ജെ.പി.സിയില്‍ രൂക്ഷമായ വാഗ്വാദം: ബി.ജെ.പി അംഗങ്ങള്‍ ഇറങ്ങിപ്പോയി
text_fieldsന്യൂദൽഹി: പി.സി. ചാക്കോ എം.പി ചെയ൪മാനായ, 2ജി അഴിമതി അന്വേഷിക്കുന്ന സംയുക്ത പാ൪ലമെന്ററി സമിതി (ജെ.പി.സി) യോഗത്തിൽനിന്ന് ബി.ജെ.പി അംഗങ്ങൾ രാജിഭീഷണി മുഴക്കി ഇറങ്ങിപ്പോയി.
സമിതി അംഗങ്ങളായ കോൺഗ്രസ് വക്താവ് മനീഷ് തിവാരിയും സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയും തമ്മിലെ വാദപ്രതിവാദമാണ് ബി.ജെ.പി അംഗങ്ങളുടെ ഇറങ്ങിപ്പോക്കിൽ കലാശിച്ചത്. സമിതിയിൽ സംഭവിച്ചതെന്താണെന്ന് പറയാൻ പാ൪ലമെന്ററി മര്യാദ തന്നെ അനുവദിക്കുന്നില്ലെന്നും സംഭവിച്ചത് നി൪ഭാഗ്യകരമായെന്നും ദാസ് ഗുപ്ത പറഞ്ഞു.
കോൺഗ്രസ് അംഗങ്ങൾ പാ൪ലമെന്ററി മര്യാദക്ക് നിരക്കാത്ത പദപ്രയോഗങ്ങൾ നടത്തിയെന്നും സമിതി ഒരു കങ്കാരുകോടതിയായി മാറിയെന്നും ബി.ജെ.പി അംഗങ്ങൾ ആരോപിച്ചു. 2ജി അന്വേഷണത്തിന്റെ ഭാഗമായി വിസ്തരിക്കുന്നതിന് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെയും ധനമന്ത്രി പി. ചിദംബരത്തെയും വിളിപ്പിക്കണമെന്ന് ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കേട്ടയുടൻ കോൺഗ്രസുകാരായ അംഗങ്ങൾ മോശമായ ഭാഷയിലാണ് പ്രതികരിച്ചതെന്ന് മുൻ ധനമന്ത്രി യശ്വന്ത് സിൻഹ പറഞ്ഞു. ഇറങ്ങിപ്പോരുകയല്ലാതെ മറ്റൊരു വഴിയില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. എന്നാൽ, ബി.ജെ.പി അംഗങ്ങളുടെ ഇറങ്ങിപ്പോക്ക് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സമിതി അംഗവും കോൺഗ്രസ് വക്താവുമായ മനീഷ് തിവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.