ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇന്ത്യൻ എംബസി ഹെൽപ്പ്ലൈനിൽ അറിയിക്കുകയും ചെയ്തു. ഹെൽപ്പ്ലൈനിൽനിന്ന് കിട്ടിയ മറുപടി പ്രകാരം നാളെ എംബസിയിലെത്തി പരാതി നൽകുമെന്നും സുബൈ൪ വ്യക്തമാക്കി.
നേരത്തേ തന്നെ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ പൊലീസും സി.ഐ.ഡിയും ചമഞ്ഞുള്ള തട്ടിപ്പുകൾ ഇടക്കിടെ നടക്കാറുണ്ടായിരുന്നു. ബഖാലയിലും മറ്റും പൊലീസ് ചമഞ്ഞെത്തിയാണ് കൂടുതൽ തട്ടിപ്പുകൾ അരങ്ങേറിയിരുന്നത്. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ഇത്തരം കവ൪ച്ചകൾ ഉണ്ടാവുകയും നിരവധി മലയാളികൾ അതിനിരയാവുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ രാജ്യത്ത് അനധികൃത താമസക്കാരായ വിദേശികൾക്കെതിരെ പരിശോധനയും നടപടിയും വ്യാപകമായതിൻെറ മറവിലാണ് തട്ടിപ്പുകൾ വ൪ധിച്ചിരിക്കുന്നത്. വഴിയിൽ കാണുന്ന വിദേശികളെ സിവിൽ ഐഡി പരിശോധിക്കാനെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി പണവും മൊബൈലുമൊക്കെ കവരുകയാണ് ഇവരുടെ രീതി. അടുത്തിടെ അബ്ബാസിയയിൽ തട്ടിപ്പിനിരയായ മൂന്നു പേരും റിഗ്ഗഇയിൽ കുടുങ്ങിയയാളുമൊക്കെ വഴിയിൽവെച്ച് ഇങ്ങനെ ബലംപ്രാേയഗിച്ച് വാഹനത്തിൽ കയറ്റപ്പെട്ടവരാണ്. പൊലീസ് ആണെന്ന് തോന്നിക്കുന്ന തരത്തിൽ വാഹനത്തിൽ അടയാളങ്ങളും കഴുത്തിൽ പൊലീസ് കാ൪ഡുമൊക്കെയായാണ് ഇത്തരക്കാ൪ എത്തുന്നത് എന്നതിനാൽ യഥാ൪ഥ പൊലീസ് ആണോ എന്ന് മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്. പൊലീസ് ആണെന്ന് കരുതി കണ്ടുനിൽക്കുന്നവരും ഇടപെടാൻ മടിക്കുന്നു.
പരിശോനക്കെത്തുന്നവ൪ പലപ്പോഴും സിവിൽ വേഷത്തിലാവുന്നതുകൊണ്ടും തിരിച്ചറിയൽ കാ൪ഡുകൾ കാണിക്കാറില്ലെന്നതിനാലും തന്നെ വ്യാജന്മാരെ തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. യഥാ൪ഥ പൊലീസാണെങ്കിലോ എന്ന് കരുതി ഇത്തരക്കാരോട് തിരിച്ചറിയൽ കാ൪ഡ് ചോദിക്കാൻ ആളുകൾ ഭയക്കുന്ന അവസ്ഥയാണ്. ഇതാണ് തട്ടിപ്പുകാ൪ മുതലെടുക്കുന്നതും. ഇനി ആരെങ്കിലും ചോദിച്ചാൽ തന്നെ ഇവ൪ മ൪ദിക്കുകയും ബലംപ്രയോഗിച്ച് കൊണ്ടുപോവുകയും ചെയ്യും. പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥ൪ തിരിച്ചറിയൽ കാ൪ഡുകൾ കാണിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതി൪ന്ന ഉദ്യോഗസ്ഥൻ അടുത്തിടെ നി൪ദേശിച്ചിരുന്നുവെങ്കിലും താഴെക്കിടയിലുള്ള പൊലീസുകാരൊന്നും ഇത് ചെവികൊള്ളാറില്ല. അതുകൊണ്ടുതന്നെ യഥാ൪ഥ പൊലീസിനെയും വ്യാജന്മാരെയും മനസ്സിലാക്കാൻ കഴിയാതെ പ്രവാസികൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങുകയും ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story