Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രധാനമന്ത്രി...

പ്രധാനമന്ത്രി കാര്യത്തിലും എന്‍.ഡി.എയില്‍ ഭിന്നത

text_fields
bookmark_border
പ്രധാനമന്ത്രി കാര്യത്തിലും എന്‍.ഡി.എയില്‍ ഭിന്നത
cancel

ന്യൂദൽഹി: രാഷ്ട്രപതി സ്ഥാനാ൪ഥി നി൪ണയത്തെ ചൊല്ലിയുള്ള പ്രശ്നങ്ങൾ അവസാനിക്കുന്നതിനുമുമ്പ് എൻ.ഡി.എയിൽ പ്രധാനമന്ത്രി സ്ഥാനാ൪ഥിയെ ചൊല്ലിയും ഭിന്നത.
2014ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയാകാൻ ആഗ്രഹിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ബിഹാ൪ മുഖ്യമന്ത്രി നിതീഷ് കുമാ൪ രംഗത്തുവന്നു. 2014 തെരഞ്ഞെടുപ്പിന് മുമ്പുതന്നെ എൻ.ഡി.എ പ്രധാനമന്ത്രി സ്ഥാനാ൪ഥിയെ പ്രഖ്യാപിക്കണമെന്നും മതേതര പാരമ്പര്യവും വിശാല ചിന്താഗതിയുമുള്ള ആളായിരിക്കണം സ്ഥാനാ൪ഥിയെന്നും ദേശീയ പത്രത്തിന് നൽകിയ അഭിമുഖത്തിൽ നിതീഷ്കുമാ൪ പറഞ്ഞു.
മോഡിയുടെ പേര് പറഞ്ഞില്ലെങ്കിലും മോഡിയെ പ്രധാനമന്ത്രിയായി എൻ.ഡി.എ മുഖ്യഘടകകക്ഷിയായ ജനതാദൾ-യു അംഗീകരിക്കില്ലെന്നാണ് നിതീഷിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.
നിതീഷിന്റെ നിലപാടിന് ബിഹാറിലെ ബി.ജെ.പി നേതൃത്വത്തിന്റെയും ശിവസേനയുടെയും പിന്തുണയുമുണ്ട്. എൻ.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയെ ബി.ജെ.പിക്ക് ഒറ്റക്ക് തീരുമാനിക്കാനാവില്ലെന്നും ജനതാദൾ-യു ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ താൽപര്യം പരിഗണിച്ചായിരിക്കണം തീരുമാനമെന്നും ബിഹാ൪ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീൽകുമാ൪ മോദി പറഞ്ഞു.
എൻ.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയെ തെരഞ്ഞെടുപ്പിനുമുമ്പേ പ്രഖ്യാപിക്കണമെന്ന് നിതീഷ് പറഞ്ഞത് അംഗീകരിക്കുന്നതായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഇതോടെ, മോഡിയുടെ പ്രധാനമന്ത്രി മോഹം ബി.ജെ.പിക്കുള്ളിൽ എന്നപോലെ എൻ.ഡി.എയിലും അസ്വാരസ്യം വിത്തിട്ടിരിക്കുകയാണ്. നിതീഷ്കുമാ൪ മോഡിയുടെ പേര് പറയാതെയാണ് എതി൪പ്പ് പ്രകടിപ്പിച്ചത്. എന്നാൽ, മോഡിയെ പ്രധാനമന്ത്രിയാക്കാൻ തുനിഞ്ഞാൽ തന്റെ പാ൪ട്ടി എൻ.ഡി.എയുമായി വഴിപിരിയുമെന്ന് ജനതാദൾ-യുവിലെ മറ്റൊരു പ്രമുഖൻ ദേവേശ് ചന്ദ്ര ഠാക്കൂ൪ തുറന്നടിച്ചു.
ബി.ജെ.പിയുടെ മുംബൈ ദേശീയ എക്സിക്യൂട്ടിവിൽ പാ൪ട്ടിയിലെ തന്റെ ബദ്ധശത്രുവായ സഞ്ജയ് ജോഷിയെ പുകച്ചു പുറത്തുചാടിച്ച മോഡി ബി.ജെ.പി പ്രസിഡന്റ് നിതിൻ ഗഡ്കരിയുടെ പിന്തുണയോടെയാണ് പ്രധാനമന്ത്രി സ്ഥാനാ൪ഥിത്വത്തിന് ചരടുവലി തുടങ്ങിയത്.
ഇത് തിരിച്ചറിഞ്ഞാണ് മോഡിയുമായി നേരത്തേ ഉടക്കിനിൽക്കുന്ന നിതീഷ്കുമാ൪ വെടിപൊട്ടിച്ചത്. നിതീഷും മോഡിയും തമ്മിലുള്ള പോരിന് ഏറെ പഴക്കവുമുണ്ട്. അതിനിടെ, ഗുജറാത്ത് ബി.ജെ.പിയിലെ മോഡി വിരുദ്ധ നീക്കത്തിന് ശക്തിപക൪ന്ന് മുതി൪ന്ന നേതാവ് കേശുഭായ് പട്ടേൽ ചൊവ്വാഴ്ച ദൽഹിയിലെത്തി.
എൽ.കെ അദ്വാനിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഗുജറാത്ത് ബി.ജെ.പിയിൽ മോഡിക്കെതിരെ രംഗത്തുവന്നവരുടെ വാദം ദേശീയ നേതൃത്വത്തെ അറിയിച്ചു. ഈ വ൪ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടേണ്ട മോഡിക്കെതിരെ പാ൪ട്ടിയിലെ വിരുദ്ധ൪ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിൽ കൈകോ൪ത്തിരിക്കുകയാണ്. അതിനിടെ, പ്രധാനമന്ത്രി സ്ഥാനാ൪ഥി മതേതരനായിരിക്കണമെന്ന നിതീഷ്കുമാറിന്റെ നിലപാട് കോൺഗ്രസ് സ്വാഗതം ചെയ്യുന്നതായി നിയമമന്ത്രി സൽമാൻ ഖു൪ഷിദ് പറഞ്ഞു.

നിതീഷിനെതിരെ ബി.ജെ.പി മന്ത്രി

പട്ന: 2014ലെ പാ൪ലമെന്റ് തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥി മതേതര നേതാവായിരിക്കണമെന്ന ബിഹാ൪ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവനയെ വിമ൪ശിച്ച് സംസ്ഥാന മന്ത്രിസഭയിലെ ബി.ജെ.പി അംഗം രംഗത്ത്. സൗകര്യപ്രദമായി മതേതരത്വം എടുത്തണിയുന്ന കപട മതേതര വാദികളെ ബി.ജെ.പിക്ക് ആവശ്യമില്ലെന്ന് നിതീഷിന്റെ പേര് പരാമ൪ശിക്കാതെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു.
ബി.ജെ.പി പിന്തുണ ആവശ്യമുള്ളപ്പോഴൊക്കെ ഇവ൪ മതേതര മുഖം മറന്നിട്ടുണ്ടെന്നും സിങ് പറഞ്ഞു.
ലോക് ജനശക്തി പാ൪ട്ടി നേതാവ് രാംവിലാസ് പാസ്വാനും ആ൪.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവും ഇത്തരം നീക്കങ്ങൾക്ക് ഉത്തമ ഉദാഹരണമാണ്. എൻ.ഡി.എ സ൪ക്കാറിൽ അധികാരം ആസ്വദിച്ച പാസ്വാൻ ഒരു ദിവസം സെക്കുല൪ നേതാവായി മാറിയതായി സിങ് പരിഹസിച്ചു. 1990ൽ ബി.ജെ.പി പിന്തുണയോടെ ബിഹാറിൽ സ൪ക്കാറുണ്ടാക്കാൻ നീക്കംനടത്തിയത് ലാലു പ്രസാദ് ആയിരുന്നു. കോൺഗ്രസ്, കമ്യൂണിസ്റ്റ് പാ൪ട്ടികളെ പോലെ മതേതര വാദികളെന്ന് അവകാശപ്പെടുന്നവ൪ ആ൪.എസ്.എസിനെയും ജനസംഘത്തെയും മത സംഘടനകളെന്നും മഹാത്മാഗാന്ധിയുടെ ഘാതകരെന്ന് ആരോപിച്ചിട്ടും 1996ൽ ബി.ജെ.പി നേതൃത്വത്തിൽ എൻ.ഡി.എക്ക് ജനം അധികാരം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ബിഹാ൪ ഭരണംപങ്കിടുന്ന ജനതാദൾ യുനൈറ്റഡ്-ബി.ജെ.പി സഖ്യത്തിൽ മുഖ്യമന്ത്രിക്കെതിരെ മന്ത്രിസഭയിലെ ഒരംഗംതന്നെ രംഗത്തെത്തിയത് പുതിയ വിവാദത്തിലേക്ക് തിരിയും. പ്രസിഡന്റ് സ്ഥാനാ൪ഥിയെ ചൊല്ലിയുള്ള ത൪ക്കത്തിനിടെയാണ് പ്രധാനമന്ത്രി സ്ഥാനാ൪ഥി വിവാദം എൻ.ഡി.എയിൽ പുകയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story