അമിതും നര്‍സിങ്ങും പുറത്ത്
text_fieldsലണ്ടൻ: ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷിച്ച ഗുസ്തിയിൽ ഇന്ത്യക്ക് നിരാശജനകമായ തുടക്കം. 55 കിലോഗ്രാം വിഭാഗത്തിൽ അമിത്കുമാറും, 74 കിലോഗ്രാം വിഭാഗത്തിൽ ന൪സിങ് പഞ്ചം യാദവും ഒളിമ്പിക് മെഡലിലെത്താതെ പുറത്തായി.
മെഡൽ സാധ്യതകളുടെ അടുത്തെത്തിയ അമിത് റെപെഷാഷ് റൗണ്ടിലാണ് കീഴടങ്ങിയത്. ക്വാ൪ട്ട൪ ഫൈനലിൽ അമിത്തിന് അപ്രതീക്ഷിത തിരിച്ചടി നൽകിയ ജോ൪ജിയൻ ഗുസ്തി താരം വ്ളാദിമ൪ ഖിൻജകാഷവിലി ഫൈനലിൽ പ്രവേശിച്ചതോടെ അമിതിന് റെപെഷാഷ് റൗണ്ടിലേക്ക് യോഗ്യത ലഭിച്ചിരുന്നു. എന്നാൽ, റെപെഷാഷ് റൗണ്ടിൽ ബൾഗേറിയയുടെ റഡോസ്ലാവ് മറിനോവ് വെലികോവിനോട് 3-0ത്തിന് തോറ്റാണ് അമിതിൻെറ പ്രതീക്ഷ പൊലിഞ്ഞത്. ജയിച്ചിരുന്നെങ്കിൽ ജപ്പാൻ താരം ഷിനിച്ചി യുനാമോട്ടയുമായി വെങ്കല മെഡൽ മത്സരത്തിൽ മാറ്റുരക്കാൻ അമിതിന് അവസരം ലഭിക്കുമായിരുന്നു.
ഫൈനൽ റൗണ്ടിലെത്തിയ പോരാളിയുമായി മുൻ റൗണ്ടിൽ ഏറ്റുമുട്ടി പരാജയപ്പെട്ട എല്ലാ താരങ്ങൾക്കും വെങ്കല മെഡൽ നേടാൻ അവസരം നൽകുന്ന റൗണ്ടാണ് റെപെഷാഷ് റൗണ്ട്.
ആദ്യ റൗണ്ടിൽ അട്ടിമറികൾ നടത്തിയാണ് യുവ താരമായ അമിത് ക്വാ൪ട്ടറിൽ കടന്നത്. ഇറാനിയൻ ഗുസ്തി താരം ഹസൻ സബ്സാലി റാഹിമിയെയാണ് അമിത് പ്രീക്വാ൪ട്ടറിൽ അട്ടിമറിച്ചത്. എന്നാൽ, ക്വാ൪ട്ട൪ ഫൈനലിൽ 18കാരനായ ഇന്ത്യൻ താരത്തിന് അപ്രതീക്ഷിത തിരിച്ചടി നേരിടുകയായിരുന്നു. ടെക്നിക്കൽ പോയൻറുകളുടെ അടിസ്ഥാനത്തിൽ 3-1നാണ് ജോ൪ജിയൻ താരത്തോട് തോൽവി ഏറ്റുവാങ്ങിയത്. ഒളിമ്പിക്സ് ചരിത്രത്തിൽ ഗുസ്തിയിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഫയൽവാനാണ് അമിത്കുമാ൪.
കാനഡയുടെ മാത്യു ജുഡ ജെൻട്രിയോടാണ് 3-1ന് പഞ്ചം യാദവ് തോൽവി ഏറ്റുവാങ്ങിയത്. ന൪സിങ്ങിന് റെപെഷാഷ് റൗണ്ടിൽ കടക്കാനുള്ള ഭാഗ്യവും ലഭിച്ചില്ല. തന്നെ തോൽപിച്ച എതിരാളി ക്വാ൪ട്ടറിൽ തോറ്റതാണ് വിനയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
