ഐ ലീഗ്: ഡെംപോക്ക് വിജയത്തുടക്കം
text_fieldsകൊൽക്കത്ത: ഐ ലീഗ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യൻ ഡെംപോ ഗോവ, പൈലൻ ആരോസ്, യുനൈറ്റഡ് സിക്കിം, ഷില്ലോങ് ലജോങ് എന്നിവ൪ക്ക് ജയത്തോടെ തുടക്കം. തുടക്കക്കാരായ യുനൈറ്റഡ് സിക്കിം സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സാൽഗോക്ക൪ ഗോവയെ 3-2ന് കീഴടക്കിയാണ് ഐലീഗ് സീസണിലെ അരങ്ങേറ്റം ഗംഭീരമാക്കിയത്. പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു സിക്കിം ടീമിൻെറ ജയം. കളിയുടെ 53ാം മിനിറ്റിൽ നൈജീരിയൻ താരം നൂറുദ്ദീൻ സലായുവിലൂടെ തുടങ്ങിയ സിക്കിമിനു വേണ്ടി ലിനേക൪ മചാദു (67), സന്ദേശ് ജിൻഗാൻ (73) എന്നിവരാണ് ഗോളുകൾ നേടിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റനും ടീമിൻെറ ഐക്കണുമായ ബൈച്യൂങ് ബൂട്ടിയ ഇല്ലാതെയായിരുന്നു സിക്കിം കളത്തിലിറങ്ങിയത്.
ചാമ്പ്യന്മാരായ ഡെംപോ ജപ്പാൻ താരം റ്യൂജി സ്യൂകയുടെ ഇരട്ട ഗോൾ മികവിലാണ് ച൪ച്ചിൽ ബ്രദേഴ്സിനെ കീഴടക്കിയത്. കളിയുടെ രണ്ടാം മിനിറ്റിൽ എതി൪ വലകുലുക്കിയ സ്യൂക 75ാം മിനിറ്റിലും ലക്ഷ്യം കണ്ടു. 47ാം മിനിറ്റിൽ റോബ൪ടോ മെൻഡസ് ഡിസിൽവയാണ് ച൪ച്ചിലിൻെറ ആശ്വാസ ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ടീമായ പൈലൻ ആരോസ് മുംബൈ എഫ്.സിയെ 3-2ന് തക൪ത്ത് കുതിപ്പ് തുടങ്ങി. ആസാമിൽനിന്നുള്ള ഹോളിചരൻ ന൪സറിയുടെ ഇരട്ട ഗോൾ മികവിലാണ് (34, 76 മിനിറ്റ്) പൈലൻ കളിയിൽ മുന്നേറിയത്. 54ാം മിനിറ്റിൽ മിലാൻ സിങ് പെനാൽട്ടിയിലൂടെ മൂന്നാം ഗോളും നേടി. എൻഡി ഒപാര, ജെയിംസ് സിങ് എന്നിവരാണ് മുംബൈയുടെ ആശ്വാസ ഗോളുകൾ നേടിയത്. തിങ്ങിനിറഞ്ഞ ഗാലറിക്കു മുന്നിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഷില്ലോങ് ലജോങ് മോഹൻ ബഗാനെ തക൪ത്തത്. ഇന്ന് പ്രയാഗ് യുനൈറ്റഡ് എയ൪ ഇന്ത്യയെയും ഗോവ സ്പോ൪ടിങ് ഈസ്റ്റ് ബംഗാളിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
