ക്ഷമയുടെ പ്രാധാന്യം
text_fieldsആഗതന്റെ ചോദ്യത്തിനുമുന്നിൽ പ്രവാചകന് ഉത്തരം ഒന്നേ പറയാനുള്ളൂ: മതമെന്നാൽ അത് ഉൽകൃഷ്ടമായ സ്വഭാവമാണ്. ചോദ്യക൪ത്താവ് നബിയുടെ ചുറ്റുവട്ടത്തുനിന്ന് മാറാതെ തന്റെ സംശയം ആവ൪ത്തിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന് അറിയേണ്ടത് മതത്തിന്റെ നി൪വചനമാണ്. പ്രവാചകൻ ആവ൪ത്തിക്കുന്ന ഉത്തരം തൃപ്തിപ്പെടുത്താത്തപോലെയാണ് അദ്ദേഹത്തിന്റെ ഭാവം. അവസാനം പുണ്യനബി ഇങ്ങനെ പറയുന്നുണ്ട്: നിനക്ക് മനസ്സിലായില്ലേ, ഞാൻ പറഞ്ഞത്. എന്നാൽ, മതം നിനക്ക് കോപം വരാതിരിക്കലാണ്.
ഈ ഉത്തരം വലിയൊരു സത്യം പഠിപ്പിച്ചുതരുന്നുണ്ട്. മതത്തെ ആചാരനിഷ്ഠമായ പ്രകടനങ്ങളിൽ മാത്രം കാണുന്നതിൽനിന്ന് വ്യത്യസ്തമായി മൗലികമായി വ്യക്തിയുടെ ആന്തരികശുദ്ധിയെ സൃഷ്ടിച്ചെടുക്കാനും അവന്റെ വികാരങ്ങളെ നിയന്ത്രിക്കാനും സാധിക്കുന്ന പ്രചോദനശക്തിയായി കാണാനാവണം. ഹൃദയത്തിൽ കുടികൊള്ളേണ്ട ഭക്തിയുടെയും സ്നേഹത്തിന്റെയും സംയമനത്തിന്റെയും ഉൽകൃഷ്ടബോധത്തെയാണ് മതംകൊണ്ട് പ്രവാചകൻ ഉദ്ദേശിച്ചത്.
അനാഥനെ ആട്ടിപ്പായിക്കുന്നവനും ദരിദ്രന് ഭക്ഷണം കൊടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കാത്തവനുമാണ് മതത്തെ നിഷേധിക്കുന്നവൻ എന്ന് ഖു൪ആൻ പറയുന്നു (107: 1-3). എന്നാൽ, അതേ അധ്യായത്തിൽതന്നെ, നമസ്കരിക്കുന്നവ൪ക്ക് നാശം. അവ൪ നമസ്കാരം പാടെ മറന്നവ൪. അവ൪ ആളുകളെ കാണിക്കുന്നവ൪, കൊച്ചു നന്മകളെയും തടയുന്നവ൪ എന്ന് അല്ലാഹു കൂട്ടിച്ചേ൪ക്കുന്നു. ഇവിടെ ആരാധനകൾ ആ൪ദ്രത നഷ്ടപ്പെട്ട് കേവലം പ്രകടനമായി മാറുകയും ചെയ്യുന്നു.
ശത്രുവിനോടുപോലും ഉറ്റബന്ധുവിനെപ്പോലെ പെരുമാറാനാണ് ഖു൪ആൻ ആഹ്വാനം ചെയ്യുന്നത്. 'നന്മയും തിന്മയും സമമല്ല. നന്മയുടെ ഉൽകൃഷ്ട ഭാവംകൊണ്ട് താങ്കൾ തിന്മയെ പ്രതിരോധിക്കുക. താങ്കൾക്കും മറ്റൊരാൾക്കും തമ്മിൽ ശാത്രവം വന്നാൽ അദ്ദേഹം അവന് ഉറ്റ ബന്ധുവിനെപ്പോലെയാണ്. ക്ഷമാശീല൪ക്കും പാരത്രിക ലോകത്ത് മഹിത ഭാഗ്യമുള്ളവനും മാത്രമാണ് ഇത് മനസ്സിലാവുക' (41: 34,35). ഈ സൂക്തം പഠിപ്പിക്കുന്ന വിശാലമായ അ൪ഥതലം ആധുനിക പ്രശ്നങ്ങളെ മുഴുവൻ പരിഹരിക്കാൻ പോന്നതാണ്.
വ്രതാനുഷ്ഠാനത്തിന്റെ അകംപൊരുളിൽ പ്രധാനമാണ് ക്ഷമ. ഉപരിസൂചിത അധ്യായം പഠിപ്പിക്കുന്നതും ഈ സംയമനമാണ് ഉത്തമം എന്നാണ്. വിശപ്പിന്റെ കാഠിന്യം അറിയുന്നതോടൊപ്പം അന്യന്റെ വിശപ്പിന്റെ വേദനയും നിസ്സഹായതയും മനസ്സിലുണ്ടാവണം. നോമ്പിലെ നിയന്ത്രണങ്ങൾതന്നെ അതിന് പ്രധാനമാണ്. ഭക്ഷണധൂ൪ത്തിൽ നാം പരിധിവിടുമ്പോൾതന്നെയാണ് ഒരുനേരത്തെ അന്നത്തിനായി മൃഗങ്ങൾക്കൊപ്പം കടിപിടികൂടുന്ന പച്ചമനുഷ്യരെയും നാം കാണുന്നത്. വിശപ്പ് അതെല്ലാം ഓ൪മപ്പെടുത്തണം. അതുകൊണ്ടാണ് സ്വ൪ഗവാതിൽ നിരന്തരം മുട്ടിവിളിക്കാൻ പുണ്യനബി തന്റെ പ്രിയതമയായ ആയിശയോട് ആവശ്യപ്പെട്ടത്. ഞാൻ എന്തുകൊണ്ടാണ് മുട്ടിവിളിക്കേണ്ടത് എന്ന ചോദ്യത്തിന്, വിശപ്പുകൊണ്ട് എന്നാണ് നബി അരുളുന്നത്. വിശപ്പ് ഓ൪മപ്പെടുത്തുന്ന ഹൃദയവികാരങ്ങളുടെ നന്മയും താരള്യവും തന്റെ പ്രിയതമയെ പുണ്യനബി ബോധ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
