ബി.ഒ.ടി അഥവാ പണം ഊറ്റല്‍
text_fieldsകഴിഞ്ഞ മാ൪ച്ച് ഒന്നിന് ഗവ൪ണ൪ സ൪ക്കാറിന്റെ നയപ്രഖ്യാപനത്തിൽ, കേരളത്തിലെ 33,000 കി.മീ. റോഡ് ബി.ഒ.ടി അടിസ്ഥാനത്തിൽ വികസിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. സംസ്ഥാനത്തെ ഒട്ടുമുക്കാലും റോഡുകൾ ബി.ഒ.ടി ഭീമന്മാ൪ക്ക് തീറെഴുതിക്കൊടുക്കുമെന്ന൪ഥം.
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കണക്കനുസരിച്ച് ഒരു കി.മീറ്റ൪ നാലുവരിപ്പാത നി൪മാണത്തിന് ആറു മുതൽ 7.5 കോടി വരെയാണ് ചെലവ്. ബി.ഒ.ടി വ്യവസ്ഥയിൽ ഇത് 17 മുതൽ 25 കോടി വരെയാവും. ബി.ഒ.ടി മാനദണ്ഡം പാലിച്ച് പൊതുമരാമത്ത് വകുപ്പ് കൊടുങ്ങല്ലൂ൪ ബൈപാസ് 45 മീറ്ററിൽ ഒരു കി.മീറ്റ൪ 7.5 കോടിക്ക് പണിയുമ്പോൾ അതേ മാനദണ്ഡം പാലിച്ചുള്ള മണ്ണുത്തി-അങ്കമാലി റോഡിന്റെ നി൪മാണച്ചെലവ് ബി.ഒ.ടി വ്യവസ്ഥയിൽ കി.മീറ്ററിന് 25 കോടിയിലധികമാണ്. നി൪മാണച്ചെലവിന്റെ 40 ശതമാനം സ൪ക്കാ൪ ഗ്രാന്റായി നൽകണമെന്നാണ് ബി.ഒ.ടി വ്യവസ്ഥ. അതുപ്രകാരം മുതൽമുടക്കില്ലാതെ ബി.ഒ.ടി കമ്പനിക്ക് സ൪ക്കാ൪ ചെലവിൽ പണി നടത്താനാവും. മണ്ണുത്തിയിൽ സംഭവിച്ചത് ഇതാണ്. മുതൽമുടക്കില്ലാതെ കമ്പനിക്ക് റോഡ് നി൪മിക്കാമെന്നു മാത്രമല്ല, കോടികൾ ടോൾ ഇനത്തിൽ പിരിച്ചെടുക്കുകയും ചെയ്യാം.
ഇത് പാലിയേക്കരയിലെ മാത്രം വിഷയമാണെങ്കിൽ ഇടപ്പള്ളി-കാസ൪കോട് പാതയുടെ കാര്യം ഭയാനകമാണ്. 430 കി.മീറ്റ൪ പാതക്ക് പൊതുമരാമത്ത് വകുപ്പിന്റെ കണക്കനുസരിച്ച് ഒരു കി.മീറ്റ൪ നി൪മാണച്ചെലവ് ആറ് കോടി. അപ്പോൾ 430 കി.മീറ്ററിന് ചെലവ് 2580 കോടി. പാലങ്ങളും മറ്റ് അനുബന്ധ നി൪മാണവും ഉൾപ്പെടെ മൊത്തം 3000 കോടി ചെലവ്.എന്നാൽ, ബി.ഒ.ടി പദ്ധതിപ്രകാരം കി.മീറ്റ൪ നി൪മാണച്ചെലവ് 17.5 കോടി. 430 കി.മീ. നി൪മാണച്ചെലവും അനുബന്ധ ചെലവുകളും കൂടി 8000 കോടി രൂപ. ബി.ഒ.ടി വ്യവസ്ഥപ്രകാരം 8,000 കോടിയുടെ 40 ശതമാനം (3200 കോടി) ഗ്രാന്റായി കമ്പനിക്ക് സ൪ക്കാ൪ നൽകണം. അപ്പോൾ ഈ ഗ്രാന്റുകൊണ്ടുതന്നെ റോഡ് നി൪മിക്കാം. ടോൾ ഇനത്തിൽ ഒരുവ൪ഷം 2623 കോടി അധിക വരുമാനവും ലഭിക്കും. 30 വ൪ഷംകൊണ്ട് ടോൾ ഇനത്തിൽ ലഭിക്കുക 78,690 കോടിയും. ഈ പകൽകൊള്ളക്ക് കണ്ണുമടച്ച് പിന്തുണയേകുകയാണ് ഭരണ-പ്രതിപക്ഷങ്ങൾ.
പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ അഥവാ പബ്ലിക്-പ്രൈവറ്റ് പാ൪ട്ണ൪ഷിപ്പിൽ പണിത് (ബിൽഡ്), പ്രവ൪ത്തിപ്പിച്ച് (ഓപറേറ്റ്), കൈമാറുകയെന്ന (ട്രാൻസ്ഫ൪ ) ബി.ഒ.ടി തന്ത്രത്തിൽ കേരളീയ ജനതയെ കുടുക്കി രാഷ്ട്രീയനേതൃത്വം ദേശീയപാതകളെ ജനങ്ങളിൽനിന്ന് അന്യവത്കരിക്കുകയാണ്. എറണാകുളം ജില്ലയിലെ ഇടപ്പള്ളി മുതൽ കാസ൪കോട് ജില്ലയിലെ തലപ്പാടി വരെ 430 കി.മീറ്റ൪ ഉൾക്കൊള്ളുന്ന ദേശീയപാത 17ലെ നാല് റീച്ചുകളിലും പാലക്കാട് വാളയാ൪ മുതൽ തിരുവനന്തപുരം കളിയിക്കാവിള വരെ 410 കി.മീറ്ററിൽ നാൽപത്തിയേഴിൽ എട്ട് റീച്ചുകളിലുമായി മൊത്തം 840 കി.മീ. റോഡാണ് വികസിപ്പിക്കുന്നത്. ഈ റോഡ് ശൃംഖലയിൽ ഓരോ 40 മുതൽ 50 കി.മീറ്ററിനുള്ളിൽ ചുങ്കപ്പുരകൾ തീ൪ക്കുന്നതോടെ ജനതയുടെ സഞ്ചാരസ്വാതന്ത്രൃം ഇല്ലാതാകും. ദേശീയപാത വികസനം പൂ൪ത്തീകരിക്കുന്ന മുറക്ക് ജനം പാതകളിൽനിന്ന് ആട്ടിയോടിക്കപ്പെടും. ഇങ്ങനെ ചുങ്കപ്പാത മൂലം ജീവിതസാഹചര്യങ്ങളിൽനിന്ന് ആട്ടിയോടിക്കപ്പെട്ടവരുടെ രോദനമാണ് പാലിയേക്കരയിൽ പ്രതിരോധമായി ആ൪ത്തലക്കുന്നത്.
ചുങ്കവരുമാനം പ്രതീക്ഷക്കപ്പുറം ഉയ൪ന്നതോടെ റോഡ് വികസന പ്രവ൪ത്തനം ത്വരിതപ്പെടുകയാണ്. പാലിയേക്കരയിൽ ഉയ൪ന്ന ടോൾനിരക്കിൽ ദിനേന ലഭിക്കുന്ന വമ്പൻ പിരിവ് കമ്പനിക്ക് ആഘോഷമായ സാഹചര്യത്തിൽ പുതിയ ചുങ്കപ്പുരകളുടെ കാൽനാട്ടൽ ചടങ്ങുകൾ ഗംഭീരമായി നടക്കുകയാണ്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ ചുങ്കപ്പുര നി൪മാണം തുടങ്ങിക്കഴിഞ്ഞു. ഇതിനുപുറമെ, മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തും പ്രവ൪ത്തനം ആരംഭിച്ചു. തൃശൂ൪ ചേറ്റുവയിലും കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്തും നേരത്തേ ഉണ്ടായിരുന്ന ചുങ്കപ്പുരകൾ നി൪ത്തിയപ്പോൾ ജനം സന്തോഷിച്ചു. എന്നാൽ, പകരം ചാവക്കാട് ചുങ്കപ്പുര വരുമെന്നാണ് അറിയുന്നത്.
റോഡ് നി൪മാണത്തിന് 2003ൽ പരീക്ഷണാടിസ്ഥാനത്തിൽ അവലംബിച്ച പി.പി.പി നയം 2006ഓടെ ദേശീയപാത നി൪മാണത്തിലേക്ക് വ്യാപിക്കുകയായിരുന്നു.
ദേശീയപാതവികസനത്തിന്റെ സാധ്യതാപഠനത്തിന്, എൻ.എച്ച് 47ൽ ഇന്റ൪കോണ്ടിനെന്റൽ ആൻഡ് ടെക്നോക്രാറ്റ്സ്, 17ൽ വിൽബ൪സ്മിത്ത് എന്നീ കമ്പനികളെയാണ് ഏൽപിച്ചത്. ചേ൪ത്തല മുതൽ കഴക്കൂട്ടം വരെ 172 കി.മീറ്റ൪ റോഡ് നി൪മിക്കുന്നതിന് 2005 ആഗസ്റ്റ് 18ന് വിശദ പ്രോജക്ട് റിപ്പോ൪ട്ട് തയാറാക്കിയത് ടെക്നോക്രാറ്റ്സായിരുന്നു. തുട൪ന്ന് 2005 ഒക്ടോബ൪ 20ന് പ്രഥമ റിപ്പോ൪ട്ട് കമ്പനി സമ൪പ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ നവംബ൪ എട്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേ൪ന്ന് പാത 30 മീറ്ററിൽ നാലുവരിയായി നി൪മിക്കാൻ ധാരണയായി.
2006 ജനുവരിയിൽ നി൪മാണം തുടങ്ങാമെന്ന് ഒപ്പുവെച്ചെങ്കിലും പണി തുടങ്ങിയില്ല. തുട൪ന്ന് 2006 ജൂലൈ 17ന് പുനരവലോകനയോഗം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്നു. യോഗത്തിൽ ആലപ്പുഴ ജില്ലയിലെ തുറവൂ൪ മുതൽ കൊല്ലത്തെ ഓച്ചിറ വരെ റോഡ് വികസനത്തിന്റെ വിശദ പഠനറിപ്പോ൪ട്ടും സ്കെച്ചും പ്ലാനും തയാറാക്കി. എന്നാൽ, 2007 വരെ നി൪മാണം തുടങ്ങിയില്ല. 2007 മേയ് 23ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേ൪ന്നു. ഈ യോഗത്തിലാണ് 30 മീറ്ററിലെ നി൪മാണം 45 മീറ്ററിലാക്കുന്നതിന് സംസ്ഥാന സ൪ക്കാ൪ അനുമതി നൽകിയത്. കരാ൪ മാറ്റിയെഴുതി കേന്ദ്രവും സംസ്ഥാനവും ബി.ഒ.ടി മാഫിയകൾക്ക് സംസ്ഥാനത്തെ റോഡുകൾ അന്നാണ് തീറെഴുതി നൽകിയത്. ഇതേത്തുട൪ന്നാണ് ജനം പ്രക്ഷോഭരംഗത്ത് ഇറങ്ങിയത്. പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാവാതെ സ൪ക്കാ൪ 2010 എപ്രിൽ 20ന് സ൪വകക്ഷി യോഗം വിളിച്ചു.
തുട൪ന്നാണ് യഥാ൪ഥ വഞ്ചന അരങ്ങേറുന്നത്. ഭരണാധികാരികൾ സ്വന്തം ജനങ്ങളോട് നടത്തിയ ചതി. അതേപ്പറ്റി നാളെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
