Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightപാവം വല്യേട്ടന്‍...

പാവം വല്യേട്ടന്‍...

text_fields
bookmark_border
പാവം വല്യേട്ടന്‍...
cancel

പുറമെ വലിയ ധാര്‍ഷ്ട്യക്കാരനെന്ന് തോന്നുമെങ്കിലും ഒരുകണക്കിന് പാവമാണ്, വയനാട്ടിലെങ്കിലും ഇടതുതറവാട്ടിലെ ഈ വല്യേട്ടന്‍. ജില്ലയില്‍ അനുജന്മാരൊക്കെ കാര്യപ്രാപ്തിയില്ലാത്തവരായതിനാല്‍ അവരെ നോക്കേണ്ട ചുമതല കൂടി പേറാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാണ് ഇതിനൊരു അവസാനമുണ്ടാകുകയെന്ന് വല്യേട്ടന്‍ പറയാതെ പറയാന്‍ തുടങ്ങിയിട്ടുണ്ട്. സ്വന്തം കാര്യംപോലെ അനുജന്മാരുടെ കാര്യവും ഏറ്റെടുത്തു നടത്തിയില്ളെങ്കില്‍ അവരുടെ പരിഭവം പറഞ്ഞാല്‍ തീരില്ല. ഇതെല്ലാം വല്യേട്ടന്‍ ചെയ്യേണ്ട ജോലിയാണെന്നാണ് അനുജന്മാരുടെ ചിന്ത.

പണ്ട് കോഴിയമ്മ പറഞ്ഞതുപോലെ നെല്ലു കുത്തുന്നതും അരിവറുക്കുന്നതും അപ്പം ചുടുന്നതുമെല്ലാം വല്യേട്ടന്‍. എല്ലാം സ്വന്തമായി തിന്നാമെന്നുവെച്ചാല്‍ പക്ഷേ, നടക്കില്ളെ്ളന്നു മാത്രം. ഒരു കൈസഹായത്തിനു പോലുമത്തൊത്ത അനുജന്മാര്‍ തീന്മേശയില്‍ നിരന്നിരിക്കുമ്പോള്‍ സമയാസമയങ്ങളില്‍ അവര്‍ക്ക് വിളമ്പിക്കൊടുത്തേ ഒക്കൂ. പാര്‍ലമെന്‍റ്, നിയമസഭ, പഞ്ചായത്ത് എന്നുവേണ്ട എല്ലാ വിരുന്നിനും വല്യേട്ടന്‍ പാര്‍ട്ടിക്കാണ് ജില്ലയില്‍ മെയ്യധ്വാനം മുഴുവന്‍. പേരിനുമാത്രമായി കുറെ അനുജന്മാര്‍ നിരന്നിരിക്കുമ്പോള്‍ അവര്‍ക്കുകൂടിയുള്ള അധ്വാനഭാരം പേറിയേ തീരൂ. അധ്വാനം മാത്രമല്ല, അവര്‍ക്കുള്ള പോക്കറ്റ് മണികൂടി കണ്ടത്തെണം.

അങ്ങ് കുട്ടനാടന്‍ തറവാട്ടിലൊക്കെ തങ്ങള്‍ വലിയ പുള്ളികളാണെന്ന അവകാശവാദം അംഗീകരിച്ചുകൊടുക്കുകയല്ലാതെ വേറെ നിവൃത്തിയൊന്നുമില്ല. എതിര്‍ തറവാട്ടില്‍ എല്ലാവരും കൈക്കരുത്തുള്ളവരെങ്കില്‍ അവരോട് ഒറ്റക്കെന്നോണം പോരടിച്ചുനില്‍ക്കുകയാണ് വല്യേട്ടന്‍. ‘താഴെ വെച്ചാല്‍ ഉറുമ്പരിക്കും തലയില്‍ വെച്ചാല്‍ പേനരിക്കും’ എന്ന കണക്കെ ഓരോ തെരഞ്ഞെടുപ്പിലും സീറ്റും ചെലവും കൊടുത്ത് പോറ്റിയ അനുജന്മാരിലൊരാള്‍ ഇക്കുറി ശത്രുപാളയത്തില്‍ ചേക്കേറിയതിന്‍െറ സങ്കടം വല്യേട്ടന് ഇപ്പോഴും സഹിക്കാനാവുന്നില്ല. മാര്‍ക്സിസ്റ്റ് ആശയത്തിന് ഇടിവു സംഭവിച്ചുവെന്ന പ്രചാരണങ്ങളൊന്നും വല്യേട്ടന്‍ പാര്‍ട്ടി വിശ്വസിക്കുന്നില്ല.

ആദിവാസികളുടെ വിഷയങ്ങളില്‍ മാത്രമേ ഇടപെടുന്നുള്ളൂവെന്ന സമീപകാല വിമര്‍ശങ്ങളുടെ മുനയൊടിക്കാന്‍  തോട്ടം തൊഴിലാളികളുടെ കൂടെയാണിപ്പോള്‍ സഹവാസം. പരമ്പരാഗതമായി വല്യേട്ടന്‍െറ വലംകൈയായിരുന്ന ഗോത്രവര്‍ഗ സഹോദരങ്ങളെ സംഘചിന്തയിലേക്ക് ഘര്‍ വാപസി നടത്തിക്കാന്‍ ഭൂരിപക്ഷ വര്‍ഗീയക്കാര്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നതിനിടയിലാണ് തദ്ദേശങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വിരുന്നു വരുന്നത്. നേരത്തേ ഗോത്രമഹാസഭ ആ വോട്ടുനിക്ഷേപത്തില്‍ കുറച്ചു കൈയിട്ടുവാരിപ്പോയ ശേഷം പുതിയ വെല്ലുവിളി അതിജീവിക്കാനുള്ള തത്രപ്പാടിനിടയിലാണ് അനുജന്മാരെ പോറ്റേണ്ട ബാധ്യത.

അവകാശവാദം പറഞ്ഞു വാങ്ങിയ മിക്ക സ്ഥലങ്ങളിലും അനുജന്‍ കമ്യൂണിസ്റ്റിന് മരുന്നിനുപോലും സ്വാധീനമില്ളെങ്കിലും അവിടം വല്യേട്ടന് കൃഷിചെയ്യാന്‍ വിട്ടുകൊടുക്കില്ല. മുട്ടില്‍ പഞ്ചായത്തില്‍ അങ്ങനെയാരു സ്ഥലം അനുജന്‍ കമ്യൂണിസ്റ്റിനുണ്ടായിരുന്നു. നോക്കിനടത്താന്‍ ബൂത്ത് കമ്മിറ്റി പോയിട്ട് ഒരു ജോലിക്കാരന്‍ പോലുമില്ലാത്ത ഇടം. സ്വന്തം പേരിലാക്കിത്തന്നാല്‍ താന്‍ കൃഷിചെയ്ത് വിജയകരമായി വിളവെടുക്കാമെന്ന് വല്യേട്ടന്‍ ഒരുപാട് കെഞ്ചിനോക്കിയിട്ടും അതേല്‍ തൊട്ടുകളിക്കേണ്ടെന്ന് അനുജന്‍െറ കട്ടായം.

തെരഞ്ഞെടുപ്പു വിരുന്നിന് ആളെക്കൂട്ടലും പന്തലു കെട്ടലും പണം ചെലവിടലുമൊക്കെ പക്ഷേ, ഏട്ടന്‍തന്നെ ചെയ്യണം. വയനാട്ടില്‍ മൊത്തം സ്ഥിതി ഇതുതന്നെ. അതുകൊണ്ട് പറയാതിരിക്കാന്‍ വയ്യ. വല്യേട്ടാ...നിങ്ങളാണ് വല്യേട്ടാ...ശരിക്കും വല്യേട്ടന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story