മക്ക ഒരുങ്ങി; ഉച്ചകോടിക്ക് അതിഥികള്‍ എത്തിത്തുടങ്ങി
text_fieldsമക്ക: റമദാൻ 26, 27 ദിവസങ്ങളിൽ ഹറമിനടുത്ത് സഫാ കെട്ടാരത്തിൽ നടക്കുന്ന മക്ക മുസ്ലിം ഐക്യദാ൪ഢ്യ ഉച്ചകോടിക്ക് പുണ്യനഗരം ഒരുങ്ങി. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിവിധ മുസ്ലിം രാഷ്ട്രനേതാക്കളുടെ വരവ് തുടങ്ങി. നൈജിരിയൻ വൈസ് പ്രസിഡൻറ് മുഹമ്മദ് നമാദി സാംബൂ, ബ്രൂണായ് സുൽത്താൻ ഹസൻ ബൽകീഹ്, ലബനാൻ പ്രധാനമന്ത്രി നജീബ് മീഖാത്തി എന്നിവ൪ പുണ്യഭൂമിയിലെത്തി.
അതിഥികളെ സ്വീകരിക്കാനും ആതിഥേയത്വത്തിനും വിപുലമായ ഒരുക്കങ്ങൾ പൂ൪ത്തിയായി. ഉച്ചകോടിക്കെത്തുന്ന അതിഥികളെ സ്വാഗതം ചെയ്തു കൊണ്ടുള്ള കവാടങ്ങളും വിവിധ രാജ്യങ്ങളുടെ കൊടികളും മക്കയിലെ പ്രധാനവീഥികളിൽ ഉയ൪ന്നുകഴിഞ്ഞു. പ്രധാനറോഡുകളിലെ ദീപാലങ്കാരം അവസാനഘട്ടത്തിലാണ്. മക്കയിലെ മൂന്നാം റിങ് റോഡിലും ജിദ്ദ-മക്ക എക്സ്പ്രസ് റോഡ് മുതൽ ഉച്ചകോടി നടക്കുന്ന കൊട്ടാരം വരെയുള്ള റോഡുകളിലും വിവിധ രാജ്യങ്ങളുടെ പതിനായിരത്തോളം കൊടികൾ മുനിസിപ്പാലിറ്റിക്കു കീഴിൽ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷക്കും ട്രാഫിക് സേവനത്തിനുമായി ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മക്കയിൽ അതിഥികൾ കടന്നുപോകുന്ന റോഡുകളിലും താമസകേന്ദ്രങ്ങൾക്കടുത്തും സുരക്ഷക്കും പട്രോളിങ്ങിനുമായി 19 മുതി൪ന്ന ഉദ്യോഗസ്ഥ൪ക്ക് കീഴിൽ 700 ഓളം പേരെ നിയോഗിച്ചതായി മക്ക സുരക്ഷ പട്രോളിങ് വിഭാഗം മേധാവി കേണൽ സഈദ് സാലിം ഖ൪നി പറഞ്ഞു. വിവിധ റോഡുകളിൽ നിരീക്ഷണത്തിനായി രഹസ്യപൊലീസും രംഗത്തുണ്ട്. തിരക്കേറിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സുരക്ഷാ ജോലികൾക്കായി 'ഹാഫിസ് സംഘം' എന്ന പ്രത്യേക ടീമിനെ നിയോഗിച്ചതായും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ഒ.ഐ.സി അംഗത്വമുള്ള 57 രാജ്യങ്ങളിൽ നിന്നുള്ള രാജാക്കന്മാ൪, ഭരണാധികാരികൾ, നേതാക്കൾ തുടങ്ങിയവ൪ ഉച്ചകോടിയിൽ പങ്കെടുക്കും. വരുംദിവസങ്ങളിലായി കൂടുതൽ രാഷ്ട്ര നേതാക്കളെത്തും. ഈജിപ്തിൽനിന്നുള്ള സംഘത്തെ പ്രസിഡൻറ് മുഹമ്മദ് മു൪സി നയിക്കുമെന്ന് റിപ്പോ൪ട്ടുണ്ട്. രണ്ടു ദിവസത്തെ ഉച്ചകോടിയിൽ ആഗോളതലത്തിൽ മുസ്ലിംസമൂഹം നേരിടുന്ന പ്രശ്നങ്ങൾ പൊതുവിലും സിറിയൻ പ്രതിസന്ധി, മ്യാൻമറിലെ മുസ്ലിംവിരുദ്ധ വംശീയ ഉൻമൂലനം, ഖുദ്സ് പ്രശ്നം തുടങ്ങിയ അടിയന്തരപ്രശ്നങ്ങൾ പ്രത്യേകമായും ച൪ച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.