കണികാ പരീക്ഷണശാല കമ്പം ഭ്രംശ മേഖലയില്‍
text_fieldsതൊടുപുഴ: ന്യൂട്രീനോ കണികാ പരീക്ഷണത്തിന് വേണ്ടി പരീക്ഷണശാല സ്ഥാപിക്കുന്നത് കമ്പം ഭ്രംശമേഖലക്കടുത്ത്. തമിഴ്നാട്ടിലെ തേനി ജില്ലയിലെ തേവാരത്തിനടുത്ത് പൊട്ടിപ്പുറം ഗ്രാമത്തിലാണ് ലോകത്തെ നാലാമത്തെ വലിയ കണികാ ഗവേഷണ പരീക്ഷണശാല സ്ഥാപിക്കാൻ നടപടി പുരോഗമിക്കുന്നത്.മതികെട്ടാൻ വനമേഖലയോട് ചേ൪ന്നാണിത്.
കമ്പം ഭ്രംശമേഖലയുടെ 30 കിലോമീറ്റ൪ അടുത്താണ് ഇതിനുവേണ്ടി തുരങ്കം നി൪മിക്കാൻ ഉദ്ദേശിക്കുന്നത്. കേരളത്തിലെ ചതുരംഗപ്പാറ വരെ തുരങ്കം നീളുമെന്നാണ് കരുതുന്നത്. എന്നാൽ, ഇതു സംബന്ധിച്ച ഒരു വിവരവും കേരളത്തിന് ലഭിച്ചിട്ടില്ല. കേരളത്തിലുണ്ടാകുന്ന ഭൂചലനങ്ങളുടെ തുട൪ച്ചയായി കമ്പം ഭ്രംശമേഖലയിലും ചലനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങൾ തമിഴ്നാട് സ൪ക്കാ൪ പുറത്തുവിടാറില്ല.
വി.എസ്. അച്യുതാനന്ദൻെറ വാ൪ത്താ സമ്മേളനത്തോടെയാണ് കണികാപരീക്ഷണശാല വിവാദമാകുന്നതെങ്കിലും ഇതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ട് വ൪ഷങ്ങൾ കഴിഞ്ഞിരുന്നു. 2010 ജൂണിലാണ് പദ്ധതിയെക്കുറിച്ച് പുറംലോകം അറിയുന്നത്. 'ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്സ൪വേറ്ററി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് 962 കോടിയുടെ പ്രാരംഭ ചെലവാണ് പ്രതീക്ഷിച്ചിരുന്നത്. അഞ്ചുവ൪ഷം കൊണ്ട് പൂ൪ണ പ്രവ൪ത്തന സജ്ജമാകുമ്പോൾ 8,000 കോടി രൂപയെങ്കിലും മുതൽ മുടക്കുണ്ടാവുമെന്നാണ് കണക്ക്. ‘അമ്പരശൻ കരട്’ എന്ന മലയ്ക്കുള്ളിൽ 1.3 കിലോമീറ്റ൪ ആഴത്തിൽ ഭൂമിക്കടിയിലാണ് ഗവേഷണനിലയം ഒരുങ്ങുന്നത്. പൊട്ടിപ്പുറം വീരപ്പസ്വാമി ക്ഷേത്രത്തിന് സമീപത്തുനിന്ന് പാറതുരന്ന് രണ്ടുകിലോമീറ്റ൪നീളത്തിൽ നി൪മിക്കുന്ന തുരങ്കത്തിനൊടുവിലാണ് ഭൂഗ൪ഭനിലയം സ്ഥാപിക്കുക. പരീക്ഷണവും പദ്ധതിയും സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവിടാൻ തുടക്കം മുതൽ ഇന്ത്യ ബെയ്സ്ഡ് ന്യൂട്രീനോ ഒബ്സ൪വേറ്ററി സെല്ലും തമിഴ്നാട് സ൪ക്കാറും തയാറായിട്ടില്ല. പൊതുപരിപാടികളുമായി സഹകരിക്കാത്ത മധുരയിലെ അമേരിക്കൻ കോളജ് അധികൃത൪ ന്യൂട്രീനോ പദ്ധതി നടപ്പാക്കുന്നതിന് ചുക്കാൻ പിടിച്ച് രംഗത്തെത്തിയത് ദുരൂഹത വ൪ധിപ്പിക്കുകയും ചെയ്തു. പരീക്ഷണപദ്ധതി എന്താണെന്ന് അറിയിക്കാതെ പശ്ചിമഘട്ട മലനിരയിൽ സ്ഥലം കണ്ടെത്താനുള്ള സ൪വേ നടത്തിയത് പ്രദേശത്ത് ശക്തമായ എതി൪പ്പിനിടയാക്കിയിരുന്നു. പരീക്ഷണശാല സ്ഥാപിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ തമിഴ്നാട്ടിലെ മാധ്യമങ്ങളോട്പോലും വ്യക്തമാക്കാൻ ശാസ്ത്രസംഘം തയാറായിരുന്നില്ല. നേരത്തേ സിങ്കാരയിൽ ന്യൂട്രിനോ പരീക്ഷണശാല നി൪മിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിൻെറ അനുമതി ലഭിക്കാതിരുന്നതിനെ തുട൪ന്നാണ് തേനിയിലെ ഗ്രാമത്തിലേക്ക് മാറ്റിയത്. റോഡ്, വൈദ്യുതി വിതരണം എന്നിവയ്ക്കാവശ്യമായ ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. തുരങ്കനി൪മാണത്തിൻെറ ചുമതല തമിഴ്നാട് വൈദ്യുതി വകുപ്പിനാണ്. തുരങ്കത്തിന് രണ്ട് കിലോമീറ്റ൪ നീളമുണ്ടാകും. ഒരു കിലോമീറ്റ൪ ചുറ്റളവിൽ ഉറപ്പുള്ള പാറയുടെ ഉള്ളിൽ നി൪മിക്കുന്ന പരീക്ഷണശാലക്ക് 132 മീറ്റ൪ നീളവും 26 മീറ്റ൪ വീതിയും 30 മീറ്റ൪ ഉയരവുമുണ്ടാകും. ശുദ്ധജലക്ഷാമം നേരിടുന്ന പൊട്ടിപ്പുറത്ത് പരീക്ഷണശാലയ്ക്ക് ആവശ്യമായ വെള്ളം തമിഴ്നാട് വാട്ട൪ ആൻഡ് ഡ്രെയിനേജ് ബോ൪ഡ് എത്തിക്കും. പദ്ധതി പരിസ്ഥിതിക്ക് ദോഷം വരുത്തുമെന്ന വാദം ശാസ്ത്രജ്ഞ൪ നിക്ഷേധിക്കുന്നു. പദ്ധതിക്കായി മരങ്ങൾ വെട്ടി നശിപ്പിക്കേണ്ടതില്ല. ഇവിടേക്കുള്ള യാത്രാ സൗകര്യം വ൪ധിപ്പിക്കും. കൃഷിയിടങ്ങൾ പദ്ധതിക്കായി ഏറ്റെടുക്കില്ല. കന്നുകാലി വള൪ത്തലിന് തടസ്സമുണ്ടാകില്ല തുടങ്ങിയ ഉറപ്പുകൾ ജില്ലാ ഭരണകൂടം തദ്ദേശവാസികൾക്ക് നൽകിയിട്ടുണ്ട്. അതേസമയം കണികാ പരീക്ഷണത്തിൻെറ ഫലം എന്താണെന്ന് മുൻകൂട്ടി പ്രവചിക്കാൻ ശാസ്ത്രഞ്ജ൪ക്ക് കഴിയുന്നില്ല.
പരീക്ഷണത്തിനിടെ സാങ്കേതിക കുഴപ്പം കൊണ്ടോ മറ്റോ ഉണ്ടാകുന്ന അപകടങ്ങൾക്ക് എത്ര വ്യാപ്തിയുണ്ടാകുമെന്നും അവ൪ വിശദീകരിക്കുന്നില്ല. രാജ്യത്തെ ശാസ്ത്രഗവേഷണത്തിൽ മുൻനിരയിലുള്ള ഏഴു സ്ഥാപനങ്ങളും നിരവധി സ൪വകലാശാലകളും കേന്ദ്ര ആണവോ൪ജ വകുപ്പിൻെറ നേതൃത്വത്തിൽ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കണികാ ഗവേഷണത്തിനുപുറമെ ഭൗതിക ശാസ്ത്രം, പ്രാപഞ്ചിക ശാസ്ത്രം, ജീവശാസ്ത്രം, ഭൗമശാസ്ത്രം തുടങ്ങി വിവിധ ശാഖകളിലെ ആധുനിക പഠനങ്ങൾക്കും പരീക്ഷണശാല വേദിയാകും. സ്വിറ്റ്സ൪ലൻഡ് ഫ്രാൻസ് അതി൪ത്തിയിൽ ഭൂമിക്കടിയിൽ 27 കിലോമീറ്റ൪ നീളത്തിൽ സ്ഥാപിച്ച ലാ൪ജ് ഹൈഡ്രൻ കൊളൈഡറിലാണ് ലോകത്തെ ആദ്യ കണിക പരീക്ഷണം നടന്നത്. പ്രകാശത്തോടടുത്ത വേഗത്തിൽ പ്രോട്ടോണുകളുടെ രണ്ടുബീമുകളെ എതി൪ദിശകളിൽ നിന്ന് കൂട്ടിയിടിപ്പിച്ചാണ് ഇവിടെ പരീക്ഷണം നടത്തിയത്. ഒരു സെക്കൻഡിൻെറ നൂറുകോടിയിൽ ഒരംശം സമയത്തിൽ നടന്ന കൂട്ടിയിടിയിലൂടെ എഴുനൂറു കോടിയുടെ നൂറുകോടി മടങ്ങ് ഇലക്ട്രോൺ വോൾട്ട് ഊ൪ജം സ്വതന്ത്രമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
