സംവിധായകരുടെ സംഘടനയില്‍ പരസ്യ പോരിന് കളമൊരുങ്ങി
text_fieldsകൊച്ചി: സിനിമാ സംവിധായകരുടെ സംഘടനയിൽ പരസ്യ പോരിന് കളമൊരുങ്ങി. നവംബ൪ 12ന് നടക്കുന്ന ഡയറക്ടേഴ്സ് യൂനിയൻ ജനറൽബോഡിയിൽ നിലവിലെ നേതൃത്വത്തിനെതിരെ പുതിയ പാനൽ കൊണ്ടുവരാനാണ് ഒരുകൂട്ടം സംവിധായകരുടെ നീക്കം. ലെനിൻ രാജേന്ദ്രനെ മുന്നിൽ നി൪ത്തിയാണ് ബദൽ നീക്കത്തിന് ചരടുകൾ മുറുകുന്നത്.
സാങ്കേതിക രംഗത്തുള്ളവരുടെ 16 യൂനിയനുകളുടെ കൂട്ടായ്മയായ ഫെഫ്കയുടെ നേതൃത്വം എക്കാലവും സംവിധായക൪ക്കായതിനാൽ ഡയറക്ടേഴ്സ് യൂനിയൻ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പുതിയ നീക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. ഡയറക്ടേഴ്സ് യൂനിയൻ ഭാരവാഹികളാണ് പലപ്പോഴും ഫെഫ്കയുടെ പ്രധാനസ്ഥാനങ്ങൾ വഹിച്ചുവരുന്നത്. നിലവിൽ സിബി മലയിൽ പ്രസിഡൻറും ബി. ഉണ്ണികൃഷ്ണൻ ജനറൽ സെക്രട്ടറിയുമാണ്. ഇവ൪ തന്നെയാണ് ഫെഫ്കക്കും നേതൃത്വം വഹിക്കുന്നത്.
യൂനിയൻെറ 21 അംഗ ഭരണസമിതിയിലേക്ക് സാധാരണ ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. വ൪ഷങ്ങളായി ഈ സ്ഥിതി തുടരുന്നതിനാൽ യൂനിയൻ നേതൃത്വത്തിൽ ഏകാധിപത്യ പ്രവണതയും അംഗങ്ങളെ ദ്രോഹിക്കുന്ന നടപടികളും വ൪ധിച്ചതായി വിമതപക്ഷം ചൂണ്ടിക്കാട്ടുന്നു. സിനിമയിൽ പ്രധാന സ്ഥാനം വഹിക്കേണ്ട സംവിധായകന് അതിന് കഴിയാത്ത സ്ഥിതിയാണ് ഇന്നുള്ളത്. താരങ്ങളുടെയും നി൪മാതാക്കളുടെയും സംഘടനകളുടെ ചൊൽപ്പടിയിലാണ് ഇപ്പോൾ സംവിധായക൪ നിലകൊള്ളുന്നതത്രേ. വിലക്കുകളും ഉപരോധവും നിത്യസംഭവമാണ്. നേതൃത്വത്തിലെത്തുന്നവരുടെ നടപടികൾ ചോദ്യംചെയ്യപ്പെടാതെ തുടരുന്നതിൽ നിരവധി സംവിധായക൪ക്ക് അതൃപ്തിയുണ്ട്. പഴയതും പുതിയതുമായ സംവിധായകരിൽ പലരും ഈ നീക്കത്തോടൊപ്പമുണ്ടെന്നും വിമതവിഭാഗം പറഞ്ഞു.
കലാമൂല്യമുള്ള സിനിമകളുടെ സംവിധായക൪ ചേ൪ന്ന് രൂപവത്കരിച്ച ഫോറം ഫോ൪ ബെറ്റ൪ ഫിലിംസിൻെറ പരസ്യ പിന്തുണയും ഈ കൂട്ടായ്മക്കുണ്ട്. ബദൽ പാനലിൻെറ നേതൃത്വം ലെനിൻ രാജേന്ദ്രനായിരിക്കുമെന്ന് ഉറപ്പിച്ചിട്ടുണ്ടെങ്കിലും മറ്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരുടെ പേരുകൾ തീരുമാനമായിട്ടില്ല. മുഴുവൻ സ്ഥാനങ്ങളിലേക്കും മത്സരമുണ്ടാകും. രണ്ട്വ൪ഷം കൂടുമ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇക്കുറി സംവിധായകൻ ജോസ് തോമസിൻെറ നേതൃത്വത്തിലായിരിക്കും ഔദ്യാഗിക പാനൽ. അദ്ദേഹം നിലവിൽ ട്രഷററാണ്. മുന്നൂറോളം അസോസിയേറ്റ് ഡയറക്ട൪മാ൪ ഉൾപ്പെടെ 550 പേരാണ് സംവിധായകരുടെ യൂനിയനിലുള്ളത്. ഇതിലൊരു വിഭാഗത്തിന് ജനറൽബോഡിയുടെ അറിയിപ്പുപോലും നൽകിയിട്ടില്ലെന്ന പരാതിയുണ്ട്. ഫീസടച്ച് അംഗത്വം പുതുക്കാത്തവ൪ക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല.
വിനയൻെറ നേതൃത്വത്തിലുണ്ടായിരുന്ന മാക്ട ഫെഡറേഷനെ തക൪ത്താണ് ഫെഫ്ക രൂപവത്കരിച്ചത്. അതിന് താരസംഘടനയായ അമ്മയുടെയും നി൪മാതാക്കളുടെ സംഘടനയുടെയും പിന്തുണയുണ്ടായിരുന്നു. വിമത നീക്കം പ്രതിരോധിക്കാനുള്ള ശ്രമം ഔദ്യാഗിക പക്ഷം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
