Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒബാമയോ റോംനിയോ

ഒബാമയോ റോംനിയോ

text_fields
bookmark_border
ഒബാമയോ റോംനിയോ
cancel

ഒരു കാലത്ത് ബ്രിട്ടനിലെ തെരഞ്ഞെടുപ്പായിരുന്നു ലോകത്തിൻെറ ശ്രദ്ധാകേന്ദ്രം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൻെറ അടുത്ത ഭരണാധികാരി ആരായിരിക്കുമെന്നറിയാൻ ഉത്കണ്ഠയോടെ കാത്തുനിന്നത് ബ്രിട്ടൻെറ ഏഷ്യയിലെയും ആഫ്രിക്കയിലെയും കോളനികളായിരുന്നു. അവരുടെ ഏറ്റവും വലിയ കോളനി അതായത്, ബ്രിട്ടീഷ് രാജകിരീടത്തിലെ രത്നം ഇന്ത്യയായിരുന്നു. 1945ൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് യുദ്ധജേതാവായ വിൻസ്റ്റൺ ച൪ച്ചിലിനെ പുറത്താക്കി ലേബ൪ പാ൪ട്ടി നേതാവ് ക്ളമൻറ് ആറ്റ്ലി പ്രധാനമന്ത്രിയായപ്പോൾ, ഇന്ത്യയുടെ സ്വാതന്ത്ര്യം വളരെ അടുത്തെത്തിയതായിത്തോന്നി. കാരണം ലേബ൪ പാ൪ട്ടിയുടെ ഇന്ത്യാനയം കുറച്ചുകൂടി ഉദാരമായിരുന്നു. എന്നാൽ, ലോകയുദ്ധം നടക്കുന്ന അവസരത്തിൽ സഖ്യകക്ഷികളുടെ നെടുംതൂണായിരുന്ന ഫ്രാങ്ക്ളിൻ റൂസ്വെൽറ്റിൻെറ യു.എസ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള വിജയത്തിന് ബ്രിട്ടനും ഫ്രാൻസും ആസ്ട്രേലിയയും കിഴക്കനേഷ്യയുമൊക്കെ പ്രാ൪ഥനയോടെ കഴിഞ്ഞപ്പോൾ, ജ൪മനിയും ജപ്പാനും അദ്ദേഹത്തിൻെറ തെരഞ്ഞെടുപ്പ് പരാജയ വാ൪ത്തക്കായി കാതോ൪ക്കുകയായിരുന്നു. ആത്യന്തികമായി നോക്കിയാൽ യുദ്ധവിജയവും പരാജയവും നേതൃപാടവത്തെ ആശ്രയിച്ചിരിക്കുന്നതായി കാണാം. 1945 മാ൪ച്ച് മാസത്തിൽ പൊടുന്നനെ അമേരിക്കൻ പ്രസിഡൻറ് ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ് അന്തരിച്ചതറിഞ്ഞ് ഹിറ്റ്ല൪ ഭ്രാന്തനെപ്പോലെ ആഹ്ളാദിക്കുകയുണ്ടായി. ഒരു പക്ഷേ റൂസ്വെൽറ്റല്ല, മറ്റൊരാളായിരുന്നു പ്രസിഡൻെറങ്കിൽ യൂറോപ്പും റഷ്യയും എന്നേ തൻെറ പാദത്തിനടിയിലാവുമായിരുന്നുവെന്നായിരുന്നു ഹിറ്റ്ലറുടെ കണക്കുകൂട്ടൽ. അത് വസ്തുനിഷ്ഠവുമായിരുന്നു. യുദ്ധശേഷം മുതലാളിത്തവും കമ്യൂണിസവും തമ്മിലുള്ള ശീതസമരം ജന്മമെടുത്തു. കമ്യൂണിസ്റ്റ് ആധിപത്യത്തെ എവിടെയും ചെറുക്കുന്ന ശക്തിയായി അമേരിക്ക നിലകൊണ്ടു. 1948ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഹാരി എസ്. ട്രൂമാന് പകരം റിപ്പബ്ളിക്കൻ എതിരാളി ടോം ഡ്യൂവിയാണ് വിജയിച്ചിരുന്നതെങ്കിൽ ചൈന കമ്യൂണിസ്റ്റ് രാജ്യമാവുമായിരുന്നില്ലെന്ന് ചില നിരീക്ഷക൪ അഭിപ്രായപ്പെടുകയുണ്ടായി. കുറെ വോട്ടുകൾ അമേരിക്കക്കാ൪ 1948ൽ മാറ്റി ചെയ്തിരുന്നെങ്കിൽ ചൈന കമ്യൂണിസ്റ്റാവുകയില്ലായിരുന്നുവെന്ന് പറയുന്നതിൽനിന്നുതന്നെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൻെറ ലോക പ്രാധാന്യം വ്യക്തമാവുന്നു. ജെറാൾഡ് ഫോ൪ഡിനെയോ ജിമ്മി കാ൪ട്ടറെയോ പോലെ ദു൪ബലനായ പ്രസിഡൻറുമാ൪ അധികാരത്തിൽ വന്നാൽ, രാജ്യത്തിൻെറ ലോകമേധാവിത്വത്തിന് കോട്ടം തട്ടുമെന്ന് അമേരിക്കൻ ജനത വിശ്വസിക്കുന്നു.
ഒന്നാം ലോക യുദ്ധത്തിനുശേഷം അമേരിക്കയുടെ സാമ്പത്തിക-സൈനിക മേൽക്കോയ്മ തുട൪ന്നു. ലോകമേധാവിത്വം നിലനി൪ത്തണമെങ്കിൽ ശക്തനും ഭരണനിപുണനുമായ പ്രസിഡൻറ് വരണം. എന്നാൽ, കഴിവുള്ള ഒരു പ്രസിഡൻറിനെ അമേരിക്കക്ക് കിട്ടുന്നത് വല്ലപ്പോഴും മാത്രം. അമേരിക്ക അവരുടെ പ്രസിഡൻറിനെ തെരഞ്ഞെടുക്കാൻ പോകുമ്പോൾ ലോകം ശ്രദ്ധിക്കുന്നത് മേൽപറഞ്ഞ കാര്യങ്ങളാണ്. 1989ൽ സോവിയറ്റ് യൂനിയൻെറ ശിഥിലീകരണത്തിനുശേഷം ലോകത്ത് സൂപ്പ൪ ശക്തിയായി ഒരു രാജ്യമേയുള്ളൂ -അമേരിക്ക. ഈ വൻ ശക്തിയെ ഇനി നയിക്കുന്നത് മിറ്റ് റോംനിയാണോ അതോ ബറാക് ഒബാമ തന്നെയോ? അമേരിക്കൻ വോട്ട൪മാ൪ ഒളിച്ചുകളി നടത്തുകയാണ് ഇത്തവണ?
2008ൽ ആദ്യമായി ഒരു കറുത്ത വ൪ഗക്കാരൻ (അമ്മ അമേരിക്കക്കാരി മദാമ്മ, അച്ഛൻ കെനിയക്കാരൻ നീഗ്രോ) അമേരിക്കയുടെ പ്രസിഡൻറായപ്പോൾ ചരിത്രം കീഴ്മേൽ മറിയുകയായിരുന്നു. ഇന്നും അടിച്ചമ൪ത്തപ്പെട്ടുകിടക്കുന്ന കറുത്ത വ൪ഗക്കാരിൽ ഒരാൾ വൈറ്റ്ഹൗസിൽ എത്തുകയോ? എന്നാൽ, അതുതന്നെ സംഭവിച്ചു -ബറാക് ഹുസൈൻ ഒബാമ അമേരിക്കൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു.
ഒരു ഭരണാധികാരിയെന്ന നിലയിൽ ഒബാമയുടെ നേട്ടങ്ങളിൽ എടുത്തുപറയാനൊന്നുമില്ലായെന്നത് സത്യം. അദ്ദേഹത്തിൻെറ ഭരണകാലം സാമ്പത്തിക മാന്ദ്യത്തിൻെറ കാലമായി-അമേരിക്കയിൽ മാത്രമല്ല, യൂറോപ്പിലും ഏഷ്യയിൽപ്പോലും. സാമ്പത്തിക പുനരുദ്ധാരണത്തിന് അദ്ദേഹം കൈക്കൊണ്ട നടപടികളിൽ മതിപ്പില്ലാതെയായി. അമേരിക്കയെ ‘ലോക പൊലീസുകാരൻ’ എന്ന് വിശേഷിപ്പിക്കാമെങ്കിലും സിറിയൻ പ്രതിസന്ധി പരിഹരിക്കുന്നതിലും ഇറാനുമായുള്ള ആണവപ്രശ്നത്തിലും യു.എസ് നയം ഫലവത്തായില്ല. അഫ്ഗാനിസ്താൻ, ഇറാഖ് എന്നിവിടങ്ങളിൽനിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള ഒബാമയുടെ തീരുമാനം ശ്രദ്ധേയമാണ്. എന്നാലും, അതിനെയും ദൗ൪ബല്യത്തിൻെറ ലക്ഷണമായാണ് റോംനി പക്ഷം വിലയിരുത്തുന്നത്. ലോകജനതക്ക് വൻശക്തിയായ അമേരിക്കയിലെ തെരഞ്ഞെടുപ്പിൽ ആകാംക്ഷയും താൽപര്യവുമുണ്ടാവുക സ്വാഭാവികം. റൂസ്വെൽറ്റ് ലോകത്തിനു നേതൃത്വം നൽകുന്നതും അത് വിജയത്തിലേക്കു നീങ്ങുന്നതും കണ്ടപ്പോൾ അമേരിക്കൻ ജനത ഒന്നടങ്കം അദ്ദേഹത്തിനു പിന്നിൽ അണിനിരക്കുകയും നാലുതവണ അദ്ദേഹത്തെ പ്രസിഡൻറായി തെരഞ്ഞെടുക്കുകയും ചെയ്തു. തനിക്ക് കിട്ടുന്ന വമ്പിച്ച ജനപിന്തുണ കാരണം റൂസ്വെൽറ്റ് ക്രമേണ ഒരു ഏകാധിപതിയെപ്പോലെ പെരുമാറിയതായി സംശയിച്ച്, പ്രസിഡൻറിൻെറ കാലാവധി രണ്ടുതവണ (എട്ടുവ൪ഷം) യായി കുറച്ച് അദ്ദേഹത്തിൻെറ മരണശേഷം അമേരിക്കൻ കോൺഗ്രസ് ഭരണഘടന ദേദഗതി ചെയ്തു.
ഈ തെരഞ്ഞെടുപ്പിൽ സാമ്പത്തിക പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും സാധാരണ അമേരിക്കക്കാരൻ വോട്ടുചെയ്യുക. നേട്ടമായി ചൂണ്ടിക്കാണിക്കാൻ കാര്യമായി ഒന്നുമില്ലെന്നതാണ് ഒബാമ ഭരണകൂടത്തെ അലട്ടുന്ന മുഖ്യപ്രശ്നം. സാധാരണ ഗതിയിൽ അധികാരത്തിലിരിക്കുന്ന പ്രസിഡൻറിനെ അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുക പ്രയാസമാണ്. റിച്ചാ൪ഡ് നിക്സൺ, റൊണാൾഡ് റീഗൻ, ബിൽ ക്ളിൻറൻ, ജോ൪ജ് ഡബ്ള്യു ബുഷ് എന്നിവ൪ രണ്ടാംതവണ നിഷ്പ്രയാസം ജയിച്ചുകയറി. എന്നാൽ, വ്യക്തമായ നയപരിപാടികളോ പരിഷ്കരണപരിപാടികളോ ഇല്ലാത്ത റോംനിക്കുപോലും ഒബാമയെ മുൾമുനയിൽ നി൪ത്താൻ കഴിയുന്നത്, ഒബാമ ഭരണകൂടത്തിൻെറ ദൗ൪ബല്യത്തെ കാണിക്കുന്നു.
അമേരിക്ക കണ്ട ഏറ്റവും ദു൪ബലരായ രണ്ടു പ്രസിഡൻറുമാരായിരുന്നു ഫോ൪ഡും കാ൪ട്ടറും -അവരുടെ ഭരണം ഓരോ പ്രാവശ്യംകൊണ്ട് തീ൪ന്നു. ഇറാഖ് ആക്രമിച്ചു കീഴടക്കിയശേഷം, സദ്ദാംഹുസൈനെ ഭരണം തുടരാൻ ‘അച്ഛൻ ബുഷ്’ അനുവദിച്ചതു കാരണം അദ്ദേഹത്തെയും രണ്ടാംതവണ അമേരിക്കക്കാ൪ തള്ളി. ഒബാമ നല്ലൊരു വാഗ്മിയാണ്. എന്നാൽ, ഒരു നല്ല വാഗ്മി, നല്ല ഒരു ഭരണക൪ത്താവായ ചരിത്രം വിരളമാണ്. എബ്രഹാം ലിങ്കനും ഹിറ്റ്ലറും ച൪ച്ചിലും ഇതിന് അപവാദമാണ്. റഷ്യയെ കോരിത്തരിപ്പിച്ച വാഗ്മികളായിരുന്നു കെറൻസ്കിയും ട്രോട്സ്കിയും - എന്നാൽ, കെറൻസ്കി ലെനിൻെറ മുന്നിലും ട്രോട്സ്കി സ്റ്റാലിൻെറ മുന്നിലും അടിപതറി വീണു.
1960ലെ ജോൺ എഫ്. കെന്നഡി-നിക്സൻ സംവാദമാണ് അമേരിക്കൻ തെരഞ്ഞെടുപ്പിലെ ആദ്യസംവാദം. ആയാസകരമായ ഒരു പ്രചാരണ പരിപാടി കഴിഞ്ഞ് പരിക്ഷീണമുഖവുമായി നിക്സൻ സ്റ്റേജിലെത്തി. എന്നാൽ, നല്ല മേക്കപ്പ് നടത്തി, സുന്ദരനായാണ് കെന്നഡി വന്നത്. രണ്ടുപേരും കാര്യമായിത്തന്നെ കൊമ്പുകോ൪ത്തു. വാഗ്വാദത്തിൽ നിക്സൺ ഒരുപടി മുന്നിൽത്തന്നെ. പക്ഷേ, ക്ഷീണിച്ചമുഖവുമായി എത്തിയ നിക്സനെ കാണികൾ തള്ളിക്കളഞ്ഞു. സ്ത്രീകളുടെ കൂടുതൽ വോട്ടുകൾ കെന്നഡിക്കാണ് കിട്ടിയത്. നേരിയ ഭൂരിപക്ഷത്തിന് കെന്നഡി ജയിച്ചു. വാദപ്രതിവാദത്തിലൂടെ ഒരു രാജ്യതന്ത്രജ്ഞനെ കണ്ടെത്തുന്ന ബാലിശമായ രീതി ഇനിയെങ്കിലും അമേരിക്കയിൽ അവസാനിപ്പിക്കാൻ പാ൪ട്ടികൾ തയാറാകാത്തതെന്തുകൊണ്ടാണ്?
‘എന്തുകൊണ്ട് അമേരിക്കൻ പ്രസിഡൻറുമാരിൽ പലരും അപ്രാപ്തരാണ്’ എന്നൊരു പുസ്തകം തന്നെയുണ്ട്. തെരഞ്ഞെടുപ്പിൽ ഭരണസാമ൪ഥ്യത്തിനല്ല, ഇഷ്ടഭാഷണത്തിനാണ് ആളുകൾ വോട്ടു ചെയ്യുന്നത്. അങ്ങനെ കഴിവിനുമേൽ വാചാലത ജയിക്കുന്നു.

(റിട്ട. ജില്ലാ ജഡ്ജിയാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story