വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റിയില്‍ ഭരണകക്ഷിയംഗങ്ങള്‍ തമ്മില്‍ വാഗ്വാദം
text_fieldsകായംകുളം: ചളിമാഫിയാ സംരക്ഷണത്തെ ചൊല്ലി വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റിയിൽ ഭരണകക്ഷിയംഗങ്ങൾ തമ്മിൽ വാഗ്വാദം. ബഹളത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു.
വള്ളികുന്നം പുഞ്ചയിലെ ചളിയെടുപ്പ് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിക്ക് ലഭിച്ച കത്താണ് വാഗ്വാദത്തിന് കാരണമായത്. വ്യാഴാഴ്ച ഉച്ചക്ക് നടന്ന യോഗത്തിൽ പാടശേഖര സമിതി ഭാരവാഹിയായ വിളയിൽ ശ്രീധരൻ നൽകിയ പരാതി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ നിസ്സാരവത്കരിച്ചതിനെ ഭരണകക്ഷിയിൽപ്പെട്ട ജി. രാജീവ്കുമാറാണ് ചോദ്യംചെയ്തത്. ഇതിനിടെ, ഇഷ്ടികച്ചൂളക്ക് നൽകിയ അനുമതി അംഗീകരിക്കാനുള്ള ഭരണപക്ഷത്തെ ഒരുവിഭാഗത്തിൻെറ താൽപ്പര്യവും ഇവ൪ ചോദ്യം ചെയ്തതോടെ ച൪ച്ച വഴിതിരിഞ്ഞു. ഇതിനിടെയാണ് പരിസ്ഥിതി മലിനീകരണത്തിന് കാരണമായ അലക്കുയൂനിറ്റ് വിഷയത്തിൽ നേതൃത്വം ഇരട്ടത്താപ്പ് കാട്ടിയെന്ന ആരോപണവുമായി ഭരണകക്ഷിക്കാരനായ വാ൪ഡ് അംഗം ശങ്കരൻകുട്ടിയും എഴുന്നേറ്റതോടെ ബഹളം ഉച്ചത്തിലായി. ഇതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി ഹാൾ വിട്ടത്.
യോഗം പിരിച്ചുവിട്ടതായി പ്രസിഡൻറ് ബി. രാജലക്ഷ്മി പ്രഖ്യാപിച്ചതോടെയാണ് ബഹളം അടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.