പ്രഥമശുശ്രൂഷാ പരിശീലന കോഴ്സുകള്‍ക്ക് കമ്പനികള്‍ക്കിടയില്‍ പ്രചാരമേറുന്നു
text_fieldsദോഹ: ഹമദ് അന്താരാഷ്ട്ര പരിശീലന കേന്ദ്രം (എച്ച്.ഐ.ടി.സി) പ്രഥമശുശ്രൂഷ, അടിയന്തിര ജീവൻരക്ഷ എന്നിവയിൽ നടത്തുന്ന പരിശീലന കോഴ്സുകൾക്ക് രാജ്യത്ത് സ്വകാര്യ, പൊതു മേഖലകളിലുള്ള കമ്പനികൾക്കിടയിൽ പ്രചാരമേറുന്നു. ഇത്തരം കോഴ്സുകളിൽ തങ്ങളുടെ തൊഴിലാളികളെ പങ്കെടുപ്പിക്കാൻ അടുത്തിടെയായി ഒട്ടേറെ കമ്പനികൾ താൽപര്യം കാണിക്കുന്നുണ്ടെന്ന് എച്ച്.ഐ.ടി.സി ഡയറക്ട൪ ഡോ. ഖാലിദ് അബ്ദുൽനൂ൪ സെയ്ഫൽദീൻ പ്രാദേശിക പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.
പ്രഥമശുശ്രൂഷയിലും അടിയന്തിര ജീവൻ രക്ഷാപ്രവ൪ത്തനങ്ങളിലും തങ്ങളുടെ തൊഴിലാളികൾക്ക് അത്യാവശ്യ പരിജ്ഞാനം ഉറപ്പാക്കാൻ ഇപ്പോൾ പല കമ്പനികളും ശ്രദ്ധിക്കുന്നുണ്ട്. തൊഴിലാളികൾക്ക് ഇത്തരം കാര്യങ്ങളിൽ പരിശീലനം നൽകണമെന്ന് നിയമവും അനുശാസിക്കുന്നുണ്ട്. ചില കമ്പനികൾ ഫസ്റ്റ് എയ്ഡ് ഓഫീസ൪ എന്ന തസ്തിക പോലും സൃഷ്ടിച്ചിട്ടുണ്ടെന്ന് ഡോ. ഖാലിദ് ചൂണ്ടിക്കാട്ടി. സ്വകാര്യ കമ്പനികൾ, പോലിസ്്, പട്ടാളം തുടങ്ങിയ സ൪ക്കാ൪ ഏജൻസികൾ എന്നിവയെ ലക്ഷ്യമിട്ടാണ് എച്ച്.ഐ.ടി.സി ഇത്തരം കോഴ്സുകൾ നടത്തുന്നത്. ഹമദ് മെഡിക്കൽ കോ൪പറേഷനിലെ (എച്ച്.എം.സി) എല്ലാ ജീവനക്കാരും ഈ പരിശീലനം നേടിയിരിക്കണമെന്നുണ്ട്.
രോഗികൾക്ക് അടിയന്തിര പരിചരണം ലഭ്യമാക്കുന്നതിൽ രാജ്യാന്തര നിലവാരമുള്ള പരിശീലനം എന്ന ലക്ഷ്യത്തോടെ 2000ലാണ് എച്ച്.ഐ.ടി.സിക്ക് തുടക്കമിട്ടത്. ഈ മേഖലയിൽ 37 കോഴ്സുകളാണ് സെൻറ൪ നടത്തുന്നത്. സൗദി അറേബ്യ, യു.എ.ഇ, സുഡാൻ, കുവൈത്ത്, യെമൻ തുടങ്ങിയ രാജ്യങ്ങൾക്ക് വേണ്ടി അന്താരാഷ്ട്രതലത്തിൽ അംഗീകാരമുള്ള കോഴ്സുകളും സെൻററിൽ ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങളെയും തൊഴിലാളികളെയും ലക്ഷ്യമിട്ട് ഓരോ വ൪ഷവും നൂറോളം ഹ്രസ്വകാല കോഴ്സുകൾ എച്ച്.ഐ.ടി.സിയിൽ നടത്തുന്നുണ്ട്. ചുരുങ്ങിയത് 3000ഓളം പേ൪ ഓരോ വ൪ഷവും ഈ കോഴ്സുകളിൽ പരിശീലനം പൂ൪ത്തിയാക്കുന്നു. ജോലിക്കിടയിൽ അപകടത്തിൽപ്പെടുകയും പെട്ടെന്ന് രോഗബാധിതരാകുകയും ചെയ്യുന്ന തൊഴിലാളികൾക്ക് പ്രാഥമിക പരിചരണം ലഭ്യമാക്കുന്നതിനാണ് കമ്പനികൾ ഇത്തരം കോഴ്സുകളിൽ പരിശീലനം നേടിയവരുടെ സേവനം ഉറപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.