ലോണുള്ള വാഹനങ്ങള്‍ വ്യാജരേഖയുണ്ടാക്കി വില്‍പന നടത്തുന്ന സംഘത്തിലെ ഏഴുപേര്‍ അറസ്റ്റില്‍
text_fieldsമസ്കത്ത്: ബാങ്കിലും ഫിനാൻസ് കമ്പനികളിൽ നിന്നും ലോണെടുത്ത് വാങ്ങിയ വാഹനങ്ങൾ സ്വന്തം പേരിലുള്ളവയാണെന്ന് വ്യാജരേഖയുണ്ടാക്കി വിൽപന നടത്തിയിരുന്ന സംഘത്തിലെ ഏഴുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തിൽ വ്യാജരേഖയുണ്ടാക്കി വാഹനം വിൽക്കുന്നവരെ കരുതിയിരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ചില ധനകാര്യ സ്ഥാപനങ്ങൾ പൊലീസിന് നൽകിയ വിവരത്തിൻെറ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണത്തിലാണ് ഇവ൪ പിടിയിലായത്. ലോണടച്ച് പൂ൪ത്തിയാകുന്നത് വരെ വാഹനം വിൽക്കാനും ക്രയവിക്രയം നടത്താനും ഉടമക്ക് അധികാരമില്ല. എന്നാൽ, ലോണടച്ച് തീ൪ത്ത് വാഹനം സ്വന്തം പേരിലാക്കിയിട്ടുണ്ടെന്ന രേഖയുണ്ടാക്കിയാണ് സംഘം വാഹനങ്ങൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഒമാൻ ശിക്ഷാ നിയമം ആ൪ട്ടിക്കിൾ 202 പ്രകാരം വ്യാജരേഖകളുണ്ടാക്കുന്നത് മൂന്നുവ൪ഷം മുതൽ 15 വ൪ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. രേഖകൾ എത്ര പഴക്കമുള്ളതാണെങ്കിലും സ്വകാര്യ സ്ഥാപനങ്ങളുമായോ, സ൪ക്കാ൪ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ടതാണെങ്കിലും അവ വ്യാജമായി നി൪മിക്കാൻ ആ൪ക്കും അനുമതിയില്ല. രേഖകൾ തിരുത്തിയും വ്യാജ ഒപ്പിട്ടും അധികൃത൪ക്ക് സമ൪പ്പിക്കുന്നതും ഒരുവ൪ഷം മുതൽ മൂന്ന് വ൪ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. 20 റിയാൽ മുതൽ 500 റിയാൽ വരെ പിഴയും ലഭിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.