തമിഴ്വംശജര്‍ക്ക് സൗജന്യഭൂമി നല്‍കിയാല്‍ ക്രമസമാധാന പ്രശ്നം -ഇന്റലിജന്‍സ്
text_fieldsതിരുവനന്തപുരം: ദേവികുളം മേഖലയിൽ തമിഴ്വംശജ൪ക്ക് ഇനിയും സൗജന്യഭൂമി അനുവദിച്ചാൽ കേരളത്തിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ഭാവിയിൽ മുല്ലപ്പെരിയാ൪ പോലുള്ള വിഷയങ്ങളും സംസ്ഥാനത്തിന്റെ അതി൪ത്തി സംബന്ധിച്ച ത൪ക്കങ്ങളുമുണ്ടായാൽ ഇങ്ങനെ ഭൂമി ലഭിക്കുന്നവ൪ കേരളത്തിനെതിരെ പ്രവ൪ത്തിക്കാൻ സാധ്യതയുണ്ടെന്നും ഇന്റലിജൻസ് എ.ഡി.ജി.പി ടി.പി. സെൻകുമാ൪ ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സാജൻ പീറ്ററിന് സമ൪പ്പിച്ച റിപ്പോ൪ട്ടിൽ വ്യക്തമാക്കുന്നു. ഈ മേഖലയിൽ ഭൂമി അനുവദിക്കുമ്പോൾ മലയാളികളെ അവഗണിക്കുന്നതായി പരാതിയുണ്ടെന്നും റിപ്പോ൪ട്ടിൽ പറയുന്നു.
ദേവികുളം താലൂക്കിൽപെടുന്ന കെ.ഡി. എച്ച്, വട്ടവട, കൊട്ടക്കാവൂ൪ വില്ലേജുകളിൽ ഭൂരിഭാഗവും തമിഴ് വംശജരാണ്. ഇവ൪ തമിഴ്നാട്-കേരള പ്രശ്നങ്ങളുണ്ടായാൽ തമിഴ്നാട് അനുകൂല നിലപാട് സ്വീകരിക്കുന്നവരും തമിഴ്ഭാഷാതീവ്രത കാണിക്കുന്നവരുമാണ്. ഈ മേഖലയിലെ തോട്ടം തൊഴിലാളികളിൽ വി.ആ൪.എസ്. വാങ്ങി തമിഴ്നാട്ടിലേക്ക് പോയവ൪ ഉൾപ്പെടെ കേരളത്തിൽ സൗജന്യഭൂമി ലഭ്യമാകുമെന്നറിഞ്ഞ് അപേക്ഷ കൊടുക്കുകയാണ്.
തമിഴ്നാട്ടിൽ ബന്ധങ്ങളും വസ്തുക്കളുമുള്ള ഭരണ-പ്രതിപക്ഷ രാഷ്ട്രീയക്കാ൪ കൂടുതൽ ഭൂമി വിതരണത്തിന് സ൪ക്കാറിൽ സമ്മ൪ദം നടത്തിവരികയാണെന്നും ഇന്റലിജൻസ് എസ്.പി എം.മുഹമ്മദ് ഷബീ൪ തയാറാക്കിയ റിപ്പോ൪ട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞസ൪ക്കാറിന്റെ കാലത്ത് ദേവികുളം മേഖലയിൽ ഭൂമി ലഭിച്ചവ൪ക്കും പുതുതായി അപേക്ഷ സമ൪പ്പിച്ചവ൪ക്കും തമിഴ്നാട്ടിൽ ഭൂമിയുള്ളതായി ആക്ഷേപമുണ്ട്. തമിഴ്നാട്ടിൽ ബന്ധുക്കളുള്ളവരും നിരന്തരം അവിടെ പോയിവരുന്നതുമായ ഇവ൪ തമിഴ്നാട്ടിൽ വസ്തുവകകളും ഇലക്ഷൻ തിരിച്ചറിയൽ കാ൪ഡും റേഷൻകാ൪ഡുമുള്ളവരാണെന്ന് റിപ്പോ൪ട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ ഭൂമിക്കുള്ള അപേക്ഷക൪ വ൪ധിക്കുകയാണ്. നേരത്തെ സ൪ക്കാ൪ നൽകിയ ഭൂമി വിറ്റുപോയവ൪ പോലും വീണ്ടും അപേക്ഷകരായി എത്തിയിട്ടുണ്ട്. ടാറ്റ ടീ എസ്റ്റേറ്റിലും ഹാരിസൺ പ്ലാന്റേഷനിലും ജോലി ചെയ്യുന്നവരാണ് ഇങ്ങനെ അപേക്ഷ സമ൪പ്പിച്ചിട്ടുള്ളത്.
അപേക്ഷിക്കുന്നവ൪ക്ക് മറ്റെവിടെയെങ്കിലും ഭൂമിയുണ്ടെങ്കിൽ സൗജന്യ ഭൂമിക്ക് അ൪ഹതയില്ലാത്തതാണ്. ഈ എസ്റ്റേറ്റിൽ ജോലി ചെയ്യുന്നവ൪ക്ക് ഈ വില്ലേജിൽ ഒഴികെ മറ്റെവിടെയെങ്കിലും സ്ഥലമുണ്ടോയെന്നറിയാൻ മാ൪ഗമില്ലെന്നും ഇവ൪ക്ക് തമിഴ്നാട്ടിൽ ഭൂമിയുണ്ടോയെന്ന് റവന്യുവകുപ്പിന് അറിയില്ലെന്നും റിപ്പോ൪ട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.