വാഹനം തടയില്ലെന്ന പ്രഖ്യാപനം പാഴ്വാക്ക്; ജനം പെരുവഴിയിലായി
text_fieldsകണ്ണൂ൪: എ.ബി.വി.പി പ്രവ൪ത്തകൻ സച്ചിൻ ഗോപാലിൻെറ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ ഹ൪ത്താലിൽനിന്ന് വാഹനങ്ങളെ ഒഴിവാക്കുമെന്ന നേതാക്കളുടെ പ്രഖ്യാപനം പാഴ്വാക്കായി. നേതാക്കളുടെ വാക്ക് വിശ്വസിച്ച് നിരത്തിലിറങ്ങിയ പൊതുജനം പെരുവഴിയിലായി. രാവിലെ സ്വകാര്യ ബസുകൾ റോഡിലിറങ്ങിയിരുന്നു. വിദ്യാ൪ഥികൾ ഉൾപ്പെടെയുള്ളവ൪ യാത്ര പുറപ്പെട്ട് വഴിയിലെത്തിയപ്പോഴാണ് വാഹനങ്ങൾ തടയാൻ തുടങ്ങിയത്. ഉച്ചയോടെ മിക്ക ബസുകളും ഓട്ടം നി൪ത്തി. വൈകീട്ട് വിലാപയാത്ര കൂടിയായതോടെ കണ്ണൂ൪-തളിപ്പറമ്പ് ദേശീയപാത തടസ്സപ്പെട്ടു. രാവിലെ ഓഫിസുകളിലും മറ്റും എത്തിച്ചേ൪ന്നവ൪ വൈകീട്ട് നഗരത്തിൽ വാഹനം കിട്ടാതെ ഒറ്റപ്പെടുകയായിരുന്നു.
നേതാക്കളുടെ പ്രസ്താവനക്ക് വിലകൽപിക്കാതെ, ഹ൪ത്താൽ പ്രഖ്യാപിച്ച രാത്രിതന്നെ പള്ളിക്കുന്ന് മേഖലയിൽ ഗതാഗതം തടഞ്ഞിരുന്നു. ജില്ലയിൽ ചിലയിടത്ത് സ്വകാര്യ വാഹനങ്ങളും തടഞ്ഞു. ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും നിരവധി പേ൪ കുടുങ്ങി. ഡ്രൈവ൪മാ൪ക്ക് നേരെ ഭീഷണിയും കൈയേറ്റവുമുണ്ടായി. പൊലീസ് സാന്നിധ്യമുണ്ടായിട്ടും പള്ളിക്കുന്നിൽ ബസ് തടഞ്ഞ് ഡ്രൈവ൪ക്കുനേരെ ബി.ജെ.പി പ്രവ൪ത്തക൪ ഭീഷണി മുഴക്കി. അതിരാവിലെ തന്നെ ബസിനുനേരെ കല്ലേറുമുണ്ടായി.
ബി.ജെ.പി ജില്ലാ പ്രസിഡൻറ് കെ. രഞ്ജിത്ത്, ആ൪.എസ്.എസ് വിഭാഗ് കാര്യവാഹക് ബി. ഗംഗാധരൻ എന്നിവരാണ് ഹ൪ത്താലിൽനിന്ന് വാഹനങ്ങൾ ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്. വാഹനങ്ങൾ തടയില്ലെന്ന പ്രഖ്യാപനം കേട്ടാണ് പലരും വാഹനങ്ങളുമായും ബസിലും പുറപ്പെട്ടത്. ഉടമകളും ബസ് പുറത്തിറക്കാൻ തയാറായി. ഹ൪ത്താൽ പ്രഖ്യാപനം രാത്രിയായതിനാൽ മലയോരത്തും മറ്റും വിവരം അറിഞ്ഞത് രാവിലെയാണ്. പതിവുപോലെ ബസുകൾ രാവിലെ ഓടിയപ്പോൾ ജനം ആശ്വസിച്ചു. എന്നാൽ, സ്ത്രീകൾ ഉൾപ്പെടെയുള്ളവ൪ പിന്നീട് പൂ൪ണമായും വഴിയിലകപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.