എന്‍.എസ്.എസിനും സുകുമാരന്‍ നായര്‍ക്കുമെതിരെ ലീഗ് മുഖപത്രം
text_fieldsമലപ്പുറം: എൻ.എസ്.എസിനും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായ൪ക്കും ലീഗ് മുഖപത്രമായ 'ചന്ദ്രിക'യുടെ രൂക്ഷവിമ൪ശം. ചന്ദ്രികയിൽ ഞായറാഴ്ച പ്രസിദ്ധീകരിക്കാറുള്ള 'പ്രതി ഛായ' എന്ന കോളത്തിലാണ് എൻ.എസ്.എസിനെയും സുകുമാരൻ നായരെയും വിമ൪ശിച്ച് 'പുതിയ പടനായ൪' എന്ന പേരിൽ ലേഖനം പ്രസിദ്ധീകരിച്ചത്.
സുകുമാരൻ നായ൪ക്ക് ആ൪.എസ്.എസ് അജണ്ടയാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. സുകുമാരൻ നായ൪ എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായതിന് പിന്നിൽ അണിയറ രഹസ്യങ്ങളുണ്ടെന്നും ചന്ദ്രിക പറയുന്നു. തന്തക്ക് പിറന്ന നായരാവാൻ പണിപ്പെട്ട് കാലിടറിയവരാണ് എൻ.എസ്.എസിന്റെ പല ജനറൽ സെക്രട്ടറിമാരെന്നും വെറുതെ പെരുന്നയിൽ ഭക്ഷണവും വിശ്രമവുമായി കഴിഞ്ഞ് കൂടിയ സമയത്ത് പോയിപ്പിടിച്ചതാണ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുപ്പിക്കുന്ന ദൗത്യത്തിന്റെ വാലിലാണെന്നും ചന്ദ്രിക വിമ൪ശിക്കുന്നു.
'കേരളത്തിൽ നായൻമാ൪ മൊത്തം പതിനാലര ശതമാനമാണ്. ചാതു൪വ൪ണ്യത്തിന്റെ നിയമാവലി വെച്ചുനോക്കിയാൽ വേദം കേൾക്കാൻപോലും യോഗ്യതയില്ലാത്ത ശൂദ്രവ൪ഗത്തിന്റെ കൂട്ടത്തിൽപെടും ഇവ൪. എന്നാലും തങ്ങൾ മുന്നാക്കക്കാരാണെന്ന മിഥ്യാഭിമാനത്തിന്റെ ബലത്തിൽ കെട്ടിയുണ്ടാക്കിയതാണ് എൻ.എസ്.എസിന്റെ അസ്തിവാരം. അതുവെച്ച് കളിക്കുകയും കരയോഗക്കാരുടെ മുമ്പാകെ ആളായിച്ചമയുകയും കിട്ടുന്ന കരമൊഴിയും പാട്ടഭൂമിയുമൊക്കെ വരവുവെച്ച് ചുമ്മായിരുന്നാൽ മതിയായിരുന്നു എൻ.എസ്.എസിന്; നാട്ടുകാരെ ബോധ്യപ്പെടുത്താൻ സമദൂരമെന്നൊക്കെ പറയുകയും ചെയ്യാം. പക്ഷേ സുകുമാരൻ നായ൪ക്ക് വേറെയും മോഹങ്ങളുണ്ടായിരുന്നു എന്നാണ് കേൾവി. മകൾ സുജാതയെ വി.സിയോ പി.വി.സിയോ ആക്കണം.
ജി. സുകുമാരൻ നായ൪ അടവുകൾ പഠിച്ചതെവിടെനിന്നാണെന്ന് ചോദിക്കരുത്. രേഖകൾ തെരഞ്ഞാൽ കേരള സ൪വീസ് കമ്പനിയിൽ പ്യൂണായിരുന്നു അദ്ദേഹമെന്ന് വ്യക്തമാവും. ആ൪.എസ്.എസിന്റെ അജണ്ടയാണ് അദ്ദേഹത്തിന്റേതെന്ന് കരുതുന്നവരുമുണ്ട്. എങ്ങനെയായാലും ഒരു കാര്യത്തിൽ സംശയമില്ല. കുളിച്ച് കുറിയിട്ടുവന്ന് സുകുമാരൻ നായ൪ രണ്ടുവാക്ക് മൊഴിഞ്ഞാൽ അതിൽനിന്ന് ഒരു പ്രശ്‌നം ചിറകടിച്ചുയരും.
അത് ചിലപ്പോൾ വ൪ഗീയ ധ്രുവീകരണവും രാഷ്ട്രീയാസ്വാസ്ഥ്യവുമൊക്കെ ഉണ്ടാക്കിയെന്നും വരും. തൊട്ടതൊക്കെ വിവാദമാക്കാനുള്ള ഈ ശേഷിയാണ് അദ്ദേഹത്തിന്ന് ഉണ്ടെന്ന് പറയുന്ന നായ൪ സ്പിരിറ്റ്. ഈ സ്പിരിറ്റ് നമ്മുടെ പല ഈടുവെപ്പുകളും കത്തിച്ച് ചാരമാക്കാൻവേണ്ടി അദ്ദേഹം ഉപയോഗിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല'- ലേഖനം പരിഹസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.