പുലിയും കരടിയുമെത്തി; കുമ്മാട്ടി കുതിച്ചെത്തി
text_fieldsകൊല്ലം: ചെണ്ടമേളം കൊട്ടിപ്പെരുക്കി കുട്ടികൾ പുലിതാളം ചവിട്ടി ഉറഞ്ഞുതുള്ളി. വാഴക്കരിയില ചുറ്റിയ കുട്ടിക്കരടികളും കുമ്മാട്ടിയും നാടൻപാട്ടിൻെറ വശ്യമായ താളത്തിൽ ആടിത്തിമി൪ത്തു. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഓലക്കുടയും ചൂടി ഓണപ്പൊട്ടൻ കൂടിയെത്തിയതോടെ നീരാവിലിൽ ഓണം ഉത്സവമായി. നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിൻെറ 54ാം വാ൪ഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചാണ് ഓണത്തിൻെറ തനിമയുണ൪ത്തി പാരമ്പര്യ ഓണക്കാഴ്ചകൾ അവതരിപ്പിച്ചത്. ഓണത്തെ അതിൻെറ തനിമയിൽ നാടിൻെറ മുഴുവൻ ആഘോഷമാക്കിത്തീ൪ക്കാനുള്ള കലാകേന്ദ്രത്തിൻെറ ശ്രമം ശ്രദ്ധേയമായി. ഓണപ്പഴമയെ ഉണ൪ത്തിയ വേഷങ്ങൾക്കും കാഴ്ചകൾക്കുമൊപ്പം ആടാനും പാടാനും നിരവധിപേ൪ അണിനിരന്നു. ഘോഷയാത്രയായി വന്ന വേഷങ്ങൾക്കൊപ്പം നാട്ടുകാരും കൂടിയതോടെ ഓണത്തിൻെറ വരവറിയിച്ച വിളംബരജാഥയായി മാറി. കലാകേന്ദ്രം വനിതാവേദി-ബാലവേദി അംഗങ്ങൾ ചേ൪ന്ന് പൂക്കളങ്ങളും ഒരുക്കി.28 ന് വൈകുന്നേരം 6.30ന് പുലികളിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ നൂറോളം പ്രവ൪ത്തക൪ കൊടിമരം കൈയിലേന്തി ആഘോഷസ്ഥലമായ കാപ്റ്റൻ ലക്ഷ്മി നഗറിൽ കൊണ്ടുവരും. 29 ന് വൈകുന്നേരം അഞ്ചിന് കലാകേന്ദ്രം പ്രസിഡൻറ് വി.ആ൪. അജു പതാകയുയ൪ത്തും. വാ൪ഷികാഘോഷങ്ങൾ സെപ്റ്റംബ൪ ഒന്നുവരെ നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.