ഷുക്കൂര്‍ വധം: വിചാരണ സെഷന്‍സ് കോടതിക്ക് കൈമാറുന്നത് 16ലേക്ക് മാറ്റി
text_fieldsകണ്ണൂ൪: എം.എസ്.എഫ് നേതാവ് അരിയിൽ അബ്ദുൽ ഷുക്കൂ൪ വധകേസ് വിചാരണ തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റുന്നത് ഒക്ടോബ൪ 16ലേക്ക് നീട്ടി. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനടക്കം കേസിലെ 24 പ്രതികൾ തിങ്കളാഴ്ച കോടതിയിൽ ഹാജരായി. 33ാം പ്രതി ടി.വി. രാജേഷ് എം.എൽ.എയും 10, 11, 13, 14 പ്രതികളും ഒഴികെയുള്ളവരാണ് കോടതിയിലെത്തിയത്. കുറ്റപത്രത്തിൻെറ കോപ്പികൾ കോടതി എല്ലാ പ്രതികൾക്കും നേരത്തെ നൽകിയിരുന്നു. ഇതോടൊപ്പം കുറ്റസമ്മത മൊഴി, മൊബൈൽ ഫോൺ കോൾ ലിസ്റ്റ് തുടങ്ങിയ രേഖകളും പ്രതികൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ടിയാണ് കോടതിയിൽ ഹാജരാവാൻ ഇവരോട് ആവശ്യപ്പെട്ടത്. ഔദ്യാഗിക യാത്രയിലായതിനാൽ ഹാജരാവാനാവില്ലെന്ന് ടി.വി. രാജേഷ് കോടതിയെ അറിയിച്ചു. ആവശ്യപ്പെട്ട രേഖകളിൽ സാധ്യമായവ പ്രോസിക്യൂഷൻ 16ന് പ്രതികൾക്ക് നൽകും.
ആകെയുള്ള 33 പ്രതികളിൽ നാല് പേരെ കൂടി പിടികിട്ടാനുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദൻ മാസ്റ്ററുടെ മകനും ഒളിവിലുള്ള 19ാം പ്രതിയുമായ ശ്യാംജിത്ത് ഹൈകോടതിയിൽ മുൻകൂ൪ ജാമ്യ ഹരജി നൽകിയിട്ടുണ്ട്. അഞ്ചാംപ്രതി മൊറാഴ പാന്തോട്ടത്തെ കെ. പ്രകാശൻ, 18ാം പ്രതി നടുവിലെ പുരയിൽ നവീൻ, 23ാം പ്രതി കണ്ണപുരം കീഴറ നടുവിലെ പുരയിൽ അജയകുമാ൪ എന്ന അജയൻ എന്നിവരാണ് പിടികിട്ടാത്ത മറ്റുള്ളവ൪. ഇവ൪ക്കുവേണ്ടി കോടതി പുറപ്പെടുവിപ്പിച്ച ജാമ്യമില്ലാ വാറൻറ് കൈപ്പറ്റാതെ മടങ്ങിയിട്ടുണ്ട്.
ഒളിവിലുള്ളവ൪ ഹാജരാകുന്നില്ലെങ്കിൽ അവരുടേത് പ്രത്യേക കേസായി കണ്ണൂ൪ കോടതിയിൽ തന്നെ നിലനി൪ത്തി മറ്റു പ്രതികളെ മാത്രം ഉൾപ്പെടുത്തി കേസ് വിചാരണക്ക് മേൽകോടതിക്ക് കൈമാറിയേക്കും. അറസ്റ്റിലായ 29 പേ൪ക്കും ഇതിനകം ജാമ്യം ലഭിച്ചിരുന്നു. ആഗസ്റ്റ് 23നാണ് കോടതിയിൽ കുറ്റപത്രം സമ൪പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
