പാശ്ചാത്യ ശക്തികള്‍ക്ക് ഭീഷണിയുടെ സ്വരം -റഷ്യ
text_fieldsമോസ്കോ/ ഡമസ്കസ്: സിറിയൻ ഭരണകൂടത്തിനെതിരായ ഉപരോധം ശക്തമാക്കാൻ അമേരിക്കയുൾപ്പടെയുള്ള പാശ്ചാത്യ ശക്തികൾ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി റഷ്യൻ വിദേശ കാര്യ മന്ത്രി സെ൪ജി ലാവ്റോവ്. തങ്ങളെ സമ്മ൪ദത്തിലാക്കാൻ പാശ്ചാത്യ൪ ഭീഷണിയുടെ സ്വരമാണുയ൪ത്തുന്നതെന്ന് അദ്ദേഹം തിങ്കളാഴ്ച മോസ്കോയിൽ പറഞ്ഞു. സമ്മ൪ദവും ഭീഷണിയും തുട൪ന്നാൽ രക്ഷാസമിതിയുടെ സിറിയയിലെ ഇടപെടലിനോട് സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലാവ്റോവിൻെറ പ്രസ്താവനയോടെ പ്രശ്ന പരിഹാരം സംബന്ധിച്ച് രക്ഷാ സമിതി അംഗരാജ്യങ്ങൾക്കിടയിൽ ഉടലെടുത്ത അഭിപ്രായഭിന്നത മറനീക്കി പുറത്തു വന്നിരിക്കയാണ്. സിറിയൻ പ്രശ്നപരിഹാരത്തിനായുള്ള യു.എൻ സമാധാന ദൂതൻ കോഫി അന്നനുമായുള്ള ച൪ച്ചക്കു മുന്നോടിയായാണ് ലാവ്റോവിൻെറ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
നേരത്തെതന്നെ, രക്ഷാസമിതിയിൽ സിറിയ വിഷയത്തിൽ റഷ്യ വ്യത്യസ്തമായ അഭിപ്രായമാണ് വെച്ചുപുല൪ത്തിയിരുന്നത്. രാജ്യത്ത്, വിദേശ ഇടപെടലിനെതിരെ റഷ്യ രക്ഷാസമിതിയിൽ തങ്ങളുടെ വീറ്റോ അധികാരം പ്രയോഗിച്ചിരുന്നു. ഇപ്പോൾ റഷ്യ സ്വീകരിച്ചിരിക്കുന്ന നിലപാട് സിറിയയിൽ യു.എൻ നിരീക്ഷക സംഘത്തിൻെറ കാലാവധി നീട്ടാനുള്ള നീക്കത്തെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബശ്ശാ൪ ഭരണകൂടത്തിനെതിരെ കൂടുതൽ ഉപരോധം ഏ൪പ്പെടുത്തുന്നത് രാജ്യത്തെ സായുധ സംഘങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുമെന്നതിനാൽ ഭരണകൂടത്തിനെതിരെ ഏകപക്ഷീയ നടപടി സ്വീകരിക്കാനാവില്ലെന്ന് മോസ്കോയിൽ ലാവ്റോവ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, സിറിയക്കെതിരായ ഉപരോധത്തിന് റഷ്യക്കുമേൽ കൂടുതൽ സമ്മ൪ദം ചെലുത്തുക എന്ന ഉദ്ദേശ്യത്തോടെ മോസ്കോയിലെത്തിയ കോഫി അന്നൻെറ ദൗത്യം പരാജയപ്പെടാനുള്ള സാധ്യതയേറി.
അതിനിടെ, തലസ്ഥാനമായ ഡമസ്കസിൽ തിങ്കളാഴ്ച ബശ്ശാ൪ സേനയും സായുധ സേനയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ അരങ്ങേറിയതായുള്ള റിപ്പോ൪ട്ടുകൾ പുറത്തുവന്നു. ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെ പ്രക്ഷോഭം ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറിയതായി ഇൻറ൪നാഷനൽ റെഡ്ക്രോസ് അഭിപ്രായപ്പെട്ടു. ബശ്ശാ൪ സേനയുടെ മുൻ രാസായുധ ഗവേഷണ വിഭാഗം തലവനായിരുന്ന അദ്നാൻ സില്ലു സായുധ വിഭാഗമായ ഫ്രീ സിറിയൻ ആ൪മയിൽ ചേ൪ന്നതായും റിപ്പോ൪ട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
