‘വീഴ്ച വരുത്തിയിട്ടില്ലെങ്കിലും കെ.എസ്.ഇ.ബി നഷ്ടപരിഹാരം നല്‍കണം’
text_fieldsകൊച്ചി: അപകടത്തിനിടയാക്കുംവിധം വീഴ്ച വരുത്തിയിട്ടില്ലെന്ന് തെളിയിച്ചാലും വൈദ്യുതി മൂലം അപകടത്തിനിരയാകുന്നയാൾക്ക് കെ.എസ്.ഇ.ബി നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്ന് ഹൈകോടതി. അത്യപകടകരമായ വ്യവസായത്തിൻെറ നടത്തിപ്പുകാരെന്ന നിലയിൽ ഒഴിഞ്ഞു മാറാനാവാത്ത (സ്ട്രിക്ട് ലയബിലിറ്റി) ബാധ്യത ഇക്കാര്യത്തിൽ കെ.എസ്.ഇ.ബിക്കുണ്ടെന്ന് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, ജസ്റ്റിസ് ബി. കെമാൽപാഷ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. താഴ്ന്നു കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഭാഗികമായും സ്ഥിരമായും വൈകല്യം നേരിടേണ്ടിവന്ന തനിക്ക് സബ് കോടതി വിധിച്ച നഷ്ടപരിഹാരത്തുക ഉയ൪ത്തണമെന്നാവശ്യപ്പെട്ട് ചേ൪ത്തല തൈക്കാട്ടുശേരി സ്വദേശി ഇ.വി. ജോസഫ് നൽകിയ ഹരജി പരിഗണിച്ചാണ് ഡിവിഷൻബെഞ്ചിൻെറ ഉത്തരവ്.
1990 ഫെബ്രുവരിയിലാണ് മരപ്പണിക്കാരനായ ജോസഫിന് താഴ്ന്നുകിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഇടത് തുടക്ക് ഷോക്കേറ്റത്. തുട൪ന്ന് സബ് കോടതി ഹരജിക്കാരന് 35,000 രൂപ നഷ്ടപരിഹാരമായി അനുവദിച്ചു. ഈ തുക മതിയായതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. അത്യപകടകരമായ വ്യവസായവുമായി ബന്ധപ്പെട്ട് നാശ നഷ്ടമോ ജീവഹാനിയോ സംഭവിക്കുന്നവരോട് നടത്തിപ്പുകാ൪ക്ക് കൃത്യമായ ബാധ്യത നിലനിൽക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ക൪ത്തവ്യ ലംഘനത്തിന് ചുമത്തപ്പെടുന്ന പൊതു ഉത്തരവാദിത്തനിയമം അനുസരിച്ച് കെ.എസ്.ഇ.ബി ഹരജിക്കാരന് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണ്.
അപകട സാധ്യതയേറിയ വ്യവസായങ്ങളിൽ ഏ൪പ്പെടുന്നവ൪ക്ക് ഇതുമായി ബന്ധപ്പെട്ട് ആ൪ക്കെങ്കിലുമുണ്ടാകുന്ന നാശനഷ്ടങ്ങളിന്മേൽ ഒഴിഞ്ഞുമാറാനാവാത്ത വിധം ബാധ്യതയുണ്ടെന്ന 2006ലെ എം.സി. മത്തേ കേസിലെ സുപ്രീംകോടതി വിധിയും ഹൈകോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരന് സബ് കോടതി വിധിച്ച തുകക്ക് പകരം 91,250 രൂപ നഷ്ടപരിഹാരം നൽകാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
