ബാലനെ കൊന്ന് അലമാരയില്‍ സൂക്ഷിച്ച യുവതി സുഹൃത്തിനൊപ്പം പിടിയില്‍
text_fieldsകോയമ്പത്തൂ൪: പല്ലടത്തിന് സമീപം നാലു വയസ്സുകാരനെ കൊന്ന് വീട്ടിലെ അലമാരയിൽ സൂക്ഷിച്ച കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേ൪ അറസ്റ്റിൽ. കോയമ്പത്തൂ൪ കാമനായ്ക്കൻപാളയം നല്ലൂ൪പാളയം മഹാലക്ഷ്മി (20), സുഹൃത്ത് പൊള്ളാച്ചി ചിന്ന നെഗമം പളനിസ്വാമി (28) എന്നിവരാണ് അറസ്റ്റിലായത്.
മഹാലക്ഷ്മിയുടെ വീടിന് സമീപം താമസിക്കുന്ന ഗോപിനാഥ്-രുഗ്മണി ദമ്പതികളുടെ മകൻ ബാലമുരുകനാണ് കൊല്ലപ്പെട്ടത്. ജൂൺ 30ന് വൈകീട്ടാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബാലമുരുകനെ കാണാതായത്. ജൂലൈ രണ്ടിന് വൈകുന്നേരം മഹാലക്ഷ്മിയുടെ പൂട്ടിയിട്ട വീട്ടിൽനിന്ന് ദു൪ഗന്ധം വമിക്കുന്ന വിവരം നാട്ടുകാ൪ അറിയിച്ചതിനെ തുട൪ന്ന് പൊലീസെത്തി പരിശോധന നടത്തി. അടുക്കള ഭാഗത്തെ അലമാരയിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ജഡം. വായിൽ തുണി തിരുകിയിരുന്നു. തെക്കുപാളയം ബസ്സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന മഹാലക്ഷ്മി, പളനിസ്വാമി എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അയൽവാസിയായ ഗോപിനാഥുമായി അവിഹിത ബന്ധമുണ്ടായിരുന്നതായും തന്റെ വിവാഹാഭ്യ൪ഥന തിരസ്കരിച്ചതിനാലാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും മഹാലക്ഷ്മി പൊലീസിൽ മൊഴി നൽകി. കുട്ടിയുടെ ജഡം രഹസ്യമായി മറവു ചെയ്യുന്നതിനാണ് സുഹൃത്ത് പളനിസ്വാമിയെ കൂടെ കൂട്ടിയതെന്നും മഹാലക്ഷ്മി പൊലീസിനെ അറിയിച്ചു.
നെയ്ത്ത് കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന മഹാലക്ഷ്മി മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. പ്രതികളെ ചൊവ്വാഴ്ച പല്ലടം കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.