തെങ്ങും കശുമാവും റബറിന് വഴിമാറിയെന്ന് പദ്ധതി രേഖ
text_fieldsകാസ൪കോട്: ജില്ലയിലെ കാ൪ഷിക മേഖലയിൽ റബ൪ പിടിമുറുക്കുന്നതായി കാസ൪കോട് ജില്ലാ പഞ്ചായത്ത് 12ാം പഞ്ചവത്സര പദ്ധതിയുടെ കരട് രേഖ. 2000-01ൽ 11000 ഹെക്ടറിൽ മാത്രം കൃഷി ചെയ്തിരുന്ന റബ൪ ഇന്ന് ഇരട്ടിയോളം സ്ഥലത്ത് കൃഷി ചെയ്യുന്നു. അതേസമയം, 2000-01ൽ 9158 ഹെക്ട൪ ഉണ്ടായിരുന്ന നെൽകൃഷി 3302 ഹെക്ടറായി ചുരുങ്ങി. കഴിഞ്ഞ 10 വ൪ഷത്തിനുള്ളിൽ നെൽകൃഷിയുടെ വിസ്തൃതി 47.5 ശതമാനം കുറഞ്ഞു. തെങ്ങ്കൃഷി 10 വ൪ഷം മുമ്പ് 56183 ഹെക്ട൪ ഉണ്ടായിരുന്നതിൽ 39.2 ശതമാനം കുറഞ്ഞു. അതേസമയം, റബ൪ കൃഷിയിൽ 17.6 ശതമാനമാണ് വ൪ധന.
കശുമാവും തെങ്ങും റബറിന് വഴിമാറുന്നത് അവലോകനം ചെയ്യേണ്ടതാണെന്ന് ജില്ലാ പഞ്ചായത്ത് പദ്ധതി രേഖ വ്യക്തമാക്കുന്നു. റബ൪ വ്യാപകമായതോടെ കിഴക്കൻ മലയോരങ്ങളിൽ സമ്പന്നമായിരുന്ന ഔധസസ്യങ്ങളും ജീവജാല വൈവിധ്യങ്ങളും നാമാവശേഷമായി. കാ൪ഷിക രംഗത്തെ പുതിയ പ്രവണത, ജൈവസമ്പത്താൽ അനുഗ്രഹീതമായ പശ്ചിമഘട്ടത്തെ മാറ്റിമറിക്കുന്ന തരത്തിലേക്ക് നീങ്ങുന്നു. ജൈവ വൈവിധ്യങ്ങളെയും ഔധ സസ്യങ്ങളെയും ആശ്രയിച്ചു ജീവിച്ചിരുന്ന ആദിവാസി സമൂഹത്തെയും ഇത് ബാധിച്ചു. നെല്ല്, തെങ്ങ്, കവുങ്ങ്, കശുമാവ്, കുരുമുളക്, വാഴ, റബ൪, പച്ചക്കറികൾ തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന വിളകൾ.
ജില്ലയുടെ ആകെ വിസ്തൃതിയിൽ 68.38 ശതമാനമാണ് (138165 ഹെക്ട൪) കൃഷി ഭൂമി. ഇതിൽ 39.2 ശതമാനം സ്ഥലത്ത് തെങ്ങ്, 22.2 ശതമാനത്തിൽ റബ൪, 11 ശതമാനത്തിൽ കവുങ്ങ്, 5.9 ശതമാനത്തിൽ കശുമാവ്, 3.2 ശതമാനം ഭൂമിയിൽ നെല്ല് എന്നിങ്ങനെ കൃഷി ചെയ്യുന്നു. റബറിന് പുറമെ കവുങ്ങ്, പച്ചക്കറി കൃഷിയുടെ വിസ്തൃതിയിലും വ൪ധനയുണ്ട്.
15256 ഹെക്ടറിലുള്ള കവുങ്ങിൽ നിന്ന് 27680 ടൺ ആണ് ഉൽപാദനം. 1163 ഹെക്ടറിലുള്ള പച്ചക്കറിയിൽ നിന്ന് 13844 ടണ്ണും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപാദിപ്പിക്കുന്ന ജില്ലയിൽ കശുവണ്ടി മേഖല കടുത്ത തക൪ച്ചയിലാണെന്ന് കരട്രേഖ പറയുന്നു. മൊത്തം കൃഷി ഭൂമിയിൽ 29 ശതമാനം മാത്രമാണ് ജലസേചനം. കൃഷിപ്പണിക്ക് ആളെ കിട്ടാത്തത്, പദ്ധതികളുടെ അപര്യാപ്തത, ഉൽപാദന കുറവ്, ഉൽപന്നങ്ങൾക്ക് വിലയില്ലായ്മ, നെല്ല്, തേങ്ങ, കൊപ്ര, അടക്ക തുടങ്ങിയവയുടെ സംഭരണത്തിലെ പാകപ്പിഴ, സംഭരണത്തിന് സ൪ക്കാ൪ ഏജൻസികളുടെ അഭാവം, സംസ്കരണത്തിന് സൗകര്യമില്ലായ്മ എന്നിവയാണ് കാ൪ഷികമേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും രേഖ വിലയിരുത്തുന്നു. തൊഴിലിന് വേണ്ടി രജിസ്റ്റ൪ ചെയ്തവ൪ എല്ലാ പഞ്ചായത്തുകളിലും ധാരാളമുള്ളപ്പോഴും കൃഷിപ്പണിക്ക് ആളെ കിട്ടാനില്ല. യന്ത്രവത്കരണം, വിളവെടുപ്പ്, സംസ്കരണം എന്നിവയിൽ പരിശീലനം ലഭിച്ചവരും മറ്റ് പ്രദേശങ്ങളിലേക്ക് പോകുന്നതോടെ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു. വിള വിപണനത്തിൽ ഇടത്തട്ടുകാരുടെ ഇടപെടൽ നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല. ആഴ്ചച്ചന്തകളുടെ തക൪ച്ചയും ക൪ഷ൪ക്ക് മികച്ച വില ലഭ്യമാകുന്നതിന് തടസ്സമാകുന്നു. നടക്കാവിലെ ബുധനാഴ്ച ചന്ത പൂ൪ണമായും നിലച്ചപ്പോൾ ചെറുവത്തൂ൪, നീലേശ്വരം, കാഞ്ഞങ്ങാട് ചന്തകൾ നാമമാത്രമായി. ജില്ലയിലെ 13038 ഹെക്ട൪ കൃഷിയോഗ്യമായ തരിശുഭൂമി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും കരട് പദ്ധതിരേഖ ചൂണ്ടിക്കാട്ടുന്നു. അഞ്ച് വ൪ഷം കൊണ്ട് പച്ചക്കറി ഉൽപാദനത്തിൽ ജില്ലയെ സ്വയംപര്യാപ്തമാക്കുമെന്നാണ് ജില്ലാ പഞ്ചായത്തിൻെറ കരട് വികസന രേഖ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
