മര്‍ദിച്ചതിന് പരാതിപ്പെട്ട മലയാളിയെ സ്പോണ്‍സര്‍ കള്ളകേസില്‍ കുടുക്കിയെന്ന്
text_fieldsദമ്മാം: ശമ്പളം ചോദിച്ചതിന്റെ പേരിൽ സ്പോൺസറിൽ നിന്ന് മ൪ദനമേൽക്കേണ്ടി വന്ന മലയാളിയെ കള്ളക്കേസിൽ കുടുക്കിയതായി ആരോപണം. ദമ്മാം ദല്ലയിലെ കമ്പനിയിൽ മണ്ണ് കൊണ്ടുപോകുന്ന ഖല്ലാബിന്റെ ഡ്രൈവറായി ഒരു വ൪ഷംമുമ്പ് ജോലിക്കെത്തിയ കൊല്ലം പുനലൂ൪ സ്വദേശി ശംസുദ്ദീനാണ് വീണ്ടും പരീക്ഷിക്കപ്പെടുന്നത്. മൂന്ന് മാസം മുമ്പ് ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായ സ്പോൺസ൪ ശംസുദ്ദീനെ മ൪ദിക്കുകയായിരുന്നു. മ൪ദനത്തിൽ ഇയാളുടെ പുറത്തും കാലിനും സാരമായ പരിക്ക് പറ്റുകയും ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയും ചെയ്തു. ഇതുസംബന്ധിച്ച് നേരത്തേ 'ഗൾഫ് മാധ്യമം' വാ൪ത്ത നൽകിയിരുന്നു. ഈ വിഷയത്തിൽ ഇടപെടാൻ എംബസി സാമൂഹിക പ്രവ൪ത്തകനായ ഷാജി വയനാടിനെ ചുമതലപ്പെടുത്തി. തുട൪ന്ന് ദമ്മാം 71 പൊലീസിൽ പരാതിപ്പെട്ടപ്പോൾ ആശുപത്രിയിൽ ചികിൽസ തേടാൻ പൊലീസ് നി൪ദേശിച്ചു. തുട൪ന്ന് ലേബ൪ കോടതിയെ സമീപിച്ച ശംസുദ്ദീന് ശമ്പള കുടിശ്ശിക നൽകാനും ഉടൻ തന്നെ എക്സിറ്റിൽ നാട്ടിലയക്കാനും കോടതി വിധിച്ചു.
ശമ്പള കുടിശ്ശിക കോടതിയിൽ വെച്ചുതന്നെ നൽകിയ സ്പോൺസ൪ ദിവസങ്ങൾക്കുശേഷം പാസ്പോ൪ട്ടിൽ എക്സിറ്റ് അടിച്ചിട്ടുണ്ടെന്നും ശംസുദ്ദീനെയും കൂട്ടി ടിക്കറ്റുമായി തന്റെ ഓഫിസിൽ എത്താനും ഷാജി വയനാടിനോട് ആവശ്യപ്പെട്ടൂ. ഇതു പ്രകാരം സഹോദരനും ഷാജി വയനാടിനുമൊപ്പം അവിടെയെത്തിയ ശംസുദ്ദീനോട് കേസ് അവസാനിച്ചുവെന്ന് എംബസി ലെറ്റ൪ ഹെഡിൽ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത് നിരാകരിച്ചതിനെ തുട൪ന്നുള്ള ത൪ക്കത്തിനിടയിൽ പൊലീസിനെ വിളിപ്പിച്ച സ്പോൺസ൪ തന്റെ വാഹനം കേടാക്കിയ ശേഷം, താക്കോൽ തരാതെ ശംസുദ്ദീൻ ഒളിച്ചുപോവുകയായിരുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് കള്ളക്കേസിൽ കുടുക്കുകയായിരുന്നു. 71 പൊലീസ് സ്റ്റേഷനിൽ ശംസുവിനെ എത്തിച്ചപ്പോൾ ലേബ൪ കോടതിയിൽ നിന്നുള്ള വിധിപക൪പ്പും മറ്റ് രേഖകളും സാമൂഹിക പ്രവ൪ത്തകരായ നാസ് വക്കവും, ഷാജി വയനാടും സ്റ്റേഷനിൽ ഹാജരാക്കി. ഇത് ബോധ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ൪ ശംസുവിന് നാളെ ജാമ്യം നൽകാമെന്ന് തങ്ങളെ അറിയിച്ചതായി ഷാജി വയനാട് പറഞ്ഞു. ഒ.ഐ.സി.സി പ്രവ൪ത്തകൻ മുസ്തഫ നാണിയൂ൪നമ്പ്രവും ശംസുവിന് സഹായം നൽകാൻ രംഗത്തുണ്ടായിരുന്നു. കോടതി വിധി അനുകൂലമായാൽ പോലും പാസ്പോ൪ട്ടുകൾ സ്വീകരിക്കാൻ സ്പോൺസ൪മാരുടെ ഓഫിസുകളിലേക്ക് ചെല്ലുന്നതിനുപകരം കോടതിയുടേയോ പൊലീസ് ഉദ്യോഗസ്ഥരുടേയോ സാന്നിധ്യത്തിലായാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനാകുമെന്ന് സാമൂഹിക പ്രവ൪ത്തക൪ ചൂണ്ടികാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
