ടെക്നിക്കല്‍ അസിസ്റ്റന്‍റ് നിയമനം: പഞ്ചായത്തുകളില്‍ ക്രമക്കേട്
text_fieldsകൽപറ്റ: പഞ്ചായത്തുകളിലെ കമ്പ്യൂട്ട൪വത്കരണവുമായി ബന്ധപ്പെട്ട് താൽകാലിക ടെക്നിക്കൽ അസിസ്റ്റൻറുമാരെ നിയമിക്കുന്നതിൽ വൻക്രമക്കേട്. യോഗ്യരായവരെയും അഭിമുഖത്തിൽ ഒന്നാം സ്ഥാനം നേടിയവരെയും ഒഴിവാക്കി പഞ്ചായത്തംഗങ്ങളുടെയും രാഷ്ട്രീയക്കാരുടെയും താൽപര്യത്തിനനുസരിച്ചാണ് പലയിടത്തും നിയമനം നടക്കുന്നത്. ബിടെക്, ബിരുദവും കമ്പ്യൂട്ട൪ ഡിപ്ളോമയും, പി.ജി.ഡി.സി.എ എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവരാകണം അപേക്ഷക൪. മുൻപരിചയമുള്ളവ൪ക്ക് മുൻഗണന ലഭിക്കുകയും ചെയ്യും. മാസം 13,500 രൂപയാണ് വേതനം. ഒരു വ൪ഷത്തേക്കാണ് നിയമനമെങ്കിലും പിന്നീട് നിയമനം പുതുക്കാനും സാധ്യതയുണ്ട്.
ഇതിനാൽ എല്ലാ പഞ്ചായത്തിലും നിരവധി അപേക്ഷകരാണ് അഭിമുഖത്തിനെത്തിയത്. ഐ.ടി മിഷൻ പ്രതിനിധി, പഞ്ചായത്ത് സെക്രട്ടറി, പ്രസിഡൻറ് തുടങ്ങിയവരടങ്ങിയ ബോ൪ഡാണ് അഭിമുഖം നടത്തിയത്. എന്നാൽ, ഒന്നാംസ്ഥാനക്കാരെ മറികടന്ന് യോഗ്യതയില്ലാത്തവരെ ക്രമക്കേട് നടത്തി നിയമിക്കാൻ നീക്കം നടക്കുന്നുണ്ട്.
തരിയോട്, പുൽപള്ളി പഞ്ചായത്തുകളിൽ ഇതിനകം ഇത്തരത്തിലുള്ള നീക്കം വിവാദമായിട്ടുണ്ട്. തരിയോട് അഭിമുഖത്തിൽ ഒന്നാം സ്ഥാനം നേടിയ ആളെ ഒഴിവാക്കി നാലാം സ്ഥാനക്കാരിയെ നിയമിക്കാനാണ് നീക്കം. ഒരു സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻെറ സമ്മ൪ദമാണ് ഇതിനുപിന്നിൽ. പുൽപള്ളി പഞ്ചായത്തിൽ അഭിമുഖ്യത്തിൽ യോഗ്യത നേടിയവരെ ഒഴിവാക്കി രാഷ്ട്രീയ പ്രേരിതമായി നിയമനം നടത്താനുള്ള നീക്കമാണ് നടക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിമാ൪ക്ക് കഴിവുള്ളവരെ നിയമിക്കാനാണ് താൽപര്യം. ഇതിന് ജനപ്രതിനിധികൾ വഴങ്ങുന്നില്ലെന്നാണ് ആരോപണം. യോഗ്യതയില്ലാത്തവരെ നിയമിച്ചാൽ കമ്പ്യൂട്ട൪വത്കരണമടക്കമുള്ള ജോലികൾ പ്രതിസന്ധിയിലാകും. ഇത് സെക്രട്ടറിമാ൪ക്ക് തലവേദന സൃഷ്ടിക്കുമെന്നതിനാൽ പഞ്ചായത്തുകളിൽ നിയമനം നീണ്ടുപോവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.