മാവൂര്‍ റോഡിലെ കളര്‍ ലാബില്‍ തീപിടിത്തം
text_fieldsകോഴിക്കോട്: മാവൂ൪ റോഡിലെ ക്ളാസിക് കള൪ലാബ് സ്റ്റുഡിയോയിൽ തീപിടിത്തം. മിനിറ്റുകൾക്കകം കുതിച്ചെത്തിയ ഫയ൪ഫോഴ്സും പൊലീസും ചുമട്ടുതൊഴിലാളികളും ഉണ൪ന്നു പ്രവ൪ത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സ്റ്റുഡിയോക്ക് പിന്നിലെ വൈദ്യുതി വിതരണ ബോ൪ഡിലുണ്ടായ ഷോ൪ട്ട് സ൪ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. സ്റ്റുഡിയോക്ക് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ല. ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് തീ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. 9.45ഓടെ ഫയ൪ഫോഴ്സെത്തി അര മണിക്കൂറിനകം തീ അണച്ചു.
മംഗലാപുരം ഉള്ളാൾ സ്വദേശി ബി. ശരത് കുമാറിൻെറതാണ് സ്റ്റുഡിയോ. ഷട്ടറിന് മുകളിലൂടെ പുകയുയരുന്നത് കണ്ട്, ഇതേ കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്ന റിപ്പോ൪ട്ട൪ ചാനലിൻെറ പ്രതിനിധി സാജു ഉടൻ ഫയ൪ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. പുക കണ്ട് ഓടിക്കൂടിയ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേ൪ന്ന്, റോഡിൽ കെട്ടിക്കിടക്കുന്ന മലിനജലം കോരിയൊഴിച്ച് പുകയണക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ശക്തമായ പുക പ്രവഹിക്കാൻ തുടങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉടമ ഷട്ട൪ തുറന്നെങ്കിലും കടുത്ത പുക മൂലം ഉള്ളിൽ കടക്കാനായില്ല.
മിനിട്ടുകൾക്കകം ബീച്ച് ഫയ൪ സ്റ്റേഷൻ ഇൻ ചാ൪ജ് സി.കെ. മുരളീധരൻെറ നേതൃത്വത്തിൽ രണ്ട് ഫയ൪ യൂനിറ്റുകളെത്തി. തൊട്ടുപിന്നാലെ മീഞ്ചന്ത, ബീച്ച് സ്റ്റേഷനുകളിൽനിന്ന് നാല് യൂനിറ്റുകൾ കൂടിയെത്തി. കസബ സി.ഐ പി. പ്രമോദിൻെറ നേതൃത്വത്തിൽ പൊലീസും ജാഗരൂകരായി. സ്റ്റുഡിയോയുടെ ഉള്ളിലേക്ക് വെള്ളം ചീറ്റിയെങ്കിലും പുക നിയന്ത്രിക്കാനായില്ല. കടക്കുള്ളിൽ കടന്നവ൪ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു.
തുട൪ന്ന് ഫയ൪ഫോഴ്സുകാ൪, പുക വലിച്ചെടുക്കുന്ന എക്സ്ഹോസ്റ്റ് ബ്ളോവ൪ പ്രവ൪ത്തിപ്പിച്ചെങ്കിലും പുക ശമിച്ചില്ല. നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവ൪ത്തിക്കുന്ന ഈ ബഹുനില കെട്ടിടത്തിൻെറ വൈദ്യുതി വിതരണ പാനൽ ബോ൪ഡ് സ്റ്റുഡിയോയുടെ പിന്നിലെ ചെറിയ മുറിയിലാണ് സ്ഥാപിച്ചിരുന്നത്. ഫയ൪ഫോഴ്സുകാ൪ പിൻഭാഗത്തെ ഈ മുറി തുറന്ന് എക്സോസ്റ്റ് ബ്ളോവ൪ പ്രവ൪ത്തിപ്പിച്ചതോടെ പുക നിയന്ത്രണ വിധേയമായി. വൈദ്യുതി വിതരണ ബോ൪ഡിൽ ഷോ൪ട്ട് സ൪ക്യൂട്ട് ഭാഗം ഫയ൪ഫോഴ്സുകാ൪ നീക്കം ചെയ്തു.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, റിപ്പോ൪ട്ട൪ ചാനൽ ഓഫിസ്, എ.ടി.ഐ അക്കൗണ്ട്സ് ട്രെയ്നിങ് സെൻറ൪, ലക്ഷിയ സി.എ കോച്ചിങ്, പ്ളാസ ടൈംസ് മൊബൈൽ, ഐഡിയ ബിൽ കലക്ഷൻ സെൻറ൪, ഓഡിയോ സീഡി ഷോപ്, സാബു കൊളോണിയ തുടങ്ങി പന്ത്രണ്ടോളം സ്ഥാപനങ്ങൾ ഇതേ കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്നുണ്ട്. സ്റ്റുഡിയോക്ക് 20,000 രൂപയുടെ നഷ്ടമുണ്ടായതായി ഉടമ ശരത് കുമാ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.