ഇനി ആഘോഷങ്ങളുടെ ആരവങ്ങളിലേക്ക്
text_fieldsകോഴിക്കോട്: ജില്ലക്ക് ഇനിയുള്ള ദിനങ്ങൾ ഓണാഘോഷങ്ങളുടെ ആഹ്ളാദാരവങ്ങൾ. രാപകലുകൾ നടക്കുന്ന നൃത്ത-സംഗീത വിരുന്നുകളും നാടൻ കലാമേളകളും ആയോധനകലകളും ജലോത്സവങ്ങളുമെല്ലാം മലയാളത്തിൻെറ ദേശീയോൽസവത്തിൻെറ പെരുമ വിളിച്ചോതും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പൂക്കളമത്സരത്തോടെ തുടക്കമാവുന്ന ഓണാഘോഷങ്ങളുടെ ഔചാരിക ഉദ്ഘാടനം 26ന് വൈകീട്ട് ആറു മണിക്ക് ബീച്ച് ഓപൺ സ്റ്റേജിൽ ടൂറിസം മന്ത്രി എ.പി. അനിൽകുമാ൪ നി൪വഹിക്കുമെന്ന് കലക്ട൪ കെ.വി. മോഹൻകുമാ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേ൪ന്നൊരുക്കുന്ന പരിപാടികൾ 30 വരെ നീണ്ടുനിൽക്കും.
ബീച്ച് ഓപൺ സ്റ്റേജ്, സരോവരം ഓപൺ സ്റ്റേജ്, ടൗൺഹാൾ, മാനാഞ്ചിറ സ്ക്വയ൪, തളി ഗുരുവായൂരപ്പൻ ഹാൾ, മലബാ൪ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ട്, ചേമഞ്ചേരി, ഇരിങ്ങൽ സ൪ഗാലയ, കടലുണ്ടി, പെരുവണ്ണാമൂഴി എന്നിവയാണ് ആഘോഷ പരിപാടികളുടെ വേദികൾ. ബീച്ചിൽ ഉദ്ഘാടനത്തിനുശേഷം സുരേഷ് വാഡ്ക൪, പത്മ വാഡ്ക൪, രമ്യ അയ്യ൪ എന്നിവ൪ അണിനിരക്കുന്ന ഗസൽ അരങ്ങേറും. 27ന് ഷംന കാസിം ആൻഡ് പാ൪ട്ടിയുടെ നൃത്തം, കോമഡി ഷോ, 28ന് പപ്പൻ പത്മനാഭൻെറ ഫ്യൂഷൻ മ്യൂസിക്, സിക്കന്ത൪ അലി, ടീഷാ നിഗം, ഷോണാ ഗോൺസാൽവസ്, അന്ന കത്രീന, നിഷാദ്, ദീപക് കുട്ടി എന്നിവ൪ അണിനിരക്കുന്ന ബോളിവുഡ് ധമാക്ക, 29ന് ദേവൻ ഏകാമ്പരം, ആലാപ് രാജു, ഡെൽസി നൈനാൻ, ജെയിൻ മാത്യു, ശ്രീകാന്ത് എന്നിവരുടെ ഡാൻസ് ആൻഡ് മ്യൂസിക് ഹംഗാമ, മാളവിക വേൽസ്, അമിതാ റാവു, എം.ജെ. സഞ്ജയ് ആൻഡ് പാ൪ട്ടി, കൽപന ആൻഡ് പാ൪ട്ടി, കാ൪ത്തിക് മേനോൻ, മൗഷിമി എന്നിവരുടെ നൃത്തം, സമാപന ദിവസമായ 30ന് ജി. വേണുഗോപാൽ, രാജലക്ഷ്മി അഭിരാം, ചെങ്ങന്നൂ൪ ശ്രീകുമാ൪, വൈശാലി, സിയ, ബാബു തിരുവല്ല എന്നിവ൪ അണിനിരക്കുന്ന ഗാനമേള എന്നിവയും ബീച്ചിലെ വേദിയിൽ നടക്കും.
ടൗൺഹാളിൽ 27 മുതൽ 29 വരെ നാടകങ്ങളും 30ന് ഗസൽ സന്ധ്യയും അരങ്ങേറും. ക൪ണാട്ടിക് സംഗീതം, കുച്ചുപ്പുടി, മോഹിനിയാട്ടം തുടങ്ങിയ പരിപാടികൾ 27 മുതൽ 30 വരെ തളി ഗുരുവായൂരപ്പൻ ഹാളിലും ഇതേ ദിവസങ്ങളിൽ സരോവരം പാ൪ക്കിൽ ആയോധന, നാടൻകലാമേളയും നടക്കും. 28ന് ചേമഞ്ചേരി കോരപ്പുഴയിൽ ജലോത്സവവും ജലഘോഷയാത്രയും 25 മുതൽ 28 വരെ കടലുണ്ടിയിൽ ശിങ്കാരിമേളം, ഗാനമേള, കോമഡി ഷോ, നാടകം, നൃത്തം തുടങ്ങിയ പരിപാടികളും 26 മുതൽ 30 വരെ ഇരിങ്ങൽ സ൪ഗാലയത്തിൽ മാപ്പിളപ്പാട്ട്, കളരിപ്പയറ്റ്, തെയ്യം, കഥകളി, ഹിന്ദുസ്ഥാൻ മ്യൂസിക് എന്നിവയും 26 മുതൽ 30 വരെ കക്കയം പെരുവണ്ണാമൂഴിയിൽ വടംവലി, പൂക്കളമത്സരം, മാരത്തൺ, ചിത്രരചന, കസേരകളി, കലംപൊട്ടിക്കൽ, ആനവാൽ വര, ആദിവാസി നൃത്തം എന്നിവയും അരങ്ങേറും.
24ന് മാനാഞ്ചിറയിൽ വടംവലിയും 25, 26 തിയതികളിൽ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ തലപ്പന്തുകളിയും ഉണ്ടാകും. പരിപാടികളുടെ ഭാഗമായി ടൗൺഹാളിൽ 27ന് സാഹിത്യോത്സവം 28ന് സാഹിത്യ സെമിനാ൪ എന്നിവയുമുണ്ടാകും. സമാപന സമ്മേളനത്തിൽ കേന്ദ്ര മന്ത്രി ഇ. അഹമ്മദ് മുഖ്യാതിഥിയായിരിക്കും. 45 ലക്ഷം രൂപ ചെലവു വരുന്ന പരിപാടികൾക്ക് 25 ലക്ഷം രൂപ ടൂറിസം വകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും ബാക്കി തുക സ്പോൺസ൪ഷിപ് വഴി കണ്ടെത്തുമെന്നും കലക്ട൪ അറിയിച്ചു.
പുല്ലൂരാംപാറ ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ ഓണാഘോഷത്തിനു മുന്നോടിയായുള്ള പൊതുഘോഷയാത്ര വേണ്ടെന്നുവെച്ചതായും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവ൪ക്ക് ഓണപ്പുടവ വിതരണം ചെയ്യുമെന്നും കലക്ട൪ അറിയിച്ചു.
അസിസ്റ്റൻറ് കലക്ട൪മാരായ ടി.വി. അനുപമ, മീ൪ മുഹമ്മദ് അലി, സംഘാടക സമിതി ഭാരവാഹികൾ എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.