സി.എ.ജി നിഗമനം സര്‍ക്കാര്‍ തള്ളി
text_fieldsന്യൂദൽഹി: ലേലം ചെയ്യാതെ കൽക്കരിപ്പാടങ്ങൾ അനുവദിച്ചതു മൂലം സ്വകാര്യ കമ്പനികൾ 1.86 ലക്ഷം കോടി രൂപ നേട്ടമുണ്ടാക്കിയെന്ന സി.എ.ജി റിപ്പോ൪ട്ട് സ൪ക്കാ൪ തള്ളി.
കുറ്റമറ്റ നിലയിൽ സുതാര്യമായാണ് ഖനനം അനുവദിച്ചതെന്ന് കൽക്കരി മന്ത്രി ശ്രീപ്രകാശ് ജയ്സ്വാൾ പറഞ്ഞു. കൽക്കരിപ്പാടം അനുവദിക്കുന്നതിന് ഇപ്പോഴത്തെ രീതിയേക്കാൾ സുതാര്യമായ നയമില്ല. സി.എ.ജി റിപ്പോ൪ട്ടിലെ എല്ലാ വശങ്ങളോടും തൻെറ മന്ത്രാലയം യോജിക്കുന്നില്ല. കൽക്കരിപ്പാടങ്ങൾ വിതരണം ചെയ്യുന്നതിലെ ചില വശങ്ങൾ മാത്രമാണ് സി.എ.ജി കണക്കിലെടുത്തത്. രാജ്യത്ത് വ൪ധിച്ചുവരുന്ന ഇന്ധനാവശ്യം നിറവേറ്റാൻ പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ കമ്പനിക്ക് മാത്രമായി കഴിയാത്തതുകൊണ്ടാണ് സ്വകാര്യ സ്ഥാപനങ്ങളെ ഖനനത്തിൽ പങ്കാളികളാക്കുന്നത്. 57 ബ്ളോക്കുകൾ സ്വകാര്യ കമ്പനികൾക്ക് അനുവദിച്ചതിൽ ഒന്നു മാത്രമാണ് പ്രവ൪ത്തിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. ടാറ്റ, ജിൻഡാൽ സ്റ്റീൽ ആൻഡ് പവ൪ എന്നിവക്ക് ബ്ളോക്കുകൾ നൽകിയത് കൽക്കരി-ദ്രവ പദ്ധതിക്കുവേണ്ടിയാണ്. അതുവഴി അസംസ്കൃത എണ്ണ ഇറക്കുമതി കുറക്കാനാണ് ലക്ഷ്യമിടുന്നതെന്നും ശ്രീപ്രകാശ് ജയ്സ്വാൾ വിശദീകരിച്ചു.
പി.എ.സി തീരുമാനം ഉടനെന്ന് ജോഷി
ന്യൂദൽഹി: സ൪ക്കാറിനെ പ്രതിക്കൂട്ടിലാക്കി സി.എ.ജി പാ൪ലമെൻറിൽ വെച്ച മൂന്നു റിപ്പോ൪ട്ടുകൾ ഇനി പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിഗണനക്ക്. ഈ റിപ്പോ൪ട്ടുകൾ പരിഗണിക്കേണ്ട സമയം വൈകാതെ തീരുമാനിക്കുമെന്നും ഭാവി നടപടിചട്ടപ്രകാരം തീരുമാനിക്കുമെന്നും കമ്മിറ്റി ചെയ൪മാനും ബി.ജെ.പി നേതാവുമായ മുരളീമനോഹ൪ ജോഷി പറഞ്ഞു. വിവിധ മന്ത്രാലയങ്ങളിൽനിന്ന് ആവശ്യമായ രേഖകൾ കമ്മിറ്റി ആവശ്യപ്പെടും. സാക്ഷികളെ വിളിച്ചുവരുത്തുകയും ചെയ്യുമെന്ന് ജോഷി പറഞ്ഞു. രാഷ്ട്രപതിയുടെ അനുമതിക്ക് വിധേയമായാണ് സി.എ.ജി റിപ്പോ൪ട്ട് സ൪ക്കാ൪ പാ൪ലമെൻറിൽ വെക്കുന്നത്. ഇത് പി.എ.സി പരിഗണിച്ച് പാ൪ലമെൻറിനെ അഭിപ്രായം അറിയിക്കും.
പ്രധാനമന്ത്രി രാജിവെക്കണം -ബി.ജെ.പി
ന്യൂദൽഹി: പുതിയ സി.എ.ജി റിപ്പോ൪ട്ടുകളുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി മൻമോഹൻസിങ് രാജിവെക്കണമെന്ന് ബി.ജെ.പി. ക്രമക്കേട് നടന്നപ്പോൾ കൽക്കരി വകുപ്പ് കൈകാര്യം ചെയ്തിരുന്നത് പ്രധാനമന്ത്രിയാണ്. പകൽക്കൊള്ളയുടെ വിവരങ്ങളാണ് സി.എ.ജി റിപ്പോ൪ട്ടിലൂടെ പുറത്തുവരുന്നതെന്ന് പാ൪ട്ടി വക്താവ് പ്രകാശ് ജാവ്ദേക്ക൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
