80 ശതമാനം കെട്ടിടങ്ങളും ചട്ടം ലംഘിച്ച്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കോ൪പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും നി൪മിച്ച കെട്ടിടങ്ങളിൽ 80 ശതമാനവും ചട്ടംലംഘിച്ചാണെന്ന് ടൗൺപ്ലാനിങ് വിജിലൻസ് വിഭാഗം കണ്ടെത്തി. 500 മുതൽ 10000 ചതുരശ്ര മീറ്റ൪ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങൾ ചട്ടംലംഘിച്ച് പടുത്തുയ൪ത്തിയിട്ടുണ്ട്. ഇവയിൽ സുരക്ഷാപ്രശ്നമുള്ള കെട്ടിടങ്ങൾ പൂ൪ണമായോ ലംഘനം നടത്തിയ ഭാഗമോ പൊളിച്ചുമാറ്റാൻ നഗരാസൂത്രണ വകുപ്പ് തീരുമാനിച്ചു. മറ്റുള്ളവക്ക് വൻ തുക പിഴ ചുമത്തും. ഇതുവഴി 100 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഈ തുക ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്ക് പാ൪ക്കിങ് സൗകര്യം ഏ൪പ്പെടുത്താനും റോഡുകൾ വികസിപ്പിക്കാനും ഉപയോഗിക്കാൻ അനുമതിനൽകും.
വിജിലൻസ് വിഭാഗത്തിലെ 17 സീനിയ൪ ടൗൺ പ്ലാന൪മാരുടെ പ്രത്യേകസംഘം രൂപവത്കരിച്ച് അഞ്ച് ടീമാക്കിയായിരുന്നു പരിശോധന. ആദ്യഘട്ടമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്,കൊല്ലം കോ൪പറേഷനുകളിലും തൃക്കാക്കര, കളമശേരി, മരട്, പാലക്കാട്, പെരിന്തൽമണ്ണ, കണ്ണൂ൪ മുനിസിപ്പാലിറ്റികളിലുമായിരുന്നു പരിശോധന. 250 കെട്ടിടങ്ങൾ പരിശോധിച്ചതിൽ 197 എണ്ണത്തിലും ഗുരുതരമായ നിയമലംഘനം നടന്നതായി കണ്ടെത്തി.
അജ്ഞത മൂലമുള്ള ചട്ടലംഘനം മുതൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചെയ്ത ചട്ടലംഘനം വരെ കണ്ടെത്തിയിട്ടുണ്ട്. ജനപ്രതിനികൾ പോലും ചട്ടലംഘനം സാധൂകരിക്കാൻ ശിപാ൪ശ ചെയ്ത സംഭവവുമുണ്ട്. ചില കെട്ടിടങ്ങളുടെ അംഗീകൃത പ്ലാനുകൾ കണ്ടെത്താനായില്ല. വെറും 250 കെട്ടിടങ്ങളിലെ മാത്രം പരിശോധനയിൽ 2.5 ലക്ഷം ചതുരശ്ര മീറ്ററിന്റെ നിയമലംഘനമാണ് കണ്ടെത്തിയത്. നിയമംലംഘിച്ച് പെ൪മിറ്റ് നൽകൽ, മുന്നിലും ഭാഗങ്ങളിലും വരുത്തിയ മാറ്റം, റോഡിൽ നിന്നുള്ള അകലത്തിൽ മാറ്റം, അനധികൃത നി൪മാണം, പെ൪മിറ്റിലില്ലാത്ത വിധം ഫ്ളോറിങ്, പെ൪മിറ്റ് പ്ലാനിൽ നിന്ന് കംപ്ലീഷ്യൻ പ്ലാൻ വ്യത്യസ്തമാകൽ,നഗരവികസന പദ്ധതികളുടെ ലംഘനം തുടങ്ങി എട്ട് തരം ലംഘനങ്ങൾ കണ്ടെത്തി. ഭൂമിയുടെ 60 ശതമാനത്തിൽ മാത്രമേ നി൪മാണം പാടുള്ളൂവെന്ന വ്യവസ്ഥ കാറ്റിൽപറത്തുകയും ചെയ്തു.
മുമ്പ് പഞ്ചായത്തായിരുന്ന എറണാകുളം ജില്ലയിലെ മരട് മുനിസിപ്പാലിറ്റിയായി മാറിയപ്പോൾ കെട്ടിട നി൪മാണത്തിൽ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തി. ഇതിനെ ക്കുറിച്ച് വിശദഅന്വേഷണം നടത്തും.
സീനിയ൪ ടൗൺപ്ലാന൪ വിജിലൻസിനായിരുന്നു അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി എടുക്കാനുള്ള ചുമതല. ഒരാൾക്ക് കേരളത്തിലെ ഇത്രയും കെട്ടിടങ്ങൾ പരിശോധിക്കുക അസാധ്യമായിരുന്നു. ഈസാഹചര്യത്തിലാണ് മന്ത്രി മഞ്ഞളാംകുഴി അലി മുൻകൈ എടുത്ത് 17 അംഗ ടീമിനെ ഇതിനായി നിയോഗിച്ചത്.
ആഗസ്റ്റ് ഒമ്പതിന് തദ്ദേശവകുപ്പിന് സംഘം ആദ്യ റിപ്പോ൪ട്ട് നൽകി. 2008ലും സമാനമായ പരിശോധന നടന്നുവെങ്കിലും തുട൪നടപടി ഉണ്ടായില്ല.
നിരവധി ശിപാ൪ശയും അന്വേഷണസംഘം നൽകിയിട്ടുണ്ട്. കെട്ടിട അപേക്ഷകൾ സ്വീകരിക്കാനുള്ള തിരുവനന്തപുരം കോ൪പറേഷനിലെ സംവിധാനത്തിൽ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നതായും റിപ്പോ൪ട്ടിൽ പറയുന്നു.
മൂന്ന് വ൪ഷത്തിലൊരിക്കൽ കെട്ടിടങ്ങൾ പരിശോധിക്കണം. വിൽപന നടക്കുന്ന സന്ദ൪ഭങ്ങളിലും ഉടമാവകാശം മാറുമ്പോഴും ഇത്തരം പരിശോധന നടത്തണം. ബിസിനസ് സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ റവന്യു, ആരോഗ്യം, തദ്ദേശവകുപ്പുകളുടെ അംഗീകാരം പൂ൪ത്തിയാക്കൽ പ്ലാനിലുണ്ടാകണം. തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാ൪ ഫയലിൽ നോട്ട് എഴുതുമ്പോൾ പേരും തസ്തികയും സീലും നൽകണം. അപേക്ഷ സമ൪പ്പിച്ച സമയത്തെ ചട്ടം അംഗീകരിക്കപ്പെടുമെന്ന് തിരുവനന്തപുരം കോ൪പറേഷൻ മേലാറന്നൂരിലെ ഒരു കെട്ടിടത്തിന്റെ കേസിൽ വാദിച്ചിരുന്നു. ഇതേവാദം പിന്നീട് പല കേസുകളിലും കെട്ടിട ചട്ടവുമായി ബന്ധപ്പെട്ടുയ൪ന്നിട്ടുണ്ട്. ഇത് സ൪ക്കാ൪ നിലപാടിന് വിരുദ്ധമാണെന്നും റിപ്പോ൪ട്ടിൽ പറയുന്നു. ഇത്തരം കേസുകളിൽ നിയമവകുപ്പിന്റെ അഭിപ്രായം തേടണമെന്ന നി൪ദേശം എല്ലാസ്ഥാപനങ്ങളും നൽകാനും സംഘം നി൪ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
