‘മഹ്റം’ ക്വോട്ട: കേന്ദ്ര ഹജ്ജ് നയത്തിനെതിരെ കേരളം
text_fields
ന്യൂദൽഹി: സ്ത്രീകൾക്ക് ഹജ്ജിന് തുണപോകുന്ന, വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട ബന്ധുക്കളെ (മഹ്റം) തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് കേന്ദ്ര സ൪ക്കാറിൻെറ നയത്തിൽ മാറ്റംവരുത്തണമെന്ന് സംസ്ഥാന സ൪ക്കാറും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയും ഇതേ ആവശ്യമുന്നയിച്ചതിനാൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കാമെന്ന് ജസ്റ്റിസ് ആഫ്താബ് ആലത്തിൻെറ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
മഹ്റം ക്വോട്ടക്ക് അപേക്ഷകരെ തെരഞ്ഞെടുക്കുന്ന നിലവിലുള്ള രീതിയിൽ ഭേദഗതി വേണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കുവേണ്ടി ഹാജരായ അഡ്വ. ഖാലിദ് അ൪ശദാണ് ആദ്യം ആവശ്യപ്പെട്ടത്. ഒരു പുരുഷന് ഹജ്ജ് യാത്രക്ക് അനുമതി കിട്ടിയാൽ നേരത്തേ അപേക്ഷിക്കാത്ത ഭാര്യയെ കൊണ്ടുപോകാൻ മഹ്റമുകൾക്കുള്ള ക്വോട്ട ഉപയോഗിക്കണമെന്ന് ഖാലിദ് നി൪ദേശിച്ചു. മഹ്റം ക്വോട്ടയിൽ അപേക്ഷ നൽകാൻ നിലവിൽ പുരുഷനു മാത്രമേ അനുവാദമുള്ളൂ. ഇത് ലിംഗപരമായ വിവേചനമാണെന്നും ഈ ക്വോട്ടയിൽ അപേക്ഷ നൽകാൻ സ്ത്രീകൾക്കും അനുവാദം നൽകണമെന്നും ഖാലിദ് വാദിച്ചു.
ഈ വാദത്തെ പിന്തുണച്ച കേരളത്തിൻെറ അഡീഷനൽ അഡ്വക്കറ്റ് ജനറൽ അഡ്വ. കെ.എ. ജലീൽ ലിംഗ വിവേചനം അവസാനിപ്പിക്കണമെന്നാണ് കേരളത്തിൻെറയും നിലപാടെന്ന് ബോധിപ്പിച്ചു. ജീവിതത്തിലൊരിക്കൽ ഹജ്ജിന് പോയ ഒരാൾ മഹ്റമിൻെറ ക്വോട്ടക്ക് അപേക്ഷിക്കരുതെന്ന കേന്ദ്രനയം മാറ്റണമെന്നും കേരളം ആവശ്യപ്പെട്ടു. അഭിഭാഷകരുടെ വാദംപരിഗണിച്ച ജസ്റ്റിസ് ആഫ്താബ് ആലം മഹ്റം സംബന്ധിച്ച് തിങ്കളാഴ്ച വിശദമായി വാദംകേൾക്കാമെന്ന് അറിയിച്ചു. ഹജ്ജ് കമ്മിറ്റികളുടെ പ്രവ൪ത്തനം സംബന്ധിച്ച വിശദമായ വിവരങ്ങൾ ലഭിക്കുന്നതിന് കേന്ദ്ര, സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് ചോദ്യാവലി തയാറാക്കിയിട്ടുണ്ടെന്നും ഇതിന് മറുപടി കിട്ടിയശേഷം വിശദമായ റിപ്പോ൪ട്ട് നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും കേസിൽ കോടതിയെ സഹായിക്കാൻ നിയോഗിച്ച അമിക്കസ്ക്യൂറി ഹുസൈഫ് അഹ്മദി ബോധിപ്പിച്ചു. കേന്ദ്ര, സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ പ്രവ൪ത്തനം വിലയിരുത്തുന്ന ഈ റിപ്പോ൪ട്ട് ഡിസംബറിൽ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം തുട൪ന്നു. ഹജ്ജ് യാത്രാ നിരക്കിലുള്ള വ൪ധനക്ക് കാരണം വിമാനനിരക്കും താമസച്ചെലവുമാണെന്നും ഈ വിഷയം കോടതി പരിഗണിക്കണമെന്നും ഇതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തെയും എയ൪ ഇന്ത്യയെയും കക്ഷി ചേ൪ക്കണമെന്നും ഹുസൈഫ് വാദിച്ചു. ഇക്കാര്യം പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.