കരിക്കകം ദുരന്തത്തിന് രണ്ടുവയസ്സ്
text_fieldsതിരുവനന്തപുരം: ആറ് കുരുന്നുകൾ ഉൾപ്പെടെ ഏഴുപേരുടെ ജീവൻ പാ൪വതീ പുത്തനാറിൽ പൊലിഞ്ഞ കരിക്കകം ദുരന്തത്തിന് ഞായറാഴ്ച രണ്ടുവ൪ഷം തികയും. നാടിൻെറ പൊന്നോമനകളായ ആറ് കുരുന്നുകളും ആയയും പാ൪വതിപുത്തനാറിൻെറ കയങ്ങളിൽ മറഞ്ഞത് 2011 ഫെബ്രുവരി 17ന് രാവിലെ 9.10നായിരുന്നു. കരിക്കകം സ്വദേശികളും ചാക്ക ലിറ്റിൽ ഹാ൪ട്സ് കിൻറ൪ ഗാ൪ട്ടനിലെ നഴ്സറി വിദ്യാ൪ഥികളുമായിരുന്ന ഒമ്പത് പേ൪ സഞ്ചരിച്ച സ്കൂൾ വാൻ പുത്തനാറിലേക്ക് മറിഞ്ഞതാണ് അപകടകാരണമായത്. അമിതവേഗത്തിൽ പാഞ്ഞ ഓമ്നി വാനാണ് അപകടത്തിൽപ്പെട്ടത്.
കരിക്കകം ശ്രീരാഗം റോഡിൽ കുമാ൪-ശ്രീജ ദമ്പതികളുടെ മകൻ അച്ചു കെ. കുമാ൪, നിമ്മി ഭവനിൽ അസിമുദ്ദീൻ-നദിമോൾ ദമ്പതികളുടെ മകൻ ജിനാൻ, കാരക്കാട് വീട്ടിൽ കേരളകൗമുദി ജീവനക്കാരനായ ബൈജു-സിസി ദമ്പതികളുടെ മകൾ ആ൪ഷ ബൈജു, ആറ്റുപറമ്പ് തമ്പിവിഹാറിൽ ഷോബുസുരേന്ദ്രൻ-രൂപ ദമ്പതികളുടെ മകൻ ഉജ്ജ്വൽ, മുഹമ്മദ് റാസിഖ് എന്നീ വിദ്യാ൪ഥികളും വട്ടിയൂ൪ക്കാവ് നെട്ടയം സ്വദേശി സജിയുടെ ഭാര്യ ബിന്ദു (29)വുമാണ് മരിച്ചത്. വിദ്യാ൪ഥിയായിരുന്ന ഇ൪ഫാൻ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല.
സ്കൂൾ അധികൃതരുടെ അനാസ്ഥക്കൊപ്പം ഭരണാധികാരികളുടെ പിടിപ്പുകേടും ദുരന്തത്തിന് കാരണമായതായി ആക്ഷേപം ഉയ൪ന്നിരുന്നു. നിയമം ലംഘിച്ച് സ൪വീസ് നടത്തുന്ന സ്കൂൾ വാഹനങ്ങളെ നിയന്ത്രിക്കാൻ അധികൃതരെ പ്രേരിപ്പിച്ചതും പുത്തനാറിൻെറ തീരങ്ങൾ സുരക്ഷാഭിത്തിയില്ലാത്തതിനാൽ അപകടമേഖലയാണെന്ന് സ൪ക്കാറിന് ബോധ്യപ്പെട്ടതും ഈ ദുരന്തത്തിന് ശേഷമാണ്. മോട്ടോ൪ വാഹനനിയമം അനുശാസിക്കുന്ന യോഗ്യതയില്ലാത്ത 19 കാരനായ ഡ്രൈവറാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പേട്ട സ്വദേശിയായ സുമേഷ് എന്ന ഡ്രൈവ൪ ഇപ്പോഴും നിയമനടപടികൾ നേരിടുകയാണ്.
പുത്തനാറിൻെറ തീരത്ത് പൂ൪ണമായി സുരക്ഷാഭിത്തി നി൪മിക്കുന്ന വാഗ്ദാനം ഇനിയും നടപ്പായില്ല. കരിക്കകം ഭാഗത്ത് മൂന്ന് കിലോമീറ്ററിൽ മാത്രമാണ് സുരക്ഷാഭിത്തി നി൪മിക്കാനായത്; അതും വേണ്ടത്ര ശക്തമല്ലെന്ന് ആക്ഷേപമുണ്ട്. മാലിന്യവും കുളവാഴയും കൊണ്ടുനിറഞ്ഞ പുത്തനാറിൻെറ ശുചീകരണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും എല്ലാം വാഗ്ദാനങ്ങളിലൊതുങ്ങി.
ഞായറാഴ്ച കരിക്കകത്ത് വിവിധ സംഘടനകൾ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്മൃതിമണ്ഡപത്തിൽ ബാലഗോകുലത്തിൻെറ നേതൃത്വത്തിൽ ശ്രദ്ധാഞ്ജലി അ൪പ്പിക്കും. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലും അനുസ്മരണ ചടങ്ങുകൾ നടക്കും.