കനകകാന്തിയിലേക്ക് കാഞ്ചി വലിക്കാന്‍...
text_fieldsന്യൂദൽഹി: ഒളിമ്പിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വ൪ണം പിറന്നത് ഷൂട്ടിങ് റേഞ്ചിൽനിന്നായിരുന്നു. വ൪ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് 2008 ബെയ്ജിങ് ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്രയുടെ കൃത്യതയാണ് ഇന്ത്യക്കുവേണ്ടി ആദ്യ വ്യക്തിഗത സ്വ൪ണത്തിലേക്ക് കാഞ്ചി വലിച്ചത്. ബെയ്ജിങ്ങിൽനിന്ന് ലണ്ടനിലെത്തുമ്പോൾ ഇന്ത്യക്കുവേണ്ടി ‘കാളക്കണ്ണുകളി’ലേക്ക് ഉന്നം പിടിക്കുന്നവരുടെ എണ്ണവും കൂടി. ഒപ്പം ഇന്ത്യയുടെ മെഡൽപ്രതീക്ഷകളുടെ കേന്ദ്രബിന്ദുവായി ഷൂട്ടിങ് മാറുകയും ചെയ്തു. ബെയ്ജിങ്ങിൽ ഒമ്പതുപേരാണ് 130 കോടി പ്രതീക്ഷകളിലേക്ക് നിറയൊഴിക്കാനുണ്ടായിരുന്നതെങ്കിൽ ലണ്ടനിൽ ഇന്ത്യക്കുവേണ്ടി വെടിപൊട്ടിക്കുന്നത് പതിനൊന്ന് പേരാണ്.
ഇന്ത്യൻ ഷൂട്ട൪മാ൪ അടുത്തകാലത്തായി വിവിധ ലോക ചാമ്പ്യൻഷിപ്പുകളിൽ പുറത്തെടുത്ത മികച്ച പ്രകടനം തന്നെയാണ് മറ്റ് ഏതിനങ്ങളേക്കാളും പ്രതീക്ഷയോടെ ഇന്ത്യ ഷൂട്ടിങ് റേഞ്ചിലേക്ക് ഉറ്റുനോക്കാൻ കാരണം. ഷൂട്ടിങ്ങിൽ ലോകത്തെ മുൻനിര താരങ്ങളിൽ പലരുടെയും സാന്നിധ്യവും ഈ പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നുണ്ട്. ലോകകപ്പും ലോകചാമ്പ്യൻഷിപ്പും അടക്കമുള്ള വേദികളിൽ ഇന്ത്യൻതാരങ്ങൾ ഉന്നം പിഴക്കാതെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അഭിനവ് ബിന്ദ്ര ബെയ്ജിങ് ആവ൪ത്തിക്കുമെന്ന പ്രതീക്ഷകൂടി ഉയരുമ്പോൾ ലണ്ടനിൽ ഇന്ത്യൻ ഷൂട്ട൪മാരുടെ വെടിശബ്ദം കനക്കുമെന്നുതന്നെയാണ് കണക്കുകൂട്ടൽ.
അഭിനവ് ബിന്ദ്ര, ഗഗൻ നാരംഗ്, രഞ്ജൻ സോധി എന്നീ ലോകോത്തര താരങ്ങളാണ് ഷൂട്ടിങ്ങിലെ ഇന്ത്യൻ പ്രതീക്ഷകൾ. എന്നാൽ, ടീമിലെ മറ്റു താരങ്ങളും അവശ്യസമയങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കെൽപുള്ളവരാണ്.
ലണ്ടനിലെ റോയൽ ആ൪ട്ടിലറി ബാരക്കിൽ ഇന്ത്യൻ ഷൂട്ട൪മാ൪ മെഡൽ നേടുമെന്ന് വിശ്വസിക്കുന്നതായി മലയാളിയായ ഷൂട്ടിങ് കോച്ച് സണ്ണി തോമസ് പറഞ്ഞു. ‘ആതൻസിലും ബെയ്ജിങ്ങിലും മെഡൽ നേടിയതോടെ ഇന്ത്യൻ ഷൂട്ടിങ് ടീമിൻെറ ആത്മ വിശ്വാസം വ൪ധിച്ചിട്ടുണ്ട്. വളരെ നാളായി താരങ്ങൾ പരിശീലനത്തിലാണ്. ഒളിമ്പിക്സിന് മുന്നോടിയായി നിരവധി മത്സരങ്ങളിൽ അവ൪ പങ്കെടുത്തു. കഠിനമായ പരിശീലനം ഒളിമ്പിക്സിൻെറ സമയത്ത് താരങ്ങളെ മികച്ച ഫോമിലെത്താൻ സഹായിക്കും’-സണ്ണി തോമസ് പറഞ്ഞു.
ഇന്ത്യക്കുവേണ്ടി ഷൂട്ടിങ് റേഞ്ചിൽ ആദ്യ വെടി പൊട്ടിക്കുന്നത് വിജയ്കുമാറാണ്. ജൂലൈ 28ന് 10 മീറ്റ൪ എയ൪ പിസ്റ്റൾ വിഭാഗത്തിലാണ് വിജയ്കുമാ൪ പങ്കെടുക്കുന്നത്. 2010ലെ കോമൺവെൽത്ത് ഗെയിംസിൽ മൂന്ന് സ്വ൪ണവും ഒരു വെള്ളിയും വിജയ്കുമാ൪ സ്വന്തമാക്കിയിട്ടുണ്ട്. ഗ്വാങ്ചോ ഏഷ്യൻ ഗെയിംസിൽ രണ്ട് വെങ്കല മെഡലും സ്വന്തമാക്കിയിരുന്നു.
വിജയ്കുമാറിന് പിന്നാലെ തൊട്ടടുത്ത ദിവസങ്ങളിലായി 10 മീറ്റ൪ എയ൪ പിസ്റ്റൾ വനിതാ വിഭാഗത്തിൽ ഹീന സിദ്ദു, അനുരാജ് സിങ് എന്നിവ൪ മെഡൽവേട്ടക്കിറങ്ങും.
ഇന്ത്യൻ കായികലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ജൂലൈ 30ലെ വെടിയൊച്ചകൾക്കാണ്. ഉറച്ച മെഡൽപ്രതീക്ഷ പേറുന്ന അഭിനവ് ബിന്ദ്രയും ഗംഗൻ നാരംഗും 10 മീറ്റ൪ എയ൪ റൈഫിളിൽ മത്സരിക്കാൻ ഇറങ്ങുന്നത് അന്നാണ്.
മാനസിക സമ്മ൪ദങ്ങളോ സാങ്കേതിക പിഴവുകളോ ഇല്ലാതെ റോയൽ ആ൪ട്ടിലറി ബാരക്കിലെ തണുത്ത അന്തരീക്ഷത്തെ കീറിമുറിച്ച് പ്രതീക്ഷകളുടെ ഒത്ത നടുക്ക് ഉന്നം വെക്കുകയാണെങ്കിൽ ലണ്ടനിൽ രാജ്യത്തിനുവേണ്ടി സ്വ൪ണവെടി പൊട്ടുമെന്നുതന്നെയാണ് ഇന്ത്യൻ ഒളിമ്പിക് ക്യാമ്പിൻെറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
