പരാതി നല്‍കി പൊല്ലാപ്പിലായി
text_fieldsചെങ്ങന്നൂ൪: ഭ൪ത്താവിനെ കൂട്ടിക്കൊണ്ടുവരാൻ വിമാനത്താവളത്തിലേക്ക് പോയി മടങ്ങിവന്ന സമയത്തിനകം വീട്ടിൽനിന്ന് 20 പവൻെറ സ്വ൪ണാഭരണങ്ങൾ കവ൪ച്ച ചെയ്യപ്പെട്ടു എന്ന വീട്ടമ്മയുടെ പരാതി അവ൪ക്കുതന്നെ പൊല്ലാപ്പായി. പരാതി വ്യാജമാണെന്നാണ് പൊലീസിൻെറ നിഗമനം. ബുധനൂ൪ കിഴക്കുംമുറി അനുപംവീട്ടിൽ ഹരികുമാറിൻെറ ഭാര്യ അംബികയാണ് പൊലീസിൽ പരാതി നൽകിയത്. സൗദി അറേബ്യയിൽ ജോലിചെയ്യുന്ന ഹരികുമാ൪ രണ്ടര വ൪ഷത്തിനുശേഷം അവധിക്ക് നാട്ടിലെത്തിയ ദിവസമായിരുന്നു മോഷണം നടന്നതായി പരാതിയുണ്ടായത്. ശനിയാഴ്ച പുല൪ച്ചെ 1.30നാണ് മക്കളെയും ബന്ധുക്കളെയും കൂട്ടി അംബിക തിരുവനന്തപുരം വിമാനത്താവളത്തിൽ ഭ൪ത്താവിനെ വിളിക്കാൻ പോയത്. രാവിലെ 7.30ന് മടങ്ങിയെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വീടുമുഴുവൻ പരിശോധിച്ചു. മോഷണം നടന്നതായ സൂചന കണ്ടെത്താൻ കഴിഞ്ഞില്ല. തുട൪ന്ന് വീട്ടമ്മയെ ചോദ്യംചെയ്തു. അപ്പോഴാണ് സത്യം പുറത്തുവന്നത്. തൻെറ ബന്ധുക്കൾക്ക് പലവിധ ആവശ്യങ്ങൾക്ക് ആഭരണങ്ങൾ പണയംവെക്കാൻ കൊടുക്കാറുണ്ടായിരുന്നു. ഭ൪ത്താവ് നാട്ടിൽ വരുന്നതിനുമുമ്പ് എടുത്തുതരികയാണ് പതിവ്. ഇത്തവണ മുൻകൂട്ടി അറിയിക്കാതെയാണ് ഭ൪ത്താവ് വന്നതത്രേ. അതിനാൽ പണയംവെക്കാൻ വാങ്ങിയവരോട് അത് മടക്കിത്തരാൻ സാവകാശം നൽകാൻ കഴിഞ്ഞില്ല. ഭ൪ത്താവ് മറ്റെന്തെങ്കിലും വിചാരിക്കുമോയെന്ന് കരുതിയാണ് മോഷണം നടന്നതായി പ്രചരിപ്പിച്ചത്. എന്നിരുന്നാലും കേസെടുക്കുമെന്ന് സി.ഐ ആ൪. ബിനു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
