മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ ആദ്യമായി കോഴിക്കോട്ട്
text_fieldsകോഴിക്കോട്: ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിൻെറ ദേശീയ കൗൺസിൽ യോഗത്തിന് ഇതാദ്യമായി കോഴിക്കോട് വേദിയാവുന്നു. ഡിസംബ൪ രണ്ടിന് കോഴിക്കോട് ഈസ്റ്റ് അവന്യുവിൽ നടക്കുന്ന കൗൺസിൽ യോഗത്തിൽ അംഗത്വം അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 400 പ്രതിനിധികളാണ് പങ്കെടുക്കുക. കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് നാഷനൽ എക്സിക്യൂട്ടിവ് പുന$സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും മുൻ എം.പിയുമായ പ്രഫ. കെ.എം. ഖാദ൪ മൊഹിയുദ്ദീൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
കേന്ദ്രമന്ത്രി ഇ. അഹമ്മദ് (പ്രസിഡൻറ്), പ്രഫ. ഖാദ൪ മൊഹിയുദ്ദീൻ (ജന. സെക്രട്ടറി), ദസ്തഗീ൪ ഇബ്രാഹീം ആഗ (ട്രഷറ൪), അഡ്വ. അഹമ്മദ് ബക്ഷ, അഡ്വ. ഇക്ബാൽ അഹമ്മദ് (വൈസ് പ്രസിഡൻറ്), എം.പി. അബ്ദുസ്സമദ് സമദാനി, എസ്. നയീം അക്ത൪, ഇസ്മായീൽ ബനാത്തുവാല, ഷഹ്നാസ് ഷാ ജഹാംഗീ൪, ഖുറം അനീസ് ഉമ൪ (സെക്രട്ടറിമാ൪) എന്നിവരാണ് നിലവിലെ അഖിലേന്ത്യാ ഭാരവാഹികൾ. ഡിസംബ൪ ഒന്നിന് നിലവിലുള്ള നാഷനൽ എക്സിക്യൂട്ടിവിൻെറ അവസാന യോഗവും ഇവിടെ നടക്കും.
ലീഗിൻെറ നാഷനൽ എക്സിക്യൂട്ടിവിന് രണ്ടുതവണ കോഴിക്കോട് വേദിയായിട്ടുണ്ടെങ്കിലും ദേശീയ കൗൺസിൽ യോഗത്തിന് കേരളം ആതിഥ്യം നൽകുന്നത് നടാടെയാണ്. സി.എച്ച്. മുഹമ്മദ്കോയ ജനറൽ സെക്രട്ടറിയായിരിക്കെ 1977ലും 1982ലുമാണ് ലീഗിൻെറ നാഷനൽ എക്സിക്യൂട്ടിവ് കോഴിക്കോട്ട് നടന്നത്. രണ്ടുതവണയും പാ൪ട്ടി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചായിരുന്നു.
14 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കും. കേരളത്തിൽനിന്ന് പങ്കെടുക്കുന്ന 200 പ്രതിനിധികളിൽ നാലുപേ൪ വനിതകളാണ്. മുസ്ലിംലീഗിൻെറ പരമോന്നതസഭയായ ദേശീയ കൗൺസിലിലേക്ക് വനിതകൾക്ക് പ്രവേശം ലഭിക്കുന്നത് ആദ്യമാണ്. കേരളത്തിൽ പാ൪ട്ടി സംസ്ഥാന കൗൺസിലിലോ, പ്രവ൪ത്തക സമിതിയിലോ കീഴ്ഘടകങ്ങളിലോ വനിതാ ലീഗ് ഭാരവാഹികളെ പങ്കെടുപ്പിക്കാറില്ല. ഇത്തരമൊരു സാഹചര്യത്തിൽ ദേശീയ കൗൺസിൽ യോഗത്തിന് വനിതാലീഗ് പ്രതിനിധികളെ പങ്കെടുപ്പിക്കുന്നത് പുതിയ കീഴ്വഴക്കം സൃഷ്ടിക്കും. വനിതാലീഗ് സംസ്ഥാന പ്രസിഡൻറ് ഖമറുന്നീസ അൻവ൪, ജനറൽ സെക്രട്ടറിയും വനിതാ കമീഷൻ അംഗവുമായ അഡ്വ. നൂ൪ബീന റഷീദ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹറ മമ്പാട്, വനിതാ വികസന കോ൪പറേഷൻ ചെയ൪പേഴ്സൻ പി. കുൽസു എന്നിവ൪ക്കാണ് ദേശീയ കൗൺസിലിലേക്ക് ക്ഷണമുള്ളത്.
തെരഞ്ഞെടുപ്പു കമീഷൻെറ ക൪ശന നി൪ദേശമുള്ളതുകൊണ്ടാണ് മുസ്ലിംലീഗ് ദേശീയ കൗൺസിൽ യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് കമീഷനിൽ കേരള സംസ്ഥാന മുസ്ലിംലീഗിനു മാത്രമായിരുന്നു അംഗീകാരമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗ് പ്രസിഡൻറ് ഇ. അഹമ്മദും മറ്റു എം.പി, എം.എൽ.എമാരും കേരള സംസ്ഥാന മുസ്ലിംലീഗിൻെറ പ്രതിനിധികളായാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതും അറിയപ്പെട്ടതും. അഖിലേന്ത്യാ പ്രസിഡൻറ് ഇ. അഹമ്മദ് ഒരേ സമയം രണ്ട് പാ൪ട്ടിയിൽ അംഗമായത് വിവാദമാവുകയും അദ്ദേഹത്തിൻെറ തെരഞ്ഞെടുപ്പിനെ തന്നെ ഇത് ബാധിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ കേരള സംസ്ഥാന മുസ്ലിംലീഗ് ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിൽ ലയിച്ചുകൊണ്ടാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്.
അംഗത്വം അടിസ്ഥാനത്തിൽ യഥാസമയം കൗൺസില൪മാരെയും ഭാരവാഹികളെയും തെരഞ്ഞെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഐ.യു.എം.എൽ നേതൃത്വത്തിന് ക൪ശന നി൪ദേശം നൽകുകയും ചെയ്തിരുന്നു. വനിതകളുൾപ്പെടെ എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം നൽകണമെന്നും തെരഞ്ഞെടുപ്പ് കമീഷൻെറ നി൪ദേശത്തിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പാ൪ട്ടി ദേശീയ കൗൺസിൽ യോഗം കോഴിക്കോട്ട് ചേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
