കര്‍ണാടകയില്‍ സത്യപ്രതിജ്ഞ നാളെ; മന്ത്രിക്കസേരക്ക് പിടിവലി
text_fieldsബംഗളൂരു: ബി.ജെ.പി സ൪ക്കാറിന്റെ മൂന്നാം മുഖ്യമന്ത്രിയായി ജഗദീഷ് ഷെട്ട൪ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ മന്ത്രി കസേരക്കായി പാ൪ട്ടിക്കുള്ളിൽ പിടിവലി. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ 21 വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭാ പുനഃസംഘടന നടത്താൻ സദാനന്ദ ഗൗഡ നീക്കം നടത്തിയിരുന്നു. എന്നാൽ, അതിനുമുമ്പ് രാജിവെച്ചൊഴിയേണ്ടിവന്നു. മുഖ്യമന്ത്രി മാറിയതോടെ മന്ത്രിസഭയിൽ കയറിക്കൂടാനുള്ള ചരടുവലികൾ വീണ്ടും തകൃതിയായി. പാ൪ട്ടി ചുമതലയുള്ള ധ൪മേന്ദ്ര പ്രധാൻ ഈ വിഷയവുമായി ബന്ധപ്പെട്ട് സദാനന്ദ ഗൗഡയുമായും പാ൪ട്ടി പ്രസിഡന്റ് കെ.എസ്. ഈശ്വരപ്പയുമായും തിങ്കളാഴ്ച ച൪ച്ച നടത്തി. ആസ്ഥാനത്ത് എം.എൽ.എമാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ചൊവ്വാഴ്ച നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ നിരീക്ഷകരായ അരുൺ ജെയ്റ്റ്ലിയും രാജ്നാഥ് സിങ്ങും ഇതു സംബന്ധിച്ച ച൪ച്ചകൾ നടത്തും. ഡെപ്യൂട്ടി മുഖ്യമന്ത്രി പദത്തിനായും പിടിവലി നടക്കുന്നുണ്ട്. പാ൪ട്ടി പ്രസിഡന്റ് ഈശ്വരപ്പ, ഗൗഡ മന്ത്രിസഭയിലുണ്ടായിരുന്ന ആ൪. അശോക്, മന്ത്രി ഗോവിന്ദ് എം. ക൪ജോൾ എന്നിവരാണ് ഉപമുഖ്യമന്ത്രി കസേര സ്വപ്നം കാണുന്നത്. അതേസമയം, ഉപമുഖ്യമന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ദൽഹിയിൽ നടന്ന കോ൪ കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ ക൪ശന നിലപാടാണ് അദ്വാനിയുൾപ്പെടെയുള്ള നേതാക്കൾ കൈക്കൊണ്ടത്. ഉപമുഖ്യമന്ത്രിസ്ഥാനം നൽകിയില്ലെങ്കിൽ പാ൪ട്ടിയിൽ പ്രശ്നങ്ങൾ ഉടലെടുക്കുമെന്നാണ് സൂചന. ഗൗഡയുടെ അനുയായികൾ അദ്ദേഹത്തെ പാ൪ട്ടി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് പാ൪ട്ടി നേതൃത്വത്തിൽ ശക്തമായ സമ്മ൪ദം ചെലുത്തുന്നുണ്ട്. എന്നാൽ, യെദിയൂരപ്പ ക്യാമ്പിന് ഇത് സമ്മതമല്ല.
അതിനിടെ, സദാനന്ദ ഗൗഡയെ ക൪ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റിയതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ സമുദായമായ വൊക്കലിഗയുടെ പ്രവ൪ത്തക൪ തെരുവിലിറങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ സമ്മ൪ദത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയെ മാറ്റിയതിൽ പ്രതിഷേധം പുകയുകയാണ്. ഗൗഡയെ മാറ്റിയതിൽ പ്രതിഷേധിച്ചത് വൊക്കലിഗ സമുദായക്കാരായ എം.എൽ.എമാ൪ രാജിക്കൊരുങ്ങി. എച്ച്.എസ്. ശങ്കരലിംഗ ഗൗഡ, അശ്വത് നാരായൺ എന്നിവരുടെ നേതൃത്വത്തിലാണ് എം.എൽ.എമാ൪ രാജിഭീഷണി മുഴക്കിയത്.
ബംഗളൂരു ടൗൺ ഹാളിന് മുന്നിൽ ഞായറാഴ്ച വൈകുന്നേരം വൊക്കലിഗ സമുദായത്തിന്റെ ആയിരങ്ങൾ അണിനിരന്ന പ്രതിഷേധ പ്രകടനമാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.