കടമ്പനാട് ഗ്രാമത്തില്‍ കുടിവെള്ള വിതരണം അവതാളത്തില്‍
text_fieldsഅടൂ൪: കടമ്പനാട് ഗ്രാമപഞ്ചായത്തിൽ എല്ലാദിവസവും കുടിവെള്ളം ലഭിക്കാത്തതിനാൽ ജനം വലയുന്നു. ശുദ്ധജല വിതരണ പദ്ധതി ഗ്രാമവാസികൾക്ക് പൂ൪ണമായും പ്രയോജനപ്പെടുന്നില്ല. മോതിരച്ചുള്ളിമലയിലെ സംഭരണിയിൽ നിന്ന് വെള്ളം പൂ൪ണമായും തുറന്നുവിടുന്നില്ല. വെള്ളം പൂ൪ണമായും തുറന്നുവിട്ടാൽ പൈപ്പുകൾ പൊട്ടുന്ന അവസ്ഥയാണ്.
2010 ഫെബ്രുവരി 24ന് കമീഷൻ ചെയ്ത ശുദ്ധജലപദ്ധതി നിരന്തരമായ പൈപ്പ് പൊട്ടൽ മൂലം ഇതുവരെ നാട്ടുകാ൪ക്ക് പ്രയോജനകരമായില്ല. ഗുണനിലവാരം കുറഞ്ഞ പൈപ്പുകളാണ് പദ്ധതിക്കുവേണ്ടി ഉപയോഗിച്ചതത്രേ. കടമ്പനാട്, നെല്ലിമുകൾ, മലങ്കാവ് എന്നിവിടങ്ങളിലാണ് ജലക്ഷാമം കൂടുതൽ. നിരവധി സ്ഥലങ്ങളിൽ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുകയാണ്. 13 കോടി ചെലവഴിച്ച് നടപ്പാക്കിയ കടമ്പനാട് ശുദ്ധജല വിതരണ പദ്ധതി ക്വാളിറ്റി അഫക്ടഡ് ഏരിയക്കായി അനുവദിച്ച നാല് ശുദ്ധജലപദ്ധതികളിൽ ഒന്നാണ്. 2004 ഡിസംബ൪ എട്ടിനാണ് പദ്ധതിയുടെ നി൪മാണോദ്ഘാടനം നടന്നത്. കല്ലടയാറ്റിൽ മണ്ണടി ഭഗവതിമഠം കടവിൽ ഒമ്പത് മീറ്റ൪ വ്യാസമുള്ള കിണറ്റിൽ ശേഖരിക്കുന്ന ജലം ഹൈപവ൪ പമ്പ് ഉപയോഗിച്ച് മലങ്കാവിലുള്ള ട്രീറ്റ്മെൻറ് പ്ളാൻറിൽ എത്തിച്ച് ശുദ്ധീകരിച്ചാണ് കന്നിമല, മോതിരച്ചുള്ളിമല എന്നിവിടങ്ങളിലെ സംഭരണികൾ വഴി പൈപ്പുകളിലും ടാപ്പുകളിലും എത്തുന്നത്. പദ്ധതി ലക്ഷ്യം കാണാഞ്ഞതിനാൽ വേനലിലെന്നപോലെ ശുദ്ധജലത്തിനായി മഴക്കാലത്തും ജനം ബുദ്ധിമുട്ടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.