അലങ്കാര പ്രാവ് മോഷണം: ഒരാള്‍ പിടിയില്‍; ആറുപേര്‍ രക്ഷപ്പെട്ടു
text_fieldsകോട്ടയം: ലക്ഷംരൂപ വിലവരുന്ന വിദേശ അലങ്കാര പ്രാവുകളെ മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. സംഘത്തിലെ അഞ്ചുപേ൪ ഓടി രക്ഷപ്പെട്ടു.
പായിപ്പാട് അയ്യരൻകുളങ്ങര മാന്താനം ദേവിക്ഷേത്രത്തിന് സമീപം വടക്കേക്കരതറ വീട്ടിൽ ഉണ്ണി എന്ന ഉണ്ണിക്കുട്ടനാണ്(22) പിടിയിലായത്. ഇന്ത്യൻ സാൻറിയൻ ഇനത്തിൽപ്പെട്ട ഏഴുപ്രാവുകളെയും കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോയും കണ്ടെടുത്തു.
തൃക്കൊടിത്താനം സ്വദേശികളായ പുത്തൻപറമ്പിൽ ദീപു(23), പുത്തൻപറമ്പിൽ രഞ്ജുരാജ്(23), കോട്ടമുറി പ്രശാന്ത്(23), പ്രവീൺ(25), കോട്ടമുറി അനീഷ്(25) എന്നിവരാണ് രക്ഷപ്പെട്ടത്.
തിരുവല്ല പെരുന്തുരുത്തി പനച്ചയിൽ പി.എ. എബ്രഹാമിൻെറ വീട്ടിൽനിന്ന് ശനിയാഴ്ച രാത്രിയാണ് പ്രാവുകളെ മോഷ്ടിച്ചത്. ഇന്ത്യൻ സാൻറിയൻ ഇനത്തിൽപ്പെട്ട ഏഴു ജോടിയും അമേരിക്കൻ സാൻറിയൻ ഇനത്തിൽപ്പെട്ട ഒരു ജോടി പ്രാവുമാണ് നഷ്ടമായത്. ഇവയെ കോഴഞ്ചേരിയിലും മറ്റും വിറ്റതായി പ്രതി സമ്മതിച്ചു. പ്രാവുകളെ സൂക്ഷിച്ചിരുന്ന കൂടിൻെറ പൂട്ട് തക൪ത്താണ് അവയെ കടത്തിയത്. കുറെ വിറ്റ ശേഷം ബാക്കി കോട്ടയത്ത് കടയിൽ വിൽക്കാനായി പ്രതികൾ ഓട്ടോയിൽ കൊണ്ടുവന്നപ്പോഴാണ് ഉണ്ണി പിടിയിലായത്. ബാക്കിയുള്ളവ൪ രക്ഷപ്പെട്ടു.
7000 രൂപക്ക് നൽകാൻ തയാറായതാണ് സംശയം ജനിപ്പിച്ചത്. മോഷണം സംബന്ധിച്ച് പ്രാവിനെ വിൽക്കുന്ന എല്ലാ കടകളിലും എബ്രഹാം വിവരം അറിയിച്ചിരുന്നു. എബ്രഹാമിൻെറ സുഹൃത്തിനെ കടയുടമക്ക് പരിചയം ഉണ്ടായിരുന്നു. ഇക്കാര്യം ഉടൻ സുഹൃത്തിനെ വിളിച്ചറിയിച്ചു. സുഹൃത്ത് അറിയിച്ചതനുസരിച്ച് എബ്രഹാമും സ്ഥലത്തെത്തി. സ്വന്തം പ്രാവുകളാണെന്ന് ഉറപ്പു വരുത്തി.
വിവരം അറിയിച്ചതിനെത്തുട൪ന്ന് കോട്ടയം വെസ്റ്റ് സി.ഐ എ.ജെ. തോമസിൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അമേരിക്കൻ സാൻറിയൻ ഇനം പ്രാവിന് 20,000 മുതൽ 25,000 രൂപ വരെയും ഇന്ത്യൻ സാൻറിയന് 10,000 മുതൽ 15,000 രൂപ വരെയുമാണ് വിപണി വില.
നേരത്തേ ടിപ്പറിൽ ക്ളീനറായിരുന്ന ഉണ്ണി എബ്രഹാമിൻെറ വീടിനു മുന്നിലൂടെ ടിപ്പറിൽ പോവുമ്പോൾ പ്രാവുകളെ നോട്ടമിട്ടിരുന്നു. ഓട്ടോക്ക് സീസി അടക്കാൻ പണത്തിൻെറ ആവശ്യം വന്നപ്പോഴാണ് മോഷണത്തിന് തീരുമാനിച്ചതെന്ന് ഉണ്ണി പൊലീസിനോട് പറഞ്ഞു.
വെസ്റ്റ് എസ്.ഐ ബിൻസ് ജോസഫ്, സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪ മധുസൂദനൻ നായ൪, സിവിൽ പൊലീസ് ഓഫിസ൪മാരായ പി.എൻ. മനോജ്, ഐ. സജികുമാ൪, ഡി.സി. വ൪ഗീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
