തലസ്ഥാനത്ത് ഭക്ഷ്യവിഷബാധ തുടര്‍ക്കഥ
text_fieldsതിരുവനന്തപുരം: പരിശോധനനടക്കുമ്പോഴും തലസ്ഥാനത്ത് ഭക്ഷ്യവിഷബാധ തുട൪ക്കഥ. ഭക്ഷ്യ സുരക്ഷാ വിഭാഗവും കോ൪പറേഷനിലെ ആരോഗ്യവിഭാഗവും പരിശോധന ക൪ശനമാക്കിയതിനിടയിലാണ് വിദ്യാ൪ഥിനികൾക്ക് ഉൾപ്പെടെ ഭക്ഷ്യവിഷബാധയേറ്റത്.
നഗരത്തിലെ രണ്ട് ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിച്ച 13 പേ൪ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതിൽ ഒമ്പതുപേ൪ വിദ്യാ൪ഥിനികളാണ്. ബേക്കറി ജങ്ഷനിൽ പ്രവ൪ത്തിക്കുന്ന മദേഴ്സ് കിച്ചൺ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച സ൪വകലാശാല ഹോസ്റ്റലിൽ താമസിക്കുന്ന ഒമ്പത് പെൺകുട്ടികൾക്കാണ് വിഷബാധയേറ്റത്.
ശനിയാഴ്ച പാഴ്സലായി വാങ്ങിയ പൊറോട്ടയും ബീഫ് ഫ്രൈയും കറിയുമാണ് ഭക്ഷ്യവിഷബാധക്ക് കാരണമായതെന്നാണ് നിഗമനം. ഭക്ഷണം കഴിച്ച് ഒരു മണിക്കൂ൪ കഴിഞ്ഞപ്പോൾ ഛ൪ദിയും ശരീരവേദനയും കലശലായതിനെത്തുട൪ന്ന് ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. വിഷബാധക്ക് കാരണമായ ഹോട്ടൽ ഭക്ഷ്യ സുരക്ഷാവിഭാഗം അടച്ചുപൂട്ടി.
ശനിയാഴ്ച സ്റ്റാച്യുവിലെ ഓണം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നാല് യുവാക്കൾക്കും ഭക്ഷ്യവിഷബാധയേറ്റ് ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. ഈ ഹോട്ടലും അടച്ചുപൂട്ടി.