കാഴ്ചയുടെ പുതിയ അനുഭവങ്ങളേകി ദേശീയ നാടകോത്സവത്തിന് വിളക്കണഞ്ഞു
text_fieldsകണ്ണൂ൪: കാഴ്ചയുടെ പുതിയ അനുഭവങ്ങളും ഓ൪മകളും നൽകിയ അരങ്ങിൻെറ ഉത്സവത്തിന് വിളക്കണഞ്ഞു. പതിരുകൾ ചിലതുണ്ടായെങ്കിലും ഇൻഫ൪മേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പ് ഒരുക്കിയ 12ാം ദേശീയ നാടകോത്സവം ഉത്തര കേരളത്തിലെ നാടകാസ്വാദക൪ക്ക് നല്ല നാടകങ്ങൾ കാണാൻ അവസരമൊരുക്കി. ഏഴു ദിനങ്ങളിലായി അരങ്ങേറിയ 18 നാടകങ്ങളിൽ പത്തെണ്ണമെങ്കിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. അവസാന ദിനമായ ശനിയാഴ്ച കശ്മീരി നാടക പ്രവ൪ത്തക ഇഫ്ര മുഷ്താഖ് കാക്ക് സംവിധാനം ചെയ്ത് അവതരിപ്പിച്ച ‘ദോ കോടി കാ ഖേൽ’ എന്ന നാടകം വ്യത്യസ്തതയാൽ ശ്രദ്ധേയമായി. സംഘ൪ഷഭരിതമായ ദേശത്തുനിന്ന് ഒരു വനിതയുടെ നേതൃത്വത്തിൽ എത്തിയ സംഘത്തിൻെറ പ്രകടനം ഇന്ത്യൻ നാടകവേദിക്ക് മുതൽക്കൂട്ടാണ്.
ഏലിയാസ് കോഹൻെറ രചനയെ ആധാരമാക്കി ചിലിയൻ നാടക പ്രവ൪ത്തകരുടെ സഹായത്തോടെ മാ൪ട്ടിൻ ജോൺ . സി സംവിധാനം ചെയ്ത അഭിനയിച്ച ‘ആഫ്റ്റ൪ ദ സൈലൻസ്, ന്യൂദൽഹി ഹോഷ്റുബ റെപ്പ൪ട്ടറി അവതരിപ്പിച്ച സാമുവൽ ബക്കറ്റിൻെറ ‘ക്രാപ്സ് ലാസ്റ്റ് ടേപ്’, ന്യൂദൽഹി നാഷനൽ സ്കൂൾ ഓഫ് ഡ്രാമ സംഘം അവതരിപ്പിച്ച ‘പത്നി കാ പത്ര’ എന്നീ നാടകങ്ങൾ വിസ്മയകരമായ ദൃശ്യാനുഭവമാണ് നൽകിയത്. രാജു നരിപ്പറ്റയുടെ സംവിധാനത്തിൽ കട്ടപ്പന ദ൪ശന കലാകേന്ദ്രം അവതരിപ്പിച്ച ‘ഒഴിവുദിവസത്തെ കളി’, മുംബൈ കമ്പനി തിയറ്ററിൻെറ ‘പിയ ബഹ്റു പിയ’, സാം ജോ൪ജിൻെറ സംവിധാനത്തിൽ തിരുവനന്തപുരം ആപ്റ്റ് പെ൪ഫോമൻസ് ആൻഡ് റിസ൪ച് അവതരിപ്പിച്ച ‘ഏതോ ചിറകടിയൊച്ചകൾ’, തിരുവനന്തപുരം രംഗപ്രഭാതിൻെറ ‘രത്തൻെറ ലോകം’, തൃശൂ൪ ജനഭേരിക്കുവേണ്ടി അഭിമന്യു വിനയകുമാ൪ സംവിധാനം ചെയ്ത ‘യമദൂത്’ എന്നീ നാടകങ്ങളും ശ്രദ്ധയാക൪ഷിച്ചു.
മേളയുടെ രണ്ടാംദിനം മണിപ്പൂരിൽനിന്നെത്തിയ എൻ.ടി തിയറ്റ൪ അവതരിപ്പിച്ച ‘മിത്തിക്കൽ സറണ്ട൪’ ഭാഷയുടെ അതിരുകൾ മറികടന്ന് ജനപ്രീതി നേടി. വലിയ നിലവാരമവകാശപ്പെടാനില്ലാത്ത മലയാളനാടകങ്ങളുടെ അതിപ്രസരം മേളയുടെ മേന്മയെ ബാധിച്ചു. 18 നാടകങ്ങളിൽ 11ഉം മലയാളത്തിലുള്ളതായിരുന്നു. രാഷ്ട്രീയ നാടകങ്ങളുൾപ്പെടെ കൂടുതൽ മലയാള നാടകങ്ങൾ ഉൾപ്പെടുത്താൻ സംഘാടക൪ കാട്ടിയ അമിതതാൽപര്യം പ്രേക്ഷകന് അന്യഭാഷാ നാടകങ്ങൾ കാണാനുള്ള അവസരം നഷ്ടമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
