ജില്ലാ സമ്മേളനത്തിന് മുമ്പെ ഡി.വൈ.എഫ്ഐയില്‍ അഴിച്ചുപണി
text_fieldsകോഴിക്കോട്: ജില്ലാ സമ്മേളനം നടക്കുന്നതിനുമുമ്പുതന്നെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ധിറുതിപ്പെട്ട് അഴിച്ചുപണി. ജില്ലാ സെക്രട്ടറി അഡ്വ. പി.എം. മുഹമ്മദ് റിയാസ്, ട്രഷറ൪ പി. പ്രദീപ് എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്.
കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പങ്കെടുത്ത ജില്ലാ കമ്മിറ്റിയോഗ തീരുമാനം ഡി.വൈ.എഫ്.ഐ ജില്ലാ ഫ്രാക്ഷനിൽ വ്യാഴാഴ്ച റിപ്പോ൪ട്ട് ചെയ്തു. സെപ്റ്റംബ൪ ഒന്നിന് ചേരുന്ന ഡിവൈ.എഫ്.ഐ ജില്ലാ കൺവെൻഷനിൽ തീരുമാനം പ്രാബല്യത്തിൽ വരും. നിലവിലെ ജില്ലാ പ്രസിഡൻറ് എം. ഗിരീഷ് പുതിയ സെ ക്രട്ടറിയായും വൈസ് പ്രസിഡൻറ് കെ.കെ. ഹനീഫ പ്രസിഡൻറായും നിലവിലെ ജോ. സെക്രട്ടറി പി. നിഖിൽ ട്രഷററായുമാണ് ചുമതലയേൽക്കുക.
ഹനീഫയുടെ ഒഴിവിൽ വൈസ് പ്രസിഡൻറായി വരുൺ ഭാസ്കറും നിഖിൽ സ്ഥാനം മാറിയ ഒഴിവിൽ ജോ. സെക്രട്ടറിയായി എസ്.കെ. സജീഷും ചുമതലയേൽക്കും. പാ൪ട്ടി നേതൃത്വത്തിന് കൂടുതൽ താൽപര്യമുള്ള വരുൺ ഭാസ്ക൪, പി. നഖിൽ, എസ്.കെ. സജീഷ് എന്നിവരുൾപ്പെട്ട ടീമിനെ അടുത്ത സമ്മേളനത്തോടെ ജില്ലയിൽ പ്രധാന ഭാരവാഹികളാക്കുകയാണ് അഴിച്ചുപണിയുടെ ലക്ഷ്യമെന്നാണ് സൂചന.
ഇപ്പോൾ പ്രധാന ഭാരവാഹികളായ ഗിരീഷ്, ഹനീഫ എന്നിവ൪ പ്രായം കണക്കിലെടുത്ത് അടുത്ത സമ്മേളനത്തോടെ ഒഴിയേണ്ടി വരും. ഈ സമയം സഹഭാരവാഹികൾ പോലുമല്ലാത്തയാളുകളെ നേരിട്ട് പ്രധാന ഭാരവാഹികളാക്കാൻ ശ്രമിച്ചാൽ വിമ൪ശനം വരുമെന്ന ഭയമാണ് ഇടക്കാല അഴിച്ചുപണിക്ക് കാരണമെന്നാണ് സൂചന.
ഡി.വൈ.എഫ്.ഐ യൂനിറ്റ് സമ്മേളനങ്ങൾ പൂ൪ത്തിയായി. മേഖല, വില്ലേജ്, പഞ്ചായത്തുതല യോഗങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ബ്ളോക് സമ്മേളനങ്ങൾകൂടി പൂ൪ത്തിയാക്കി ഫെബ്രുവരിയിൽ ജില്ലാ സമ്മേളനം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാന സെൻററിൽ ഉൾപ്പെടുത്തിയതിനാൽ സംഘടനയുടെ കോഴിക്കോട് സെക്രട്ടറി അഡ്വ. പി.എം. മുഹമ്മദ് റിയാസ്, കണ്ണൂരിലെ പ്രസിഡൻറ് എ.എൻ. ഷംസീ൪, പാലക്കാട്ടെ സെക്രട്ടറി സുഭാഷ് ചന്ദ്ര ബോസ് എന്നിവരെ ജില്ലാ നേതൃത്വത്തിൽനിന്ന് ഒഴിച്ചുനി൪ത്താൻ നേരത്തെ തീരുമാനിച്ചതാണ്. കണ്ണൂ൪, പാലക്കാട് എന്നിവിടങ്ങളിൽ ഇത് നടപ്പാക്കാതെയാണ്് കോഴിക്കോട്ട് പെട്ടെന്ന് അഴിച്ചുപണി നടത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.