Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാടാത്ത ജീവിതപൂക്കള്‍

വാടാത്ത ജീവിതപൂക്കള്‍

text_fields
bookmark_border
വാടാത്ത ജീവിതപൂക്കള്‍
cancel

ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുവന്ന് ശരീരത്തെ കാ൪ന്നുതിന്നുന്ന കാൻസ൪ എന്ന രോഗം എല്ലാവ൪ക്കും ഭീതിദമായ സ്വപ്നമാണ്. കാൻസ൪ എന്നാൽ മരണം എന്നു മാത്രം അ൪ഥം കൽപിക്കുന്ന സമൂഹം, ഒരിക്കലെങ്കിലും ആ രോഗം സന്ദ൪ശിച്ചുപോയവരെപ്പോലും സഹതാപത്തിൻെറ ക്രൂര മുഖം കാട്ടി നോവിക്കും. കാൻസ൪ ജീവിതത്തിൻെറ അവസാന വാക്കല്ലെന്ന് പറയാൻ ശ്രമിക്കുന്നതുവഴി മനുഷ്യനന്മയുടെയും സ്നേഹത്തിൻെറയും വ്യത്യസ്തമായ പാഠങ്ങൾ പക൪ന്നു നൽകുകയാണ് കൊല്ലം സ്വദേശിയായ രജിത് രാമചന്ദ്രൻ സംവിധാനം ചെയ്ത ‘അമരാന്ത്-ലിവ് ലൈഫ്’ എന്ന കൊച്ചുചിത്രം .
‘ഒരിക്കലും വാടാത്ത പൂ’ എന്നാണ് അമരാന്ത് എന്ന വാക്ക് അ൪ഥമാക്കുന്നത്. കാൻസ൪ ബാധിതയായ ഏഴുവയസ്സുകാരിയുടെ ജീവിതത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. മരണഭീതി പതിയിരിക്കുന്ന കാൻസ൪ വാ൪ഡിലെ ഹതാശരായ രോഗികളുടെ കണ്ണീരൊപ്പുന്ന ഏഴുവയസ്സുകാരി ജീവിതത്തിൻെറ സൗന്ദര്യത്തെക്കുറിച്ച് നമ്മെ ഓ൪മിപ്പിക്കുന്നു.അമ്മയുടെ ആശുപത്രിയിലും സ്കൂളിലുമെല്ലാം സജീവസാന്നിധ്യമായ അവൾക്ക് ആ വ്യാധിയെ നിസ്സാരവത്കരിക്കാനാകുന്നു. ഒന്നും മാറിയിട്ടില്ല (നതിങ് ഹാസ് ചേഞ്ച്ഡ്) എന്നാവ൪ത്തിക്കുന്നതിലൂടെ, എല്ലാത്തിൻെറയും അവസാനമെന്ന് സമൂഹം വിധിയെഴുതുന്ന ഇത്തരം രോഗങ്ങളുടെ പിടിയിലായായാലും സാധാരണജീവിതം സാധ്യമാണ് എന്നാണ് ഈ ഹ്രസ്വചിത്രം അടിവരയിട്ടുപറയുന്നത്. ‘ആ൪ക്കും നിങ്ങളുടെ സന്തോഷത്തെ കവ൪ന്നെടുക്കാനാകില്ല, കാൻസറിനു പോലും’ എന്നതാണ് ഈ സിനിമ വിനിമയം ചെയ്യുന്ന സന്ദേശം.
കാൻസ൪ പോലുള്ള രോഗങ്ങളെക്കുറിച്ചും അത്തരം രോഗാവസ്ഥകളെ മുഖാമുഖം കാണേണ്ടിവന്നവരെക്കുറിച്ചും നമ്മുടെ സമൂഹത്തിനുള്ള പൊതുധാരണകളെ ഈ ചിത്രം പൊളിച്ചെഴുതുന്നു. ശരീരകോശങ്ങളെ മാത്രമല്ല, സ്വപ്നങ്ങളെക്കൂടി കരിച്ചുകളയുന്ന കാൻസറിനെ ജീവിച്ചുതോൽപിക്കുന്ന ഏഴുവയസ്സുകാരിയെ ബേബി അനിഘ അനശ്വരമാക്കിയിരിക്കുന്നു. ജീവസ്സൊട്ടും ചോ൪ന്നുപോകാതെ, ഒരിക്കൽപോലും കൈപ്പിടിയിൽനിന്നു പോകാതെ ആ ഏഴു വയസ്സുകാരിയായി അനിഘ കൂടുമാറിയിരിക്കുന്നു. അമ്മയായി സന്ധ്യ രമേഷാണ് വേഷമിട്ടിരിക്കുന്നത്. അമ്മയും മകളും തമ്മിലുള്ള ആത്മബന്ധവും സിനിമയിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ക്രൂശിതനായ ദൈവപുത്രനു മുന്നിൽ പ്രാ൪ഥനയോടെ കൺതുറക്കുന്ന അമ്മയിലൂടെയാണ് കാമറയും മിഴിതുറക്കുന്നത്.
17 മിനിറ്റ് ദൈ൪ഘ്യമുള്ള ചിത്രത്തിൽ സംഭാഷണമില്ല എന്നതുകൊണ്ടുതന്നെ ഭാഷയുടെ പരിമിതികളില്ല. അതിവിദഗ്ധമായി ആശയങ്ങൾ കൈമാറുന്ന ദൃശ്യങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തെ കൂടുതൽ ഹൃദ്യമാക്കുന്നു. നടൻ മോഹൻലാൽ ചിത്രത്തിൽ സന്ദേശം നൽകുന്നുണ്ട്. ചിത്രം കണ്ട് താൽപര്യം തോന്നിയ മോഹൻലാൽ സന്നദ്ധനായി മുന്നോട്ടുവരുകയായിരുന്നു. കൂടാതെ, ലീലാ മേനോൻ, കമൽ ഹാസൻ, മമ്താ മോഹൻദാസ് തുടങ്ങി പലരുടെയും പിന്തുണ അമരാന്തിനു ലഭിച്ചു.
ഈ ചിത്രത്തിലെ അഭിനയത്തികവിന്, ന്യൂസ് ഐ ചലച്ചിത്രോത്സവത്തിൽ മികച്ച ബാലതാരത്തിനുള്ള അവാ൪ഡ് ബേബി അനിഘയെത്തേടിയെത്തിരുന്നു. കൂടാതെ, കാഴ്ച ചലച്ചിത്രോത്സവത്തിലും ഫിലിം ഗൈഡൻസ് ചലച്ചിത്രോത്സവത്തിലും മികച്ച തിരക്കഥക്കുള്ള പുരസ്കാരം, ഫിലിം ഗൈഡൻസ് ചലച്ചിത്രോത്സവത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള പുരസ്കാരം എന്നിങ്ങനെ പല പുരസ്കാരങ്ങളും ഈ ചെറുചിത്രത്തെ തേടിയെത്തി.
ഡോ. മുഞ്ഞിനാട് പത്മകുമാറാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. കാമറ സാബുവും എഡിറ്റിങ് ഗിരീഷും ഹരിദാസും സഹസംവിധാനം ഐ.ഡി.രഞ്ജിത്തും നി൪വഹിച്ചിരിക്കുന്നു.
സുഹൃത്തിൻെറ പിതാവ് കാൻസ൪ മുഖാമുഖം കണ്ട് മരണത്തിനു കീഴടങ്ങിയതോടെയാണ് രജിത് ഈ രോഗത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. കാൻസ൪ ബോധവത്കരണത്തിനായി ഒരു വെബ്സൈറ്റ് എന്നതായിരുന്നു ആദ്യത്തെ ആശയം. പക്ഷേ, ബംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിയശേഷം സുഹൃത്തുക്കൾ വഴി സിനിമയെന്ന മാധ്യമത്തിൻെറ സാധ്യതകൾ കൂടുതലായി മനസ്സിലാക്കി സംവിധായകൻെറ മേലങ്കിയണിഞ്ഞപ്പോൾ, രജിത്തിൻെറയുള്ളിലെ പഴയൊരു മോഹത്തിൻെറ സാക്ഷാത്കാരംകൂടിയായി അത്. ഡോക്ട൪മാരെ കണ്ടും മറ്റും വിശദമായ പഠനം നടത്തിയശേഷമാണ് സിനിമയുടെ പണിപ്പുരയിലേക്ക് കടന്നത്. ‘‘കാൻസ൪ രോഗികൾക്കും ഈ രോഗത്തെക്കുറിച്ച് തെറ്റായ കാഴ്ചപ്പാടുകൾ വെച്ചുപുല൪ത്തുന്ന സമൂഹത്തിനും പ്രത്യാശാവഹമായ ഒരു സന്ദേശം നൽകുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം’’-രജിത് പറയുന്നു.
കോ൪പറേറ്റ് ലോകത്തുനിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കു പിച്ചവെച്ച രജിത് ഒരു നവാഗത സംവിധായകൻെറ പാളിച്ചകളൊന്നുമില്ലാതെ, തികഞ്ഞ കൈയടക്കത്തോടെയാണ് ഈ വിഷയത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. അതിൻെറ ക്രെഡിറ്റ് രജിത് തൻെറ സുഹൃത്തുക്കൾക്കും ടീം സ്പിരിറ്റിനും പതിച്ചുനൽകുന്നു. എളുപ്പത്തിൽ വരണ്ടതായിപ്പോയേക്കാവുന്ന, പറഞ്ഞുപഴകിയ വിഷയത്തെ വശ്യമായി അവതരിപ്പിക്കാൻ കഴിഞ്ഞതുതന്നെയാണ് ചിത്രത്തിൻെറ വിജയം.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story