Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപെണ്‍കുട്ടിയെ കാണാതായ...

പെണ്‍കുട്ടിയെ കാണാതായ സംഭവത്തിന് പിന്നില്‍ വര്‍ഗീയ മാനങ്ങളില്ല -പൊലീസ്

text_fields
bookmark_border
പെണ്‍കുട്ടിയെ കാണാതായ സംഭവത്തിന് പിന്നില്‍ വര്‍ഗീയ മാനങ്ങളില്ല -പൊലീസ്
cancel

കൊച്ചി: പിതാവിനെ ശുശ്രൂക്ഷിക്കാൻ ആശുപത്രിയിൽ നിന്ന പെൺകുട്ടിയെ കാണാതായ സംഭവത്തിന് പിന്നിൽ വ൪ഗീയ, രാഷ്ട്രീയ മാനങ്ങളില്ലെന്ന് സ൪ക്കാ൪. മകളെ ഹാരിസ് എന്ന യുവാവ് തട്ടിക്കൊണ്ടു പോയതായി ആരോപിച്ച് കോഴിക്കോട് സ്വദേശി ഉണ്ണികൃഷ്ണൻ സമ൪പ്പിച്ച ഹേബിയസ് കോ൪പസ് ഹരജിയിൻമേലുള്ള സത്യവാങ്മൂലത്തിലാണ് കോഴിക്കോട് കമീഷണ൪ ജി. സ്പ൪ജൻകുമാറിന്റെ വിശദീകരണം. മതം മാറ്റൽ ലക്ഷ്യത്തോടെ പ്രണയക്കുരുക്കിൽപെടുത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് ഹരജിക്കാരന്റെ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചത്. എന്നാൽ, ആറു വ൪ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് കമീഷണ൪ സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
സ്കൂൾ വിദ്യാ൪ഥിനിയായിരുന്ന കാലത്ത് പെൺകുട്ടി യാത്ര ചെത്തിരുന്ന ബസിലെ ക്ളീനറായിരുന്നു യുവാവ്. അന്ന് മുതൽ തുടങ്ങിയ പ്രണയമാണ്. ഇപ്പോൾ ഹോമിയോ വിദ്യാ൪ഥിനിയാണ് പെൺകുട്ടി. ഹാരിസിന് മുസ്ലീം വ൪ഗീയ സംഘടനകളുമായി ബന്ധമുണ്ടെന്നും അവരുടെ അജണ്ടയുടെ ഭാഗമായി തട്ടിക്കൊണ്ടുപോയി മതം മാറ്റിയിരിക്കാമെന്നതും ക്ഷേത്ര സംരക്ഷണ സമിതിയുടെ സജീവ പ്രവ൪ത്തകനായ ഹരജിക്കാരന്റെ സംശയം മാത്രമാണ്. ക്രിസ്ത്യൻ സമുദായക്കാരിയായ സ്ത്രീയെ പ്രണയിച്ച് വിവാഹം കഴിച്ചയാളാണ് ഹരജിക്കാരനെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി.
ഏപ്രിലിൽ പെൺകുട്ടി ഈ യുവാവിനൊപ്പം പോയതാണ്. അന്ന് പിതാവ് നൽകിയ പരാതിയെ തുട൪ന്ന് മാവൂ൪ പൊലീസ് ഇരുവരേയും പിടികൂടി കുന്ദമംഗലം ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ ഹാരിസിനെ വിവാഹം കഴിച്ച് ജീവിക്കാനാണ് ആഗ്രഹമെന്ന് 20 വയസ്സുകാരിയായ പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, പെൺകുട്ടിയുമായി കൂടുതൽ ആശയവിനിമയം നടത്തിയ കോടതി അമ്മാവനൊപ്പം വിടുകയായിരുന്നു. പെൺകുട്ടിയുടെ വിദ്യാഭ്യാസം പൂ൪ത്തിയാകുന്നതോടെ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താമെന്ന് ഇരു രക്ഷിതാക്കളും തമ്മിൽ ധാരണയായതിനെ തുട൪ന്നാണ് വീട്ടുകാ൪ക്കൊപ്പം പെൺകുട്ടി മടങ്ങിയതെന്ന് പിതാവ് നൽകിയ ഹരജിയിലും പറയുന്നുണ്ട്.
ജൂൺ 6ന് അമൃത ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായി ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവിനെ ശുശ്രൂഷിക്കാൻ നിന്ന പെൺകുട്ടിയെ ഒമ്പതാംതീയതി മുതൽ കാണാനില്ലെന്നായിരുന്നു പരാതി. തുട൪ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയും യുവാവും എവിടെയുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി ഇടപെട്ട് തടഞ്ഞെന്ന് ഹരജിക്കാരന് വേണ്ടി സഹോദരൻ വിജയകുമാ൪ സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. വിദേശത്ത് നിന്നെത്തിയ ഹാരിസിന്റെ സഹോദരനും തട്ടിക്കൊണ്ടുപോകലിൽ പങ്കുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അന്വേഷണം സംബന്ധിച്ച വിശദാംശങ്ങൾ സ൪ക്കാറിന്റെ സത്യവാങ്മൂലത്തിലില്ലെന്ന് വ്യാഴാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് കെ.ടി. ശങ്കരൻ, ജസ്റ്റിസ് എം.എൽ. ജോസഫ് ഫ്രാൻസിസ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. സ൪ക്കാറിന്റെ സത്യവാങ്മൂലത്തിന് എതി൪ വിശദീകരണം നൽകാൻ ഹരജിക്കാരന് ഈ മാസം 26 വരെ സമയം അനുവദിച്ചു. കേസ് വീണ്ടും 26ന് പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story